Wednesday, 20 May 2015

തീര്‍ത്ഥയാത്ര


ഒരു പുലരിയുടെ മറവില്‍, പൂഞ്ചോലയില്‍ മുങ്ങി
യാത്ര തുടങ്ങി ഞാൻ.
പുണ്യ സങ്കേതങ്ങളില്‍, പാപനാശിനികളില്‍
ചെയ്ത തെറ്റുകളത്രയും ഏറ്റുപറഞ്ഞിടുമ്പോള്‍...
പാപങ്ങളാകുന്ന മുടി മുണ്ഡനം ചെയ്തു,
കളഭം പൂശി മന്ത്രം ജപിച്ചിടുമ്പോള്‍...
മനോമുകുരത്തില്‍ തെളിയുന്നതൊരു മുഖം,
വഞ്ചനയുടെ നിഴൽ വീണു കരിപിടിച്ച മുഖം,
വേദന കണ്ണുനീർച്ചാലായൊഴുകി പാടുവീണ മുഖം,
യാതനയുടെ ഭാണ്ഡം പേറി ചേതനയറ്റ മുഖം!
വിടാതെ വേട്ടയാടുന്നൂ പോകുന്ന ദിക്കിലെങ്ങും.!
ശാന്തിയിലേക്കല്ല.
അശാന്തിയുടെ അഗ്നി കുണ്ഡങ്ങളിലേക്കാണ്
ഞാൻ നടന്നു പോകുന്നത്.!
തീരാക്കടങ്ങളും താങ്ങാത്ത കുടുംബ ഭാരവും;
കൈക്കുഞ്ഞിനെയും,തന്‍പാതി ജീവനാകുമാ-
പത്നിയെയും മറന്നൊളിച്ചോടുവാനെനിക്ക് ത്രാണിയേകിയെന്നാലും...
ലക്ഷ്യം മിഥ്യയിലേക്കാണെന്നറിയുന്നു...
അലയുന്നു മോക്ഷപ്രാപ്തിക്കായ് ക്ഷേത്രാങ്കണങ്ങളില്‍...
ഒടുക്കം,
പൂക്കാത്ത സൗഗന്ധികങ്ങള്‍ കണ്ടു മരവിച്ച കണ്ണുകള്‍ തുറന്നുവച്ചു വലിഞ്ഞു നടന്നു ഞാൻ..
ഒരു മടക്കയാത്ര..
നാട്ടിലേക്ക്, വീട്ടിലേക്ക്, എരിയുന്ന ജീവിതത്തിലേക്ക്...
എന്‍റെ പൊന്നോമനയെ കണ്ടു കൊതിതീര്‍ക്കാമല്ലോ...
വേദനയെങ്കിലുമതുമതി.!
മതിയീ തീര്‍ത്ഥയാത്ര.!!!

Friday, 8 May 2015

അസ്തമിക്കുന്തോറും..!!


ഓര്‍മ്മകളോമനിച്ച് വളര്‍ത്തിയ ആ തടാകക്കരയിലൂടെ, കൈകോര്‍ത്തു നടന്നിരുന്ന രാപകലുകള്‍ എത്രയെത്ര കിനാവുകളുടെ കഥയാണ് പറഞ്ഞിരുന്നത്!

ഓരോ യുഗങ്ങളിലും പിറവിയെടുക്കുന്ന ഉദയാസ്തമയങ്ങള്‍ സമ്മാനിക്കുന്ന, ഋതുഭേദങ്ങളുടെ പൊലിമയും, ജനിമൃതികളുടെ താളവും, കൂടിച്ചേര്‍ന്ന് അലസമായനന്തതയില്‍ നിന്നും മൃദുവാണിയുമായ് പുഴ ഓടിയോടിയീ തടാകത്തിലണഞ്ഞിരുന്നത് മധുരം കിനിയുന്ന കിനാവുകളുടെ കഥ കേള്‍ക്കാനായിരുന്നുവല്ലോ..!

എന്നിട്ടും....

എന്നിട്ടും എന്താണ് സംഭവിച്ചത്?

മൃദുസ്പര്‍ശവുമായ് നിത്യസന്ദര്‍ശകനായിരുന്ന മന്ദമാരുതന്‍ ചൊല്ലിയ വാക്കുകള്‍;

മഴക്കാലോത്സവങ്ങളില്‍ അണിയുന്ന കങ്കണങ്ങള്‍ കിലുകിലെ കിലുക്കി പാദസരം ചിലമ്പിച്ച് ഓടിയെത്താറുള്ള പുഴ വഴിയിലെവിടെയോ തളര്‍ന്നു വീണെന്ന്.!

ഇനിയൊരിക്കലും പഴയ പ്രസരിപ്പോടും, പ്രസാദത്തോടും കൂടി അവള്‍ ഓടി വരില്ലെന്ന്!

പാതിവഴിക്കു കുഴഞ്ഞുപോയ അവളുടെ കാലുകൾ ആരോ വെട്ടിമാറ്റാന്‍ തുടങ്ങുകയാണത്രേ..!

ഇതുകേട്ട് കരയിലെ കല്‍ക്കെട്ടുകളിലുംസൈകതങ്ങളിലും ഹൃദയവേദനയോടെ ഓളങ്ങള്‍ തലതല്ലിയലച്ചു കരഞ്ഞു....

സമാധാനത്തിന്‍റെ ചിറകടികള്‍ നിലച്ചുതുടങ്ങി....

കാറ്റിന്‍റെ മൃദുസ്വരം നഷ്ടപ്പെട്ടു..!

അവന്‍ പലപ്പോഴും വിഹ്വലതകളുടെ തീക്കാറ്റുമായാണ് ഓടി വന്നിരുന്നത്. ആ തീ നാളങ്ങള്‍ ഓര്‍മ്മകളുടെ മാധുര്യങ്ങള്‍ക്ക് അന്ത്യം കുറിക്കാനാരംഭിച്ചു....!

പിന്നെയും ഉദയാസ്തമയങ്ങള്‍ പിറന്നു...,

പക്ഷേ....

ദിനാവലികളുടെ പ്രണയത്തിന്‍റെ കഥകേള്‍ക്കാന്‍ ആരും അവിടെ ഉണ്ടായിരുന്നില്ല.

ദു:ഖത്തോടെയെങ്കിലും തടാകവും കരയെ വിട്ടകലാന്‍ നിര്‍ബന്ധിതയായിക്കൊണ്ടിരുന്നു....

അനുദിനം അര്‍ബുദം പടരുന്ന ദേഹവുമായൊരുപാടകലും മുന്‍പേ അവള്‍ ദാഹിച്ചു വീണു.
ദേഹി പിന്നെയുമോടി രക്ഷപ്പെടാനെന്നോണം....

ശാന്തിയുടെ കോട്ടമതിലുകള്‍ തകര്‍ത്തിരുന്ന, പ്രകൃതിയുടെ സ്വപ്നസൗധങ്ങള്‍ ദഹിപ്പിച്ചിരുന്ന മസ്തിഷ്കങ്ങളുടെ, തായ് വേരുകള്‍ക്ക് വിഷം ബാധിച്ചുതുടങ്ങി...

സ്വയം ജ്വലിപ്പിച്ച മാരകാഗ്നിയില്‍ ഈയാം പാറ്റകളെപ്പോലെ എല്ലാം വന്നു വീഴാന്‍ തുടങ്ങി.

ആരവങ്ങളമര്‍ന്നുകൊണ്ടിരുന്നു....

പകരം ദീനരോദനങ്ങളുയര്‍ന്നു ..!!

പിന്നീടുള്ള ഓരോ അസ്തമയവും ഓരോ നല്ല പുലരിയുടെയും അന്ത്യമായിരുന്നു...!!

  ചിത്രം: ഗ്രാമ്യഭാവങ്ങള്‍

                *** *** *** *** *** *** ***



പിന്‍കുറിപ്പ്:- വെറുതെ ഒരോര്‍മപ്പെടുത്തല്‍ മാത്രം.!!
സമാന സ്വഭാവമുള്ള എന്‍റെ മറ്റൊരു കവിത.

Tuesday, 21 April 2015

വെറുപ്പ്


സ്റ്റേഷൻ വിട്ട് തീവണ്ടി വേഗത്തില്‍ ഓടിത്തുടങ്ങി.

ജാലകത്തിലൂടെ സെലീന പുറത്തേയ്ക്ക് നോക്കി. അതുവരെ ചലിക്കാതിരുന്ന ഇപ്പോള്‍ മത്സരിച്ച് പുറകോട്ടോടുന്ന പ്രകൃതിയെ അവള്‍ക്ക് വെറുപ്പായിരുന്നു.
അവള്‍ ഇരിക്കുന്ന ആ തീവണ്ടി കമ്പാര്‍ട്ട്മെന്‍റിനെയും തീവണ്ടിയെയും അവള്‍ക്ക് വെറുപ്പായിരുന്നു.

നിര്‍ഭാഗ്യവതിയായ സെലീന.!

എല്ലാറ്റിനെയും സ്നേഹിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയ നാളുകളിൽ വെറുപ്പിന്‍റെ മേലങ്കിയെടുത്ത് അതിനെ മൂടേണ്ടി വന്ന ഹതഭാഗ്യ.!!

സെലീന ആദ്യം വെറുത്തത് വഴക്കിനെയായിരുന്നു. ഈ തീവണ്ടിയും അതുപോലെയാണ്.. ആദ്യം വാക്ക് തര്‍ക്കത്തില്‍ തുടങ്ങി പിന്നെ കയ്യേറ്റത്തിലെത്തുന്ന വഴക്ക്; പയ്യെ പയ്യെ അനങ്ങി പിന്നെ വേഗത്തിലോടുന്ന തീവണ്ടി.

ഓര്‍ക്കുമ്പോഴെല്ലാം വെറുപ്പ് പുകയുന്ന ഒരു ഭൂതകാലമായിരുന്നു സെലീനയുടേത്. ബാല്യത്തില്‍ ഉത്സവം കാണാൻ പോകുമ്പോള്‍ അമ്മ വിലക്കിയിരുന്നു. അപ്പോള്‍ സെലീന ശാഠ്യം പിടിച്ചില്ല. കരഞ്ഞുമില്ല.
പകരം അവള്‍ ഉത്സവങ്ങളെ വെറുത്തു. പിന്നീടവള്‍ക്ക് ഉത്സവം കാണാൻ പോകണമെന്ന് തോന്നിയിട്ടേയില്ല.

രാത്രികാലങ്ങളില്‍ മൂക്കറ്റം കുടിച്ചെത്തി അമ്മയെയും തന്നെയും സഹോദരങ്ങളെയും തല്ലുന്ന പിതാവിനെ അവള്‍ വെറുത്തു. ഒരിക്കല്‍പോലും പിതാവിനോട് എതിര്‍ത്തൊരു വാക്ക് പറയാതെ അടിയും തൊഴിയും കൊണ്ട് അടിമയായി ജീവിതം കരഞ്ഞു കഴിക്കുന്ന അമ്മയെയും അവള്‍ക്കു വെറുപ്പായിരുന്നു.
എന്തുകൊണ്ടവര്‍ അയാളെ ധിക്കരിച്ച് സ്വതന്ത്രയായില്ല. എങ്കിൽ സെലീനയ്ക്കും സ്വതന്ത്രയാവാമായിരുന്നു..

ആസ്വദിക്കാൻ ഒന്നുമില്ലാത്ത, ആരോ ചവച്ചു തുപ്പിയ ചണ്ടി പോലെയുള്ള ആ ജീവിതത്തെയും സെലീന വെറുത്തു.

 വെറുപ്പിന്‍റെ മനശ്ശാസ്ത്രം പഠിക്കാനായി കോളേജിൽ ചേര്‍ന്നെങ്കിലും അവിടെയും പരാജയമായിരുന്നു സെലീനയ്ക്ക്.
പഠിപ്പിനോട് വെറുപ്പായതിനാല്‍ അവള്‍ ആ ലക്ഷ്യമുപേക്ഷിച്ചു പോന്നു.

ആരൊക്കെയോ ഇഷ്ടപ്പെടുന്ന സുന്ദരമായ അവളുടെ ശരീരത്തിനെയും അവള്‍ വെറുത്തു. അവള്‍ അത് രാത്രിക്കുറുക്കന്‍മാര്‍ക്ക് വിറ്റു.

ആദ്യന്ത്യം ജീവിതത്തോടു വെറുപ്പാണെങ്കിലും അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല. അതിനോടും അവള്‍ക്ക് വെറുപ്പായിരുന്നു.

തനിക്ക് ഒരു നല്ല ജീവിതം തരാത്ത, കഷ്ടപ്പെടുന്നവരെ കഷ്ടപ്പെടുത്തുകയും, പണക്കാരെ കോടീശ്വരൻമാരാക്കുകയും ചെയ്യുന്ന ദൈവങ്ങളോടും സെലീനയ്ക്ക് വെറുപ്പായിരുന്നു.

അപ്പോള്‍പ്പിന്നെ പണത്തെ സെലീന സ്നേഹിച്ചിരുന്നുവോ..???

ഇല്ല.

ഓരോ പുലരിയിലും തന്‍റെ ദേഹത്തേയ്ക്ക് വന്നു വീഴുന്ന മഞ്ഞയും റോസും നിറമുള്ള നോട്ടുകളെ അവള്‍ക്ക് വെറുപ്പായിരുന്നു.



സെലീന തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചതാണ്. യാത്രാവസാനം തലസ്ഥാനത്തെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ എ.സി റൂം.  അവിടെ ഒരാഴ്ചയാണ് സെലീന താമസിക്കുന്നത്. വന്‍കിട ബിസിനസ്സുകളിലെ ലാഭനഷ്ടങ്ങള്‍ ബാലന്‍സുചെയ്യുന്നതിന്.!


ഈയൊരാഴ്ചത്തെ താമസം കൊണ്ട് സെലീനയ്ക്ക് ലഭിയ്ക്കുന്നത് വന്‍തുകയാണ്.

 വഞ്ചനയുടെ ദുര്‍ഗന്ധവും കണ്ണീരിന്‍റെ നനവുമുള്ള ചീഞ്ഞനോട്ടുകള്‍.


കണ്ടുമടുത്തു സെലീനയ്ക്ക്.!


കഴുകന്‍മാരുടെ കണ്ണുകളുള്ള , നായ്ക്കളുടെ ആര്‍ത്തിപിടിച്ച നാവുകളുള്ള,
രാത്രി മറയാക്കി തന്‍റെ ശരീരത്തിന്‍റെ സുഗന്ധം തേടിയെത്തുന്ന മാന്യന്‍മാരെയും സെലീനയ്ക്ക് വെറുപ്പാണ്.

പക്ഷേ..

അവർ അവഗണിക്കുന്ന കണ്ണീരണിഞ്ഞ കണ്ണുകളെയും യാചനകളെയും സെലീന സ്നേഹിച്ചില്ല.

അവരെപ്പറ്റി ഓര്‍ക്കാറില്ല.!

സഹതപിക്കാറില്ല.!

പാശ്ചാത്തപിക്കാറില്ല!.

അല്ലെങ്കിലും സെലീനയ്ക്ക് ഒറ്റ വികാരമേയുള്ളൂ..

വെറുപ്പ്.!!

റെയ്ഡുകളെയും അറസ്റ്റുകളെയും സെലീനയ്ക്ക് ഭയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മൂന്നാംനാള്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടപ്പോള്‍ സെലീനയ്ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല.


സ്റ്റേഷനിലെ സെല്ലില്‍ സെലീന കുത്തിയിരുന്നു. ഉറക്കത്തെയും സെലീനയ്ക്ക് വെറുപ്പായിരുന്നു. അതിന് സെലീന ഉറങ്ങിയിരുന്നില്ലല്ലോ... അല്ലെ.!

വെറുപ്പ് നിറഞ്ഞ് നിറഞ്ഞ് സെലീനയ്ക്ക് ശ്വാസം മുട്ടിത്തുടങ്ങി.

വെറുപ്പിന്‍റെ തോരാമഴ നനഞ്ഞിരുന്ന സെലീനയുടെ മനസ്സില്‍ ആദ്യമായി ഒരു സ്നേഹം കിളിര്‍ത്തു.!!

മനുഷ്യമൂട്ടകളുടെ ശല്യമില്ലാത്ത ഒരു ലോക്കപ്പ് മുറിയിൽ ആദ്യമായി നിദ്രയുടെ സുഖമനുഭവിച്ചപ്പോഴായിരുന്നു അത്.!!


ലോക്കപ്പില്‍ കിടക്കുന്നവരെ 'വിശദമായി കാണാൻ ' എത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു പരിചയിച്ച സെലീന, അവര്‍ക്കിടയില്‍ ഒരു മനുഷ്യഹൃദയം കണ്ട് അമ്പരന്നു പോയി.!!

അങ്ങനെ ആദ്യമായി സെലീനയ്ക്കൊരു സഹോദരനുണ്ടായി.!

 ഉറക്കത്തെ സ്നേഹിച്ച സെലീന പിന്നീട് സമാധാനത്തെയും സ്നേഹിച്ചു.!

 ലോകത്തിനു സമാധാനം വരുത്തുന്നയാള്‍ ഈശ്വരനാണെന്ന് അവള്‍ മനസ്സിലാക്കി.

അങ്ങനെ സെലീന പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു.!

സര്‍വ്വരുടെയും സമാധാനത്തിനായി ഇന്ന് ശാന്തി മന്ത്രങ്ങളുമായി സെലീന പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു..!!

                   **** **** ****

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിളിനോട്.

Wednesday, 8 April 2015

പാല്‍മണം മാറാത്ത പയ്യനും പിന്നെ പോലീസുകാരനും.

എന്തൊക്കെയോ ചിന്തകളെ മനസ്സിലിട്ടുരുട്ടിക്കൊണ്ട് റോഡരികിലൂടെ നടക്കുകയായിരുന്നു ഞാൻ.. ഏതാനും അടികൾ നടന്നാല്‍ മെയിന്‍ റോഡിലെത്താം. അവിടെ നിന്നുമാണ് ബസ്സിൽ കയറി പോകേണ്ടത്.

അപ്പോഴാണ് തൊട്ടരികിലൂടെ ഒരു പഴയ സ്കൂട്ടര്‍ കടന്നു പോയത്. മെയിന്‍ റോഡിലേക്ക് കയറും മുന്‍പ് സ്കൂട്ടറിനു തൊട്ടുമുന്നിലേക്ക്, ചിത്രകഥകളിലെ കൊള്ളക്കാരനെപ്പോലെ ഒരു പോലീസുകാരന്‍ ചാടിവീണു..!

"നിര്‍ത്തടാ വണ്ടി..."

ഞൊടിയിടകൊണ്ട് വണ്ടി ഓഫാക്കി ചാവി അദ്ദേഹം കൈക്കലാക്കി...

" നിന്‍റെ ലൈെസന്‍സെടുക്ക്".

ഉണ്ടാകില്ലെന്ന ഉറപ്പോടെ തന്നെ വിരട്ടി...

ഒരു നിമിഷം സ്തംഭിച്ചു പോയ സ്കൂട്ടര്‍ യാത്രികന്‍ വണ്ടിയില്‍ നിന്നുമിറങ്ങി, ആകാവുന്നത്ര ദൈന്യത മുഖത്ത് വരുത്തിക്കൊണ്ട് പോലീസേമ്മാനു നേരെ കൈകൂപ്പി. ഇന്നേവരെ ആരുടെ മുന്നിലും കൈകൂപ്പാത്ത ഒരാളാണെന്ന് ആ വികലമായ കൈകൂപ്പലില്‍ നിന്നു തന്നെയറിയാം..

യാത്രക്കാരന്‍റെ മുഖത്തേക്കു നോക്കിയ എനിക്കു ചിരിപൊട്ടി.. ഞാനത് പുറത്തു വിടാതെ ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ചു.

പാല്‍മണം മാറാത്ത ഒരു പയ്യന്‍..!
എട്ടിലോ, ഒമ്പതിലോ ആയിരിക്കണം.. നന്നേ വെളുത്ത് തുടുത്ത് ഓമനത്തം തുളുമ്പുന്ന മുഖം. അവന്‍റെ മുടി ആധുനിക പയ്യന്‍മാരുടെ സ്റ്റൈലില്‍, പശു നക്കിയതുപോലെ കുറച്ച് താഴോട്ടും ബാക്കി മുള്ളന്‍പന്നി മുള്ളുകള്‍ എഴുന്നതുപോലെ മുകളിലോട്ടും തെറിച്ചു നിന്നിരുന്നു.

"ഇവനേ... കുറെ നേരമായി  തുടങ്ങിയിട്ട്... അതിലേ പോകുന്നു.. ഇതിലേ പോകുന്നൂ..."

ഇതെന്തു പൂരം എന്ന മട്ടില്‍ കാഴ്ച കണ്ടു നിന്നവരോടായി പോലീസുകാരന്‍ പറഞ്ഞു.

പിന്നെ പയ്യന്‍റെ നേരെ ആക്രോശിച്ചു.
"എന്തടാ... ഞങ്ങളൊക്കെ പൊട്ടന്‍മാരാന്നു വിചാരിച്ചോ നീയ്..".

പയ്യനപ്പോഴും പുറത്തുചാടാത്ത ഒച്ചയില്‍ കൈകൂപ്പിക്കൊണ്ട് "സാറേ ഒന്നും ചെയ്യരുത്" എന്നു ദൈന്യമായ് കേണുകൊണ്ടിരുന്നു.

ഇതിനിടയിൽ അദ്ദേഹം വയര്‍ലസ്സിലൂടെ ആര്‍ക്കോ വിവരം കൈമാറുന്നുമുണ്ടായിരുന്നു.

ഞാൻ ബസ്സ് സ്റ്റോപ്പിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ആടു കിടന്നിടത്തു പൂടപോലുമില്ല. വീണ്ടുമുള്ള നിരീക്ഷണത്തില്‍ കുറച്ചു ദൂരെയായി സ്കൂട്ടര്‍ ചാരിവച്ചിരിക്കുന്നത് കണ്ടു.. പയ്യന്‍സിനെ പോലീസുകാരന്‍ കൊണ്ടു പോയി.

Google Images

             *         *           *          *          *           *
ഈ സംഭവം എന്നെ ഓര്‍മപ്പെടുത്തുന്നത്, മുന്‍പ് ഇതു പോലെ ഒരു യാത്രയിൽ ബസ് കാത്തുനില്‍ക്കുന്ന വേളയിൽ കേട്ട ഒരു വഴിയോര പ്രസംഗത്തെക്കുറിച്ചാണ്.

അതില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുടെ വാഹന ഉപയോഗത്തെക്കുറിച്ചാണ് എടുത്ത് പറഞ്ഞിരുന്നത്.

അവിടെ നിന്നും ഞാൻ ശ്രവിച്ച ചില ഭാഗങ്ങൾ,
പ്രാസംഗികന്‍റെ ഭാഷയിൽ, ഓര്‍മയില്‍ നിന്നും പങ്കു വയ്ക്കട്ടെ...


"ദാ ഇത് ഇന്നാട്ടില്‍ തന്നെ നടന്നൊരു സംഭവാണ്.. ബാപ്പയും ഉമ്മയും മോനുമടങ്ങുന്നൊരു ചെറിയ കുടുംബം.. ബാപ്പ ഗള്‍ഫിലാണ്.
അങ്ങനെയിരിക്കെ ബാപ്പ അവധിക്കു വന്ന ഒരു ദിവസം ഉമ്മ, ബാപ്പാനെ സമീപിച്ചിട്ടു പറയ്യാണ്..

"...ദോക്കിന്‍... മ്മടെ മോനൂന് ഒരു വണ്ടി  വേണം ന്ന്.."

"വണ്ട്യോ... ന്ത് വണ്ടി..??"

" ചെക്കന്‍മാര്‍ക്കിപ്പൊ ന്ത് വണ്ട്യാ വേണ്ടേ.. ബൈക്ക്.."

"അയിന് ഓന്‍ ഒമ്പതാം ക്ലാസ്സിലല്ലേ പഠിക്കുന്നത്..?"

"ഓന്‍റെ കൂട്ടാര്‍ക്കൊക്കെ ഉണ്ടത്രേ..., ഓനത് ഓടിക്കാനൊക്കെ പഠിച്ചേക്കണ്.."

ഉമ്മാക്ക് മോനെ ഓര്‍ത്ത് അഭിമാനം..

"ഓനിപ്പൊ നല്ലണം പഠിക്കാന്‍ പറ.. പത്തിലു നല്ല മാര്‍ക്ക് വാങ്ങ്യാ മേടിച്ചൊട്ക്കാം.."

അത്തവണ ബാപ്പ മടങ്ങിപ്പോയി..

അടുത്ത കൊല്ലം ബാപ്പ നാട്ടില്‍ വരുമ്പോഴേക്കും മകന്‍ ഉമ്മയോട് ശട്ടം കെട്ടി. ഇത്തവണ ബാപ്പ വരുമ്പൊ എന്തായാലും വണ്ടി വാങ്ങിപ്പിക്കണം. ഇല്ലെങ്കില്‍ പത്തില്‍ നല്ല മാര്‍ക്ക് വാങ്ങുന്നത്  പോയിട്ട് പരീക്ഷയ്ക്കു പോലും പോവില്ല.

അങ്ങനെ ബാപ്പ നാട്ടിലെത്തി. ഒന്നു രണ്ടൂസം കഴിഞ്ഞു. മകന്‍റെ നിരന്തരമുള്ള ഓര്‍മ്മപ്പെടുത്തലിന്‍റെ ഫലായി ഉമ്മ വിഷയം ബാപ്പാന്‍റെ മുന്നിലെത്തിച്ചു.

" മോനു പറയ്യേണ് ഓന്‍ നന്നായി പഠിച്ചോളാം ഓന് വണ്ടി വാങ്ങിക്കൊടുക്കണംന്ന്.."

"ങാ പരീക്ഷ കഴിയട്ടെ.."

"അതല്ലാന്ന്,  ഓന്‍റെ കൂടെള്ള കുട്ട്യോളൊക്കെ വണ്ടീമ്മെങ്ങനെ തേരാ പാരാ പാഞ്ഞു നടക്കുമ്പൊ... മ്മടെ മോന് മാത്രം..."

ഉമ്മാക്കത് പ്രസ്റ്റീജിന്‍റെ കൂടി പ്രശ്നമാണ്.

" ഇമ്മക്ക് ആകെക്കൂടിള്ളതല്ലേ.... ഓന്‍റെ സന്തോഷല്ലേ... മ്മടെ സന്തോഷം.. അല്ലാണ്ടെ.. ങ്ങള് സമ്പാദിക്കണതൊക്കെയാര്‍ക്കാ..."

ആ വാചകങ്ങള്‍ ബാപ്പാന്‍റെ മനസ്സില്‍ കൊണ്ടു..

ശരിയാണ്...  മണലാരണ്യത്തിലെ തീവെയിലില്‍ ജീവിതം ഉരുക്കിക്കഴിയുമ്പോള്‍ ആകെയൊരു സ്വപ്നം അതുമാത്രാണ്..

മകന്‍റെ ചിരിക്കുന്ന മുഖം.

ഒരേയൊരു മകനേയുള്ളൂ..

"ഓന്‍റെ കൂട്ടാരൊക്കെ ചോയ്ക്കിണ്ട്.. അന്‍റെ ബാപ്പ ഗള്‍ഫിലല്ലേ പിന്നെന്താ ഒരു വണ്ടിവാങ്ങാനിത്ര പ്രയാസം ന്ന്.."

അങ്ങനെ ബാപ്പ അലിഞ്ഞു.

പിറ്റേന്ന് തന്നെ പോയി. വണ്ടി ബുക്ക് ചെയ്യാന്‍. ബുക്ക് ചെയ്യണ്ടിയൊന്നും വന്നില്ല, വണ്ടി റെഡി ഉണ്ടായിരുന്നു.
മകന് ലോകം പിടിച്ചടക്കിയ സന്തോഷം, അതുകണ്ട് ബാപ്പാക്കും ഉമ്മാക്കും അതിലേറെ സന്തോഷം.

വീട്ടില്‍ എത്തിയ ഉടനെ തന്നെ കൂട്ടുകാരെയും കൂട്ടി ബൈക്കില്‍ കറങ്ങാന്‍ പോയി.

പിന്നെക്കേള്‍ക്കുന്നത് മൂന്നുപേരുമായി പോയ ആ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നും ഒരാൾ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമാണ്....

(നിശബ്ദത)

മകന്‍റെ ചിരിക്കുന്ന മുഖം കാണാൻ ആശിച്ച മാതാപിതാക്കൾ പിന്നെ കണ്ടത് മകന്‍റെ മയ്യത്തിന്‍റെ മുഖമാണ്...

(ഒരു നിമിഷത്തെ മൗനത്തിനു ശേഷം പതിഞ്ഞ ഒച്ചയില്‍ പ്രാസംഗികന്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്‍റെ ഒച്ചയുയര്‍ന്നു.)

ഇവിടെ ആരാണ് കുറ്റക്കാര്‍...?

ആരാണ് ഈ സംഭവത്തിനുത്തരവാദി...??

(വീണ്ടും നിശബ്ദത.)

ഞാൻ പറയും.. അത് മറ്റാരുമല്ലാ...
അതെ അത് മറ്റാരുമല്ല, പ്രായപൂർത്തിയാകാത്ത മകന് വണ്ടി വാങ്ങിക്കൊടുത്ത ബാപ്പായും അതിനു പ്രേരിപ്പിച്ച ഉമ്മായുമാണെന്ന്.....

പക്വതയില്ലാത്ത മക്കള്‍ പലതിനു വേണ്ടിയും വാശിപിടിക്കുമ്പോള്‍ അവരുടെ താളത്തിനു തുള്ളുകയല്ല രക്ഷിതാക്കള്‍ ചെയ്യേണ്ടത്.. അവരെ പറഞ്ഞു തിരുത്തുകയാണ്.........


ഇരമ്പിയകലുന്ന ബസ്സിന്‍റെ ഒച്ചയില്‍ പ്രാസംഗികന്‍റെ ശബ്ദം അലിഞ്ഞലിഞ്ഞില്ലാതെയായി....

          *****    *****   *****

Saturday, 28 March 2015

നഷ്ടശലഭങ്ങള്‍

Google Images


ഏകാന്തതയ്ക്ക് കൂട്ടിരിക്കുമ്പോഴാണ് അവളുടെ മനസ്സിലേക്ക് പല ചിന്തകളും കയറിവരാറുള്ളത്. ചിലത് സന്തോഷം നല്‍കുന്നവ, ചിലത് ദു:ഖിപ്പിക്കുന്നവ. അഭിമാനം തോന്നുന്നവയും ആത്മനിന്ദ തോന്നുന്നവയും...

പിന്നെ ഭാവനയുടെ നിറമാര്‍ന്ന ചിറകുകൾ വീശി വരുന്ന ചില ചിത്രശലഭങ്ങള്‍...

അവളുടെ ഏകാന്തതയുടെ പുഷ്പവാടിയിലെ ചിന്താശലഭങ്ങള്‍..!

പക്ഷേ..... എന്നോ അവ വരാതായി...
കാരണം ചിന്തയുടെ പൂക്കള്‍ വിരിഞ്ഞിരുന്ന ആ മലര്‍വാടിയില്‍ അവളൊരു ദുഃഖസ്മാരകം പണിതു വച്ചു, എന്നിട്ടതിനു മുന്‍പിലൂടെ ഒരു കണ്ണീര്‍ പുഴയും ഒഴുക്കി വിട്ടു.!

അതിന്നുള്ളിൽ പുളക്കുന്നത് വിഷാദത്തിന്‍റെ വരാല്‍ മത്സ്യങ്ങൾ മാത്രം....!!

അവിടെയുദിക്കുന്നത് നഷ്ടസ്വപ്നങ്ങളുടെ നിലാവു മാത്രം...!

തിരക്കുപിടിച്ച ജീവിതത്തിന്‍റെ ഒരു വഴിത്താര കൂടി തുറന്നിട്ടപ്പോള്‍ പിന്നെയവിടെ ചിന്തകള്‍ക്കിടമില്ലാതായി...

പിന്നെ അവളും ഏകാന്തതയും കൂടി വിരസമായ ജീവിതവഴികളിലൂടെ എങ്ങോട്ടെന്നില്ലാതെയലഞ്ഞു....

ആ ലക്ഷ്യമില്ലാത്ത യാത്രയിൽ കാഴ്ചയിൽ പതിഞ്ഞ വെളിച്ചത്തിന്‍റെ ചില അക്ഷരപ്പൊട്ടുകള്‍....

തിരിച്ചറിവിന്‍റെ വെള്ളിവെളിച്ചം....!!

ആ അക്ഷരപ്പൊട്ടുകള്‍ അവളെ വിളിച്ചു.

"നീ ഞങ്ങളോടൊപ്പം വരൂ.... ഞങ്ങള്‍ക്ക് നിന്‍റെ ഭാവനയുടെ നിറം ചാര്‍ത്തിത്തരൂ... പകരമായ് നിനക്ക് മഴവില്‍ പുഞ്ചിരി നല്‍കാം..."

ആ അക്ഷരങ്ങള്‍ നല്‍കിയ ആത്മബലത്തില്‍ ഒരിക്കലും ഒരു ഊർജ്ജവും പകര്‍ന്നു നല്കാത്ത മടുപ്പിക്കുന്ന ഓര്‍മ്മകളുടെ അറകൾ അവള്‍ വലിച്ചു തുറന്നു....

മാറാല പിടിച്ച ഓര്‍മ്മകളെ പുറത്തേക്കെറിഞ്ഞു.!

ഇനിയവള്‍ക്കാ ദുഃഖ സ്മാരകം തല്ലിയുടച്ച്, അതിന്‍റെ അവശിഷ്ടങ്ങൾ കൊണ്ടാ കണ്ണീര്‍പ്പുഴയങ്ങു നികത്തണം...

വിഷാദത്തിന്‍റെ മീന്‍കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങട്ടെ.!!

കാലം മുന്നേറുമ്പോള്‍ അവിടെ ആഹ്ലാദമഴ പെയ്യട്ടെ..!!

ചിന്തയുടെ പുതുനാമ്പുകള്‍ മുളയ്ക്കട്ടെ...!!!

 ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുന്നതോടൊപ്പം അവ വളര്‍ന്ന് വലുതാവുകയും.. പൂക്കള്‍ വിടരുകയും ചെയ്യും....

അപ്പോള്‍ എങ്ങു നിന്നെന്നറിയാതെ ശലഭങ്ങള്‍ പാറി വരും...

അവയ്ക്ക് ഭാവനയുടെ ഏഴുനിറവും മഴവില്ലിന്‍റെ സൗന്ദര്യവുമുണ്ടായിരിക്കും....!!

അവളുടെ മനം നിറഞ്ഞ പുഞ്ചിരി പോലെ.!!

******      ******       ******     ******

Monday, 16 March 2015

ദാമ്പത്യപശ

Google Images










പൊട്ടിപ്പോയ ദാമ്പത്യത്തിന്‍ ചരടുകള്‍
ഒട്ടിച്ചു ചേര്‍ക്കാന്‍ ദാമ്പത്യപ്പശയെന്നൊന്നുണ്ടെന്ന്-

സ്നേഹം, ക്ഷമ, സഹനം എന്നീ
മഹത്തായ മൂല്യങ്ങൾ കൊണ്ടുണ്ടാക്കാമെന്ന്-

ഞാനെന്ന ഭാവത്തിന് ചിറകുകൾ
മുളച്ചയീ കാലഘട്ടത്തില്‍ ഇവയൊന്നുമില്ലെന്ന്-

ആയതിനാൽ,

സ്നേഹത്തിന്‍ ഇഴചേര്‍ത്തുകെട്ടാനോ,
ക്ഷമയാലവയെ നിലനിർത്തുവാനോ,
സഹനത്താല്‍ ഉറപ്പേകുവാനോ,
കഴിയാതെ;

ദാമ്പത്യത്തിന്‍ കാണാചരടുകള്‍
വേറിട്ടുതന്നെ കിടക്കുന്നു-

                     ✳✳✳

Sunday, 8 March 2015

പെണ്‍കൊടികള്‍

Google Images












പൂമണം  മാറും മുന്‍പേ
കൊഴിയുന്ന പൂക്കള്‍
പുഴുക്കുത്തേറ്റു പിടയുന്ന
പൂമൊട്ടുകള്‍
പൂന്തോട്ടമില്ലാത്ത
പുല്‍ക്കൊടിപ്പൂവുകള്‍
ചവിട്ടടിയില്‍ ഞെരിയുന്ന
അലങ്കാര പുഷ്പങ്ങൾ
പൂക്കൂടയില്‍ വീഴുന്ന
പൂജാപുഷ്പങ്ങള്‍
പൂക്കാരന്‍ വില്ക്കുന്ന
വാസനപ്പൂവുകള്‍.!!
          --:--:--

Google Images

Sunday, 1 March 2015

എന്‍റെ മാത്രം സ്വന്തം, നോവ്, ദുഃഖങ്ങള്‍, പിന്നെ ഞാനും...

കുഞ്ഞുകവിതകൾ


1. എന്‍റെ മാത്രം സ്വന്തം

എന്‍റെ സ്വന്തമെന്ന കരുതലോടെ
മറ്റൊരാളോടു ഞാന്‍ മിണ്ടുന്നതും,
മറ്റൊരാളോട് ഞാൻ ഇടപഴകുന്നതും,
ഇഷ്ടമില്ലെന്നോതുന്നൊരാളെ
എന്‍റെ മാത്രം സ്വന്തമായ് കിട്ടാതെ പോയി...

2. നോവ്

നോവിന്‍റെ പാതകളില്‍
ഞാൻ നട്ട
ഓര്‍മയുടെ പൂക്കളില്‍
നിറയെ
വേദനയുടെ ശലഭങ്ങൾ.!!


3.ദുഃഖങ്ങള്‍

ചിലരത് കണ്ണീരായ്
 ഭൂമിയിലേക്ക് പൊഴിക്കുമ്പോള്‍,
മറ്റുചിലര്‍ അക്ഷരങ്ങളായ്
കടലാസിലേക്ക് പതിപ്പിക്കുന്നു..
രണ്ടിനുമാകാതെയെന്‍റെ ദുഃഖം
കറുത്തമേഘങ്ങളായ് മനസ്സില്‍
ഇടിമുഴക്കുന്നൂ...


4. ഞാനും

തിരക്കിട്ടു പായുമീ
ലോകത്തിന്‍ നെടുകെ
തിരക്കിട്ടു പാഞ്ഞു
ജീവിക്കുവാനല്ലാതെ,
ജീവിതമൊരിറ്റു
നുണഞ്ഞിറക്കുവാനറിയാത്ത
മനിതരിലൊരാള്‍
തന്നെ ഞാനും.!!

Saturday, 14 February 2015

പ്രണയം


Picture courtesy : Google 



പ്രണയം,
                     മോഹിപ്പിക്കുന്ന
                     ഒരു മരീചിക പോലെ,

 ഒരു നിമിഷാര്‍ദ്ധത്തില്‍         വിടര്‍ന്നു-
 മായുന്ന അതി മനോഹരമായ
 ഒരു മാരിവില്ലുപോലെ,

സൂര്യതാപത്താലുരുകുന്ന
പുലരൊളിയില്‍ തിളങ്ങുന്ന
ഒരു മഞ്ഞുതുള്ളിപോലെ,

വിടരുകയും കൊഴിഞ്ഞടരുകയും ചെയ്യുന്ന സുന്ദരമായൊരു
പൂവുപോലെ,

പ്രണയം,
          ഒരുവേള പ്രാണന്‍ കൊത്തിയെടുത്ത്
          പറന്നകലുന്നൊരു പക്ഷിയെപ്പോലെ.!

Thursday, 12 February 2015

അന്തര്‍മുഖങ്ങള്‍

നിലാവില്‍ പിടയ്ക്കുന്ന നിഴലുകളില്‍
ചിരിയ്ക്കുന്ന അവ്യക്തതയും,
കലാലോലമാം അവയുടെ കണ്ണുകളില്‍
വിടരുന്ന സൂര്യകാന്തിപ്പൂക്കളും, ഇപ്പൂനിലാവില്‍ വസന്തം വിടര്‍ത്തുന്നൂ.

ചേതോഹാരിയാം വരയുടെ മായിക-
വര്‍ണ്ണങ്ങളിലീ ഏകാന്ത വീഥിയിൽ
നിലാവും നിഴലുകളും കെട്ടുപിണഞ്ഞുകിടക്കെ,
തേങ്ങുന്നു- നിഴലിന്‍റെ അസ്ഥിപഞ്ജര-
ത്തിനുള്ളില്‍ നിന്നുമാരോ തേങ്ങുന്നു.

അലിയുന്നു- നിലാവില്‍ വിസ്മരിക്കാത്തൊരു
പരിമളമായാ തേങ്ങലും അലിയുന്നു.

നിലാവിന്‍റെ മടിത്തട്ടില്‍ വീണുകിടക്കുന്നു
നിഴലുകളിലെ നുറുങ്ങിയ ചിത്രങ്ങള്‍.!
അറിയുമ്പോള്‍- ഒഴുകുന്ന മഞ്ഞുകണങ്ങള്‍
ഉരുകാതെ, ഉടയാതെ, നിത്യസത്യംപോല്‍.

നിലാവസ്തമിക്കാനൊരുങ്ങുമ്പോള്‍
നിഴലുകളൊരു താഴ്വര..
ഒഴുകുന്നു ഗിരിശൃഖങ്ങളില്‍ നിന്നും
ഹൃദയം പൊട്ടിയ കണക്കേ ചുടുചോര!!

ചിതലരിക്കുന്ന നിഴലുകളില്‍
അവ്യക്തതയില്‍ നാം കണ്ട സ്വപ്നങ്ങള്‍
തകരുന്നു- വ്യക്തമായറിയുന്നു
നിഴലുകളല്ലവ- പച്ചയായ ജീവനുകള്‍.!

ഞെട്ടിത്തരിച്ചുനില്‍ക്കുമ്പോള്‍ പൊട്ടുന്നുറവകള്‍
ഒഴുകിപ്പരക്കുന്നോരോന്നിലും..

വിറയ്ക്കുന്ന അധരങ്ങളും കവിയുന്ന-
മിഴികളും നമുക്ക് സ്വന്തമപ്പോള്‍.!

Wednesday, 17 December 2014

ഭൂമി എന്ന മാതാവും അന്തരീക്ഷം എന്ന കന്യകയും


ഇരുണ്ട നിറം ബ്രഷുകൊണ്ട് ചാലിച്ചെടുക്കുമ്പോള്‍ കവിത ക്യാന്‍വാസിലേക്ക് ഒന്നുകൂടി നോക്കി. പെയ്യാന്‍ വെമ്പുന്ന മേഘങ്ങളുമായി കറുത്തിരുണ്ട ആകാശമായിരുന്നു അത്. കാറും കോളും നിറഞ്ഞ ആകാശം.! ഭൂമിയിലൂടെ ഒരു വന്‍നദി കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്തിനാണ് അന്തരീക്ഷം ഇത്രയും "വെറ്റ്" ആയിട്ടിരിക്കുന്നത്??

കവിത ഓര്‍ക്കാതിരുന്നില്ല.

അതിനു പുറകിലൊരു കാരണമുണ്ടായിരുന്നു; കഥയുണ്ടായിരുന്നു.

ഭൂമിയ്ക്ക് എന്നും ചിന്ത തന്‍റെ ഏക പെണ്‍തരിയായ അന്തരീക്ഷത്തെ കുറിച്ചായിരുന്നു. അവളില്‍ പൊടിയും പുകപടലങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവളിൽ പടരുന്ന ചിരിവെയിലിന്‍റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുകയാണെന്നോര്‍ക്കുമ്പോഴൊക്കെ ഭൂമി ആധിയില്‍ വെന്തു.

തന്‍റെ സ്വപ്നങ്ങളുടെ പൂക്കള്‍ കരിഞ്ഞുണങ്ങുമോ..??

ആഗ്രഹത്തിന്‍റെ പുഴകൾ വറ്റിപ്പോകുമോ??

മോഹസാഫല്യത്തിന്‍റെ
ഫലങ്ങള്‍ തനിക്കുണ്ടാകില്ലേ...???

 നല്ല അടക്കത്തിലും ഒതുക്കത്തിലുമാണ് ഭൂമി മകളെ വളര്‍ത്തിയത്. കാരണം തൊട്ടടുത്ത് ശൂന്യാകാശം എന്നൊരു ഗന്ധര്‍വനുണ്ടായിരുന്നു.
ഏതൊന്നു ഭൂമി ഭയന്നുവോ അതുതന്നെ സംഭവിച്ചു.

അന്തരീക്ഷകന്യകയുടെ മനസ്സിന്‍റെ നേര്‍ത്ത ഓസോൺ പാളിയുടെ വിടവിലൂടെ ശൂന്യാകാശം തന്‍റെ അനുരാഗത്തിന്‍റെ അള്‍ട്രാവയലറ്റ് രശ്മികൾ കടത്തിവിട്ടു.അവള്‍ ശൂന്യാകാശത്തിനോട് അനുരാഗലോലുപയായി.
ഇതറിഞ്ഞ് ഭൂമി ക്ഷോഭിച്ചു.!

അവളിൽ അഗ്നിപർവ്വത സ്ഫോടനങ്ങളുണ്ടായി...!

 ഭൂകമ്പങ്ങളുണ്ടായി..!!

അമ്മയുടെ വഴക്കുകേട്ട് അന്തരീക്ഷം ദുഃഖിതയായി. അവളുടെ കൂനിക്കൂടിയുള്ള ഇരിപ്പുകണ്ട് അച്ഛനായ സൂര്യൻ സമാധാനിപ്പിച്ചു.

"പോട്ടെ... സാരമില്ല. എന്‍റെ കുട്ടി ഒരു അന്യമതക്കാരനെ സ്നേഹിക്കരുതായിരുന്നു."

ആ വാക്കുകള്‍ കേട്ടപ്പോള്‍ അന്തരീക്ഷത്തിനു വീണ്ടും കരച്ചില്‍ വന്നു. അവളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ് ചന്ദ്രന്‍ എത്തിയത്. അവന്‍ അകത്തേക്കു കടന്നു വരുമ്പോള്‍ സൂര്യൻ പുറത്തേക്ക് പോകുകയായിരുന്നു.

"ചെല്ല്, നിന്‍റെ കൂട്ടുകാരി വളരെ വിഷമിച്ചാണിരിക്കുന്നത്."!

ചന്ദ്രൻ പതിയെ കൂട്ടുകാരിയുടെ അരികിലെത്തി.

"എന്തുപറ്റി."?? അവന്‍ ആരാഞ്ഞു.

 മറുപടിയൊന്നും കിട്ടിയില്ല.ഭൂമിയിൽ നിന്നും അവന്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കി.

"എന്താ നീയിങ്ങനെ?? എണീറ്റുവാ... നമുക്കു കളിക്കാം.." ചന്ദ്രൻ പറഞ്ഞുനോക്കി.

"നീ പൊയ്ക്കോ... ചെറുക്കാ.. കളിക്കാന്‍ ഞാനെന്താ കൊച്ചുകുട്ട്യോ..."?? അവള്‍ ചീറി.

 ചന്ദ്രന് വിഷമവും അമ്പരപ്പുമുണ്ടായി.!

 ഇന്നലെക്കൂടി അവളായിരുന്നു, 'വാ കളിക്കാം' എന്നു പറഞ്ഞിരുന്നത്.
ദിവസവും ചന്ദ്രൻ കളിക്കാന്‍ വരുമ്പോഴേക്കും സൂര്യൻ കടലിൽ പോയിട്ടുണ്ടാകും.. അപ്പോള്‍ മുതൽ ഭൂമി ഭീതിയും സംഭ്രമവും കൊണ്ട് കൂനിക്കൂടിയിരിക്കും. അച്ഛൻ കടലില്‍ പോയാല്‍ അന്തരീക്ഷത്തിന്‍റെ മുഖവും മങ്ങും. പക്ഷേ ചന്ദ്രൻ വന്നാല്‍ അവളുടെ മുഖം തെളിയും.!!

ചില ദിവസങ്ങളില്‍ ചന്ദ്രൻ വരുമ്പോൾ സിന്ദൂരച്ചെപ്പും കൊണ്ട് വരും. അവളതിനു വേണ്ടി തട്ടിപ്പറിക്കുമ്പോള്‍ ചെപ്പ് തുറന്ന് അവിടം മുഴുവനും സിന്ദൂരം പരക്കും.! പോകാനൊരുങ്ങി നില്‍ക്കുന്ന സൂര്യനും സിന്ദൂരം കൊണ്ട് നിറയും. മകളുടെ കുസൃതിയില്‍ അയാൾ എന്നും പുഞ്ചിരിക്കാറേയുള്ളൂ.

പിന്നെ സൂര്യൻ തിരികെ വരുവോളം അവർ കളിക്കും. ആ അവളാണ് ഇന്നിങ്ങനെ....

ചന്ദ്രന് അവളെക്കുറിച്ചോര്‍ത്തപ്പോള്‍ വിഷമം തോന്നി. ചന്ദ്രൻ മൂകനായി ഒരു ഭാഗത്തേക്ക് ഒതുങ്ങിയിരുന്നു.

 അന്തരീക്ഷത്തിന്‍റെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു. ഭൂമി വഴക്കു പറയുവാനും അന്തരീക്ഷം കരയാനും തുടങ്ങി..

 ഇടിയും മിന്നലും പേമാരിയും...!!

ചന്ദ്രൻ അത് സഹിക്കാന്‍ വയ്യാതെ അവിടെ നിന്ന് എഴുന്നേറ്റുപോയി.

പെരുമഴയായി അന്തരീക്ഷം കരഞ്ഞുകൊണ്ടേയിരുന്നു...

"ഉണ്ണാന്‍ വരൂ.."

വാതില്‍ക്കല്‍ അമ്മയുടെ സ്വരം കേട്ടാണ് കവിത ചിന്തയില്‍ നിന്നുണര്‍ന്നത്.

താനിത്ര നേരം ഏതു സ്വപ്നലോകത്തായിരുന്നു..?!!! അവള്‍ ആശ്ചര്യപ്പെട്ടു.

വാള്‍ക്ലോക്കിലെ കിളി 10 പ്രാവശ്യം ചിലച്ചു. അപ്പോഴാണ് അവള്‍ക്ക് സമയത്തെക്കുറിച്ച് ബോധമുണ്ടായത്.
ഭൂമിയിലെ കരകവിഞ്ഞൊഴുകുന്ന നദിയുടെ അവസാന മിനുക്കു പണിയും തീര്‍ത്ത് അവള്‍ എണീറ്റു. ഡൈനിംങ് ഹാളിലേക്കുള്ള സ്റ്റെയര്‍കേയ്സിറങ്ങുമ്പോള്‍ തന്‍റെ ചിത്രത്തിലേതെന്ന പോലെ ആ വീടിനു പുറത്തും പേമാരി തകര്‍ക്കുകയാണെന്ന് അപ്പോഴുണ്ടായ ഒരു ഇടിമുഴക്കം അവളെ അറിയിച്ചു.!!
                              *********            





പിന്നാമ്പുറം: പ്ലസ്ടു പഠനകാലത്ത് ആണ് ഇതെഴുതിയത്. ആരും കാണാതെ നോട്ടുപുസ്തകത്തിന്‍റെ താളുകളിൽ ഉറങ്ങിക്കിടക്കുന്നവയിലൊന്ന്.

ചിത്രങ്ങള്‍ക്ക് കടപ്പാട്:-,ഗൂഗിൾ

Friday, 12 December 2014

കല്ലോലിനി

ഋതു എന്ന പേര് വ്യാപകമായി ഉപയോഗിച്ചു കാണുന്നതിനാല്‍ "കല്ലോലിനി" എന്ന ബ്ലോഗര്‍ നാമത്തിലേക്ക് ഞാൻ മാറിയിരിക്കുന്നു.
ഒപ്പം ബ്ലോഗിലും ചില അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട്.
 പ്രിയ സുഹൃത്തുക്കള്‍ സഹകരിക്കുമല്ലോ.
ഒരു പുതിയ ബ്ലോഗറുടെ ആക്രാന്തപ്രവര്‍ത്തികളായി ഇതിനെ കണ്ട് ക്ഷമിക്കണമെന്നും ഇനി മുതല്‍ പുതിയ നാമത്തിലേ പ്രത്യക്ഷപ്പെടുകയുള്ളു എന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

                                        എന്ന്,

                                       സ്നേഹത്തോടെ
                                                      കല്ലോലിനി.

Tuesday, 9 December 2014

സേഫ്റ്റി പിന്‍


അവളുടെ അഭാവത്തില്‍
ഊര്‍ന്നു വീഴുന്നൊരെന്‍
 ദുപ്പട്ടയെ തോളിലേക്കെറി-
ഞ്ഞെറിഞ്ഞെന്‍റെ കൈകഴക്കും.!

അവളുടെ അഭാവത്തിൽ
സാരിയെങ്ങാനുമടര്‍ന്ന്
മൂടി വ ച്ചോരു നഗ്നമേനി
പ്രദര്‍ശിപ്പിക്കപ്പെട്ടാലോ-
യെന്ന് ഞാൻ ഭയക്കും.!

അവളുടെ അഭാവത്തില്‍
തിരക്കുള്ള ബസ്സിനുള്ളില്‍
ചാഞ്ഞുവരുന്ന പുരുഷനെ
അകറ്റിനിര്‍ത്താനായുധ-
മില്ലെന്ന് ഞാൻ പകയ്ക്കും.!

എത്ര  സൂക്ഷിച്ചു  വച്ചെന്നാലും,
ആവശ്യംവരും നേരത്താരാരും
കാണാതെയൊളിച്ചിരിക്കുമൊരു-
മായാജാലക്കാരിയിവള്‍
മഹിളകള്‍ക്ക് പ്രിയകൂട്ടുകാരി.!

Sunday, 30 November 2014

വിഷാദം

അക്ഷരത്തൈകളെ വളര്‍ത്താന്‍
വായന കഴിഞ്ഞാല്‍പ്പിന്നെ-
വിഷാദത്തോളം നല്ലൊരു-
വളമില്ല വേറെ.!


ഏറിയാലമൃതും വിഷമെന്നപോലെ-
യിതും കരിയിച്ചുകളയും
ചിന്തയുടെ വിത്തുകളെ;


എന്തിന്,
പ്രതീക്ഷയുടെ ഒരു കതിരു പോലും-
വിളയാത്തവണ്ണം നശിപ്പിക്കും
നമ്മുടെ പ്രജ്ഞയെത്തന്നെയും.!!


അതിനാല്‍,
അക്ഷരങ്ങളില്‍ പുരട്ടാന്‍ മാത്രം
മനസ്സിലിത്തിരി വിഷാദം
നേര്‍പ്പിച്ചു വയ്ക്കുക.!!

                ✳✳✳

Wednesday, 26 November 2014

രണ്ട് സംശയങ്ങൾ!


"ദേ... ഇയാളിപ്പോ വിസിലടിക്കുന്നതേയുള്ളൂ... വണ്ടി എടുത്തു..."

 തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങിയപ്പോഴായിരുന്നു ഒരു ചേച്ചിയുടെ കമന്‍റ്. ഗാര്‍ഡ് ഗുരുതരമായ ഒരു തെറ്റ് ചെയ്തതു കണ്ടുപിടിച്ചപോലെ...

അവർ മൂന്നു നാലുപേര്‍ ഉണ്ടായിരുന്നു... മുപ്പതിനും നാല്പത്തഞ്ചിനുമിടയ്ക്ക് പ്രായമുള്ള ഉദ്യോഗസ്ഥകള്‍. ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ സീറ്റൊന്നും ഒഴിവില്ലാത്തതിനാല്‍ പാസേജില്‍ തന്നെ നില്‍ക്കുകയാണ്.

സ്ഥിരം യാത്രക്കാരും പരിചയക്കാരുമായതിനാല്‍ അവർ പിന്നെയും പല കുശലസംഭാഷണങ്ങളിലുമേര്‍പ്പെട്ടു. പുതുതായി വാങ്ങിയ ബാഗിന്‍റെ ഭംഗി, ഇത്ര നാളും ഉടുത്തിട്ടില്ലാത്ത സാരിയുടെ ചരിത്രം, അടുക്കളപ്പണിയുടെ ഭാരം എന്നിങ്ങനെയുള്ള വിഷയങ്ങൾ.!!

എനിക്ക് അവരെ അത്ര പരിചയമില്ലാത്തതിനാല്‍ ഞാൻ എന്‍റെ മൊബൈലില്‍ തോണ്ടിക്കൊണ്ട് ഒരരുകില്‍ നിന്നു.

തീവണ്ടി പച്ചപ്പട്ടുടുത്ത പാടശേഖരങ്ങളിലൂടെ, പുഴയുടെ ഓരത്തു കൂടി ചൂളം കുത്തിപ്പാഞ്ഞു.....

"ഹേയ്... ഇന്ന് നല്ല സ്പീഡുണ്ടല്ലോ...."
ചര്‍ച്ചക്കിടയിലും ഒരാൾ നിരീക്ഷിച്ചു.
എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.

അപ്പോഴായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പൊടുന്നനെ ആദ്യത്തെ സംശയം പൊട്ടിവീണത്.

"എങ്ങനെയാണല്ലേ... ഈ ട്രയിന്‍ പാളത്തിന്‍മേല്‍ക്കൂടി മാത്രം പോകുന്നത്.???????"

"ശ്ശ്യൊ..!!" എന്നൊരു ശബ്ദം അറിയാതെ തന്നെ എന്‍റെ തൊണ്ടക്കുഴിയില്‍ നിന്നും പുറത്തുചാടി.

പെട്ടെന്നൊരുത്തരം ആര്‍ക്കും പറയാനായില്ല.

"എത്ര വീതികുറഞ്ഞ ചക്രങ്ങളാണ്... ഇത്തിരിയില്ലാത്ത പാളത്തില്‍ കൂടിയല്ലേ വണ്ടി ഇത്ര വേഗത്തില്‍ പോകുന്നത്.. ദൈവം നമ്മളെ കൊണ്ടുപോകുകയാണ്.!"
സ്വയവും പിന്നെ മറ്റുള്ളവരെയും ആശ്വസിപ്പിക്കും പോലൊരു മറുപടിയും കേട്ടു.

വീണ്ടും മറ്റെന്തൊക്കെയോ സമാധാനങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് മറ്റൊരാളുടെ വക സംശയം ദേ വരണൂ..

"ഈ പ്ലെയിനുകളെന്താ കൂട്ടിമുട്ടാത്തതെന്നാ ന്‍റെ സംശയം"!!!!!

"ങേ..."???!!! എന്നെനിക്ക് ശ്വാസം വിലങ്ങി.!

" അതല്ലാ ഇതിപ്പൊ ഒരു ട്രാക്കെങ്കിലുമുണ്ടല്ലോ....." അവർ തന്‍റെ സംശയമൊന്നു വിശദീകരിച്ചു....

ഈ മഹിളാമണികള്‍ സ്കൂൾ അധ്യാപികമാ ര്‍ കൂടിയാണല്ലോ എന്നോര്‍ത്തുകൊണ്ട്‍,
 ഇനിയും ഇത്രയും ഗ'മണ്ടന്‍' സംശയങ്ങളൊന്നും കേള്‍ക്കാന്‍ വയ്യെന്നു നിനച്ച് ഞാന്‍ മെല്ലെ വാതിലിനരികിലേക്ക് നീങ്ങി നിന്ന് സ്വച്ഛന്ദ നീലിമയാര്‍ന്ന ആകാശത്തേക്ക് നോക്കി.

അല്ലാ.... ഇനി വല്ല വിമാനവും വഴിയറിയാതെ പാറി നടക്കുന്നുണ്ടെങ്കിലോ...??? :-D
   

Friday, 21 November 2014

ഇവിടെ മഞ്ഞുപൊഴിയുന്നു...!!

മഞ്ഞുകാലം വന്നെത്തിയിരിക്കുന്നു....

പ്രഭാതത്തിലും സായന്തനങ്ങളിലും വൃക്ഷത്തലപ്പുകളിലും, നെല്‍വയലുകളിലും വീണുകിടക്കുന്ന മഞ്ഞിന്‍റെ പുതപ്പ്.!

വയല്‍ വരമ്പുകളിലെ പുല്‍ക്കൊടികളണിഞ്ഞിരിക്കുന്ന തുഷാരബിന്ദുക്കളുടെ വിശുദ്ധി ഒന്നു കാണേണ്ടതു തന്നെയാണ്.

ശ്വാസോച്ഛ്വാസത്തില്‍ പോലും മഞ്ഞിന്‍റെ ഗന്ധം...

ഭൂമിയുടെ ഹരിതാഭയ്ക്കു മേല്‍ വീണുകിടക്കുന്ന തൂവെള്ളപ്പുതപ്പ് കാണുമ്പോള്‍ 'മഞ്ഞ്'
ഓര്‍മവരുന്നു.....

മഞ്ഞ് വായിച്ചിട്ടില്ലേ...??!

എംടിയുടെ "മഞ്ഞ്"!

സ്കൂൾ പഠനകാലത്തെപ്പോഴോ എന്‍റെ കയ്യില്‍ കിട്ടിയിട്ടും ഞാൻ ശ്രദ്ധിക്കാതെ പോയ പുസ്തകം.. പിന്നീട് ഈ പുസ്തകമൊന്നു കയ്യില്‍ കിട്ടാന്‍ വേണ്ടി ഞാനൊരുപാട് അലഞ്ഞു..

കണ്ണൂരിലെ പുസ്തകോത്സവങ്ങളില്‍...
കോഴിക്കോട്ടെ ബുക്ക് സ്റ്റാളുകളില്‍.., റയില്‍വേ സ്റ്റേഷനുകളിലെ പുസ്തകശാലകളില്‍.. പെരിന്തല്‍മണ്ണയിലും, തൃശൂരിലും, പാലക്കാടും തേടി... കിട്ടിയില്ല.!

നിരന്തരമുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ അറിയാൻ കഴിഞ്ഞത് ആ പുസ്തകത്തിന്‍റെ പുതിയ പതിപ്പുകൾ ഒന്നും തന്നെ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്നതാണ്.

" 'മഞ്ഞ്' ഞാൻ ഒരു വര്‍ഷമായിട്ടന്വേഷിക്കുകയാണ്.. ഇതുവരെ കിട്ടിയിട്ടില്ല", എന്നാണ് ഒരിക്കല്‍ എടപ്പാളിലൊരു പുസ്തകോത്സവത്തില്‍ ചോദിച്ചപ്പോള്‍ അതിന്‍റെ സംഘാടകന്‍റെ മറുപടി.

മറ്റൊരാൾ അറിയിച്ചു. അത് കാലിക്കറ്റില്‍ ( കാലിക്കറ്റ് യൂണിവേഴ്സിറ്റി) പഠിക്കാനുണ്ടായിരുന്നതിനാൽ പുറത്ത് കിട്ടില്ല എന്ന്.

അതോടെ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.

പിന്നീട് പരിചയക്കാരായ വായനാശീലമുള്ളവരിലേക്കായി അന്വേഷണം. പുസ്തകശേഖരത്തില്‍ മഞ്ഞുള്ള ഒരാളേയും നിര്‍ഭാഗ്യവശാല്‍ എനിക്ക് പരിചയമുണ്ടായില്ല.

അങ്ങനെയിരിക്കെ എന്‍റെയൊരു സഹോദരന്‍റെ പുത്രി പഠിക്കുന്ന കോളേജിലെ ലൈബ്രറിയിൽ ഈ പുസ്തകമുണ്ടെന്ന് അറിയാനായി.. അവളത് തേടിച്ചെന്നപ്പോഴേയ്ക്കും ആരോ വായിക്കാനായി കൊണ്ടുപോയിട്ടുണ്ടായിരുന്നു.. വായനക്കുശേഷം തിരിച്ചെത്തിക്കുന്ന ദിവസമായപ്പോഴേക്കും അവള്‍ക്കു പരീക്ഷാത്തിരക്കായി....

ഒടുക്കം കയ്യില്‍ കിട്ടിയപ്പോള്‍ ഇത്തിരിപ്പോന്ന ഒരു പുസ്തകം.!




 പഴകിയതും പേജുകളടര്‍ന്നതും...

എന്നാലും വേണ്ടില്ല. കിട്ടിയല്ലോ....
ഇത്തിരിപ്പോന്ന ആ പുസ്തകത്തിനുള്ളില്‍ ഒരു സാഗരം എഴുത്തുകാരന്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു എന്ന് അത്ഭുതത്തോടെ വായിച്ചറിഞ്ഞു.

"മഞ്ഞ്" വിഷാദത്തിന്‍റേതാണ്.
ഒരു തീരാ കാത്തിരിപ്പിന്‍റെ.......
വിമലയുടെ പ്രണയനഷ്ടത്തിന്‍റെ..... (വിമലയില്‍ നിന്നും നഷ്ടപ്പെടാത്തിടത്തോളം കാലം, അങ്ങനെ പറയാമോ എന്നറിയില്ല.)

ആള്‍ക്കൂട്ടത്തിനിടയില്‍ പോലും ഏകാന്തതയുടെ കൂട്ടിലടച്ചിട്ട മനസ്സിന്‍റെ വിങ്ങലാണ് മുഴുവനും.....

എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ഹൃദയഭാരവും പേറി ജീവിക്കാനാവുന്നത്..??
മനസ്സിന്‍റെ ഗിരിശൃംഗങ്ങളില്‍ വിഷാദത്തിന്‍റെ മഞ്ഞു വീണു തണുത്തുറയുമ്പോള്‍ എങ്ങനെയാണ് ജീവന്‍ ഊതിക്കത്തിച്ചു നിലനിർത്താന്‍ കഴിയുന്നത്???

എന്നോ എവിടെയോ എന്നറിയാതെ കുറേ ചോദ്യചിഹ്നങ്ങള്‍ മാത്രം ബാക്കിയാക്കി കടന്നുപോയ വിമലയുടെ കാമുകൻ....
ഒരുപക്ഷേ... അയാള്‍ക്കു വേണ്ടിയുള്ള സഫലമാകുമോയെന്നറിയാത്ത, ആ കാത്തിരിപ്പിന്‍റെ പ്രതീക്ഷാനാളങ്ങളായിരിക്കും അവള്‍ക്കു ജീവനേകുന്നത്...

അതി ശൈത്യത്തിലും വിമലയുടെ നെഞ്ചില്‍ നെരിപ്പോടായ് എരിയുന്ന ഓര്‍മകളെയും ഒറ്റപ്പെട്ട ജീവിതത്തിന്റെ മടുപ്പിനെയും കാഴ്ചകളെയും മഞ്ഞിന്‍റെ നിറലാവണ്യത്തില്‍ ചാലിച്ച് മനോഹരമാക്കിത്തീര്‍ത്തിരിക്കുന്നു പ്രിയ കഥാകാരന്‍.!!




മഞ്ഞ് വായിച്ചു കഴിയുമ്പോള്‍ ഹൃദയത്തിലൊരു വേദന...
മനസ്സില്‍ വിഷാദത്തിന്‍റെ മഞ്ഞുമഴ..!
പിന്നെ തനതായ ശൈലിയിൽ എംടി കോറിയിട്ട മഞ്ഞില്‍ കുളിര്‍ന്ന ഗിരിശൃംഗങ്ങളുടെയും താഴ്വരകളുടെയും മനോഹര ദൃശ്യങ്ങളും വിമലയെന്ന വിഷാദശില്പവും.....!




ലൊക്കേഷന്‍: കേരളം
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍, ഗ്രാമ്യഭാവങ്ങള്‍.

Friday, 14 November 2014

മാന്യന്‍

ഇന്നലെയൊരു മാന്യന്‍
എന്നോടു ചോദിച്ചു;

"പാലക്കാട് പോരുന്നോ.."??

ഞാനപ്പോള്‍ മേല്‍പ്പാലത്തിലൂടെ
മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക്;

പിറകെ നടന്നയാള്‍ മുന്നേനടന്നിട്ട്
തിരിഞ്ഞു നോക്കാതെ മന്ത്രിച്ചു;

"പാലക്കാട് പോരുന്നോ.."??

പിന്നില്‍ നിന്നുകേട്ട മന്ത്രണം
ഫോണിനോടല്ല, എന്നോടുതന്നെ.!

കേട്ടതായ് നടിച്ചില്ല, ഞാനാ മന്ത്രവും
അശ്രദ്ധമായൊന്നയാളെ വീക്ഷിച്ചു;

കണ്ടാലൊരു മാന്യന്‍,
ഭംഗിയില്‍ ഇന്‍ചെയ്ത കള്ളിഷര്‍ട്ട്,
അലക്കിത്തേച്ച കറുത്തപാന്‍റ്.!

ഒരു തോളില്‍ തൂങ്ങുന്ന കറുത്ത-
ബാഗില്‍ മുഴച്ചു നില്‍ക്കുന്നൂ
ഉച്ചയൂണിനു കൊണ്ടുപോകുന്ന
ചോറുപാത്രം.!

മറുകയ്യിലെന്തോ തൂക്കിപ്പിടിച്ചതുമായ്
കുറെ മുന്നോട്ടു പോയയാള്‍ നിന്നു;
വിട്ടുകളയാത്ത പ്രതീക്ഷയോടെ,
ഭാരമിറക്കി വച്ചിട്ടെന്നെ നോക്കി.

കേട്ടതായ് നടിക്കാനോ,
ക്രുദ്ധമായ് നോക്കാനോ,
പ്രതികരണമത്രയും മറന്നുപോയ്,
എന്തെന്നാല്‍ ചിന്തകളപ്പോഴും
ചോറുപാത്രത്തിന്‍ മുഴപ്പി-
ലങ്ങനെയങ്ങനെയുടക്കി നിന്നൂ;

അതില്‍ ചോറുനിറച്ചൊരു
ശ്രീമതിയിലേക്കെന്‍റെ
ചിന്തകളങ്ങു നീണ്ടുപോയി, പിന്നെ

വസ്ത്രങ്ങള്‍ തേച്ചൊരാ
വളയിട്ട കൈകളും,
മിഠായി കാത്തിരിക്കും
കുഞ്ഞുമിഴിയിണകളുംതെളിഞ്ഞു;

എന്തിനാണിങ്ങനെയീ മനുഷ്യര്‍??

മഞ്ഞക്കണ്ണു കൊണ്ടല്ലാതെ
മറ്റൊരു പെണ്ണിനെ
കാണാനറിയാത്തവര്‍..

മാന്യതയ്ക്കുള്ളില്‍
കാപട്യമേന്തുമിവരും..
സദാചാര കേരളത്തിന്‍
ശേഷിപ്പുകൾ തന്നെ..!!


Sunday, 9 November 2014

ഉണ്ടക്കണ്ണി

ഒരായിരം പരിഭവങ്ങള്‍ കുത്തിനിറച്ചയെന്‍റെ


കൂര്‍ത്തനോട്ടങ്ങളെ നേരിടാനാകാതെ,

ഇനിയവയെങ്ങാനും

അന്തരാളങ്ങളിലേക്കിറങ്ങിച്ചെന്ന-

വിടെയൊളിപ്പിച്ചു വച്ചിരിക്കുന്ന

വികാരവിചാരങ്ങളെയൊക്കെയും കണ്ടു-

പിടിക്കുമോയെന്നൊരു സന്ദേഹത്തോടെ,

കരയുമ്പോളൊരുറവയായൊഴുകുകയും,

ചിരിക്കുമ്പോള്‍ ചുരുങ്ങിച്ചെറുതായിത്തിരി-

യില്ലാത്തൊരു നേര്‍രേഖപോലെയാകുകയും

ചെയ്യുന്ന മിഴികളെ നോക്കി,

എന്‍റെ പുഞ്ചിരിയിലേക്കൊരു മറു-

പുഞ്ചിരിയുടെ സ്നേഹമിറ്റിച്ചു-

കൊണ്ടവന്‍ വിളിച്ചു;  " ഉണ്ടക്കണ്ണി.!!! "
               
              ❇❇❇❇❇❇

Monday, 3 November 2014

നഷ്ടങ്ങള്‍

തീരാവഴികളിലൂടെ നടന്ന് പാദങ്ങള്‍
തളരുമ്പോള്‍, ഇത്തിരി തണലേകാന്‍
ഇത്തിരി തെളിനീരേകാനുണ്ടായിരുന്ന
ആശ്രയങ്ങളെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു;

ഒടുവിലെനിക്ക് നിന്നെയും നഷ്ടപ്പെടും..
നേരും നെറിയും സ്നേഹവും മര്യാദയുമുള്ള,
മദയാനകളെപ്പോല്‍ അലറിപ്പാഞ്ഞുവരുന്ന-
ദുരന്തങ്ങളെ എതിരിടാന്‍ കരുത്തുള്ള,
മനുഷ്യനെ.!

ഭൂമിതന്‍ വിശാല ഹൃദയത്തിലേക്ക്
പിറന്നു വീഴുന്ന പിഞ്ചോമനകള്‍ക്ക്
വാത്സല്യപ്പാലും താരാട്ടിന്നമൃതുമേകാന്‍
ഇനിയീ ലോകത്ത് അമ്മമാരില്ലാതെയാകും.!

സ്നേഹവും കരുണയും വറ്റിവരണ്ട-
മനസ്സുകളിലേക്ക്, നന്മയുടെ കുളിരേകാന്‍,
ക്ഷമയും സഹനതയും കൊണ്ട് നനയ്ക്കാനുള്ള, പുതുമഴകളൊക്കെയും പെയ്യാതാവും.!


പ്രപഞ്ചത്തിന്‍ ഓരോ ചലനങ്ങളും
തൊട്ടറിഞ്ഞ് വിജയങ്ങളുടെ സുഗന്ധം പരത്താന്‍,
ഓരോ ദലമര്‍മരങ്ങളോടും കഥപറയാന്‍,
ജീവവായുവായിരുന്ന കാറ്റ് വീശാതാവും!

നഷ്ടങ്ങള്‍ കൊരുത്ത് മാലകളുണ്ടാക്കി-
സ്വയമലങ്കരിച്ച്, ആഘോഷങ്ങളോടൊപ്പം
അഹങ്കാരത്തോടെ, ലോകം അതിന്‍റെ- അന്ധതയിലേക്ക് വഴിനീങ്ങിക്കൊണ്ടേയിരിക്കും.!

Wednesday, 29 October 2014

കടല്‍പ്പൂവ്


പതിവുപോലെ ആഴ്ചാവസാനമുള്ള യാത്ര.

തിരക്കിട്ട് ജോലികളെല്ലാം തീര്‍ത്ത് ധൃതിയില്‍ ഊണുകഴിച്ചെന്നു വരുത്തി ഉച്ചയ്ക്ക് 2.30 ന്‍റെ കണ്ണൂര്‍-എറണാംകുളം ഇന്‍റര്‍സിറ്റി പിടിക്കാനുള്ള ഒരോട്ടമാണ്. നേരത്തേ എത്തിയതിനാല്‍ ട്രയിനില്‍ വിന്‍ഡോ സീറ്റ് തന്നെ കിട്ടി.

കുറച്ചു കഴിഞ്ഞിട്ടാണ് എതിര്‍ സീറ്റില്‍ ഒരു യുവതിയും അവരുടെ 5 വയസ്സു പ്രായം തോന്നിക്കുന്ന മകനും എത്തിയത്. ആണ്‍കുട്ടി വളരെ ഉത്സാഹവാനായിരുന്നു. ചുറുചുറുക്കുള്ള ഒരു മിടുക്കന്‍.

ട്രയിൻ നീങ്ങിത്തുടങ്ങിയപ്പോള്‍ അവന്‍ ഇരുസീറ്റുകൾക്കുമിടയില്‍ നിന്ന് ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് രസിച്ചുകൊണ്ടിരുന്നു. വഴിയരികിലെ കാറുകള്‍, മേയുന്ന പശുക്കള്‍ എല്ലാം അവന്കൗതുകങ്ങളായിരുന്നു. കാണുന്ന ഓരോന്നിന്‍റെ പേരും അവന്‍ വിളിച്ചു പറയുന്നുമുണ്ട്.

ട്രയിൻ കുറ്റിപ്പുറം സ്റ്റേഷൻ വിട്ടു. കുറ്റിപ്പുറത്തിനും ഷൊർണ്ണൂരിനുമിടയ്ക്കുള്ള യാത്രയിലാണ് ഭാരതപ്പുഴ കാഴ്ചയിൽ വരുന്നത്.. അതില്‍ തന്നെ കൂടുതൽ നന്നായി കാണാവുന്നത് കുറ്റിപ്പുറത്തിനോടടുത്താണ്... നമ്മുടെ കൊച്ചുമിടുക്കന്‍ അതും കണ്ടു..

വിശാല വിസ്തൃതമായ മണല്‍പ്പരപ്പും കണങ്കാലിലെ പാദസരം പോലുള്ള നീരൊഴുക്കും....
അവന്‍ സന്തോഷത്തോടെ അമ്മയോട് പറഞ്ഞു."അമ്മേ... കടല്‍"!
നോക്കെത്താ ദൂരത്തോളം മണല്‍പരപ്പു മാത്രം കാണുന്ന വറ്റിവരണ്ട നിളയെ കണ്ട് കുട്ടി അതൊരു കടല്‍ത്തീരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.
കുഞ്ഞു പറയുന്നതു കേട്ട അമ്മ അവനെ തിരുത്തി. "അതു കടലല്ല മോനേ.... പുഴയാ.... ഭാരതപ്പുഴ..".
"പുഴയോ.."?? അതവന്‍റെ മനസ്സില്‍ പതിഞ്ഞില്ല.
അവനറിയുന്ന പുഴകൾ രണ്ടറ്റവും മുട്ടുന്നത്ര വെള്ളമുള്ള നദികളാണ്.

കുട്ടി വീണ്ടും ജനാലയിലെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു. അപ്പോഴാണ് രസകരമായ മറ്റൊരു കാഴ്ച അവന്‍റെ കണ്ണില്‍ പെട്ടത്.
അവന്‍ ആവേശഭരിതനായി വിളിച്ചുകൂവി..

"അമ്മേ.... കടല്‍പ്പൂവ്.... കടല്‍പ്പൂവ്...."

അവന്‍ തുള്ളിച്ചാടി. കടല്‍പ്പൂവോ..?? അതേതു പൂവ്?? ഞാൻ പുറത്തേക്ക് ആകാംക്ഷയോടെ മിഴിയയച്ചു. പുറത്തെ കാഴ്ച എന്നില്‍ ചിരി വിടര്‍ത്തി.

ഞാനും കണ്ടു.. കടല്‍പ്പൂക്കള്‍.!

വിശാലമായ മണല്‍പ്പരപ്പില്‍ തിങ്ങിനിറഞ്ഞ പുല്‍ക്കാടുകളില്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു, വെളുവെളുത്ത ആറ്റുവഞ്ചിപ്പൂക്കള്‍..!!

കാറ്റിന്‍റെ തൊട്ടിലില്‍ അമ്മാനമാടിക്കൊണ്ട് നിളയുടെ മാറുനിറയെ ആറ്റുവഞ്ചിപ്പൂക്കള്‍...!!!

ഷൊർണ്ണൂരിനെ ലക്ഷ്യമാക്കി ഹോണ്‍ മുഴക്കി ട്രയിന്‍ കുതിച്ചു പായുമ്പോഴും ആ വാക്ക് മനസ്സില്‍ കിടന്നു.

"കടല്‍പ്പൂവ്"

പിന്നീട് ഓരോ തവണ ആ വഴി കടന്നു പോകുമ്പോഴും ആ കാഴ്ച കാണുമ്പോൾ അറിയാതെ എന്നിലൊരു ചിരി വിടരും...
ഒപ്പം ആ നിഷ്കളങ്ക ബാലന്‍റെ ഓര്‍മ്മയും..!