Showing posts with label യാത്രയിലെ കുഞ്ഞു വിശേഷങ്ങൾ. Show all posts
Showing posts with label യാത്രയിലെ കുഞ്ഞു വിശേഷങ്ങൾ. Show all posts

Wednesday, 8 April 2015

പാല്‍മണം മാറാത്ത പയ്യനും പിന്നെ പോലീസുകാരനും.

എന്തൊക്കെയോ ചിന്തകളെ മനസ്സിലിട്ടുരുട്ടിക്കൊണ്ട് റോഡരികിലൂടെ നടക്കുകയായിരുന്നു ഞാൻ.. ഏതാനും അടികൾ നടന്നാല്‍ മെയിന്‍ റോഡിലെത്താം. അവിടെ നിന്നുമാണ് ബസ്സിൽ കയറി പോകേണ്ടത്.

അപ്പോഴാണ് തൊട്ടരികിലൂടെ ഒരു പഴയ സ്കൂട്ടര്‍ കടന്നു പോയത്. മെയിന്‍ റോഡിലേക്ക് കയറും മുന്‍പ് സ്കൂട്ടറിനു തൊട്ടുമുന്നിലേക്ക്, ചിത്രകഥകളിലെ കൊള്ളക്കാരനെപ്പോലെ ഒരു പോലീസുകാരന്‍ ചാടിവീണു..!

"നിര്‍ത്തടാ വണ്ടി..."

ഞൊടിയിടകൊണ്ട് വണ്ടി ഓഫാക്കി ചാവി അദ്ദേഹം കൈക്കലാക്കി...

" നിന്‍റെ ലൈെസന്‍സെടുക്ക്".

ഉണ്ടാകില്ലെന്ന ഉറപ്പോടെ തന്നെ വിരട്ടി...

ഒരു നിമിഷം സ്തംഭിച്ചു പോയ സ്കൂട്ടര്‍ യാത്രികന്‍ വണ്ടിയില്‍ നിന്നുമിറങ്ങി, ആകാവുന്നത്ര ദൈന്യത മുഖത്ത് വരുത്തിക്കൊണ്ട് പോലീസേമ്മാനു നേരെ കൈകൂപ്പി. ഇന്നേവരെ ആരുടെ മുന്നിലും കൈകൂപ്പാത്ത ഒരാളാണെന്ന് ആ വികലമായ കൈകൂപ്പലില്‍ നിന്നു തന്നെയറിയാം..

യാത്രക്കാരന്‍റെ മുഖത്തേക്കു നോക്കിയ എനിക്കു ചിരിപൊട്ടി.. ഞാനത് പുറത്തു വിടാതെ ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ചു.

പാല്‍മണം മാറാത്ത ഒരു പയ്യന്‍..!
എട്ടിലോ, ഒമ്പതിലോ ആയിരിക്കണം.. നന്നേ വെളുത്ത് തുടുത്ത് ഓമനത്തം തുളുമ്പുന്ന മുഖം. അവന്‍റെ മുടി ആധുനിക പയ്യന്‍മാരുടെ സ്റ്റൈലില്‍, പശു നക്കിയതുപോലെ കുറച്ച് താഴോട്ടും ബാക്കി മുള്ളന്‍പന്നി മുള്ളുകള്‍ എഴുന്നതുപോലെ മുകളിലോട്ടും തെറിച്ചു നിന്നിരുന്നു.

"ഇവനേ... കുറെ നേരമായി  തുടങ്ങിയിട്ട്... അതിലേ പോകുന്നു.. ഇതിലേ പോകുന്നൂ..."

ഇതെന്തു പൂരം എന്ന മട്ടില്‍ കാഴ്ച കണ്ടു നിന്നവരോടായി പോലീസുകാരന്‍ പറഞ്ഞു.

പിന്നെ പയ്യന്‍റെ നേരെ ആക്രോശിച്ചു.
"എന്തടാ... ഞങ്ങളൊക്കെ പൊട്ടന്‍മാരാന്നു വിചാരിച്ചോ നീയ്..".

പയ്യനപ്പോഴും പുറത്തുചാടാത്ത ഒച്ചയില്‍ കൈകൂപ്പിക്കൊണ്ട് "സാറേ ഒന്നും ചെയ്യരുത്" എന്നു ദൈന്യമായ് കേണുകൊണ്ടിരുന്നു.

ഇതിനിടയിൽ അദ്ദേഹം വയര്‍ലസ്സിലൂടെ ആര്‍ക്കോ വിവരം കൈമാറുന്നുമുണ്ടായിരുന്നു.

ഞാൻ ബസ്സ് സ്റ്റോപ്പിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ആടു കിടന്നിടത്തു പൂടപോലുമില്ല. വീണ്ടുമുള്ള നിരീക്ഷണത്തില്‍ കുറച്ചു ദൂരെയായി സ്കൂട്ടര്‍ ചാരിവച്ചിരിക്കുന്നത് കണ്ടു.. പയ്യന്‍സിനെ പോലീസുകാരന്‍ കൊണ്ടു പോയി.

Google Images

             *         *           *          *          *           *
ഈ സംഭവം എന്നെ ഓര്‍മപ്പെടുത്തുന്നത്, മുന്‍പ് ഇതു പോലെ ഒരു യാത്രയിൽ ബസ് കാത്തുനില്‍ക്കുന്ന വേളയിൽ കേട്ട ഒരു വഴിയോര പ്രസംഗത്തെക്കുറിച്ചാണ്.

അതില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുടെ വാഹന ഉപയോഗത്തെക്കുറിച്ചാണ് എടുത്ത് പറഞ്ഞിരുന്നത്.

അവിടെ നിന്നും ഞാൻ ശ്രവിച്ച ചില ഭാഗങ്ങൾ,
പ്രാസംഗികന്‍റെ ഭാഷയിൽ, ഓര്‍മയില്‍ നിന്നും പങ്കു വയ്ക്കട്ടെ...


"ദാ ഇത് ഇന്നാട്ടില്‍ തന്നെ നടന്നൊരു സംഭവാണ്.. ബാപ്പയും ഉമ്മയും മോനുമടങ്ങുന്നൊരു ചെറിയ കുടുംബം.. ബാപ്പ ഗള്‍ഫിലാണ്.
അങ്ങനെയിരിക്കെ ബാപ്പ അവധിക്കു വന്ന ഒരു ദിവസം ഉമ്മ, ബാപ്പാനെ സമീപിച്ചിട്ടു പറയ്യാണ്..

"...ദോക്കിന്‍... മ്മടെ മോനൂന് ഒരു വണ്ടി  വേണം ന്ന്.."

"വണ്ട്യോ... ന്ത് വണ്ടി..??"

" ചെക്കന്‍മാര്‍ക്കിപ്പൊ ന്ത് വണ്ട്യാ വേണ്ടേ.. ബൈക്ക്.."

"അയിന് ഓന്‍ ഒമ്പതാം ക്ലാസ്സിലല്ലേ പഠിക്കുന്നത്..?"

"ഓന്‍റെ കൂട്ടാര്‍ക്കൊക്കെ ഉണ്ടത്രേ..., ഓനത് ഓടിക്കാനൊക്കെ പഠിച്ചേക്കണ്.."

ഉമ്മാക്ക് മോനെ ഓര്‍ത്ത് അഭിമാനം..

"ഓനിപ്പൊ നല്ലണം പഠിക്കാന്‍ പറ.. പത്തിലു നല്ല മാര്‍ക്ക് വാങ്ങ്യാ മേടിച്ചൊട്ക്കാം.."

അത്തവണ ബാപ്പ മടങ്ങിപ്പോയി..

അടുത്ത കൊല്ലം ബാപ്പ നാട്ടില്‍ വരുമ്പോഴേക്കും മകന്‍ ഉമ്മയോട് ശട്ടം കെട്ടി. ഇത്തവണ ബാപ്പ വരുമ്പൊ എന്തായാലും വണ്ടി വാങ്ങിപ്പിക്കണം. ഇല്ലെങ്കില്‍ പത്തില്‍ നല്ല മാര്‍ക്ക് വാങ്ങുന്നത്  പോയിട്ട് പരീക്ഷയ്ക്കു പോലും പോവില്ല.

അങ്ങനെ ബാപ്പ നാട്ടിലെത്തി. ഒന്നു രണ്ടൂസം കഴിഞ്ഞു. മകന്‍റെ നിരന്തരമുള്ള ഓര്‍മ്മപ്പെടുത്തലിന്‍റെ ഫലായി ഉമ്മ വിഷയം ബാപ്പാന്‍റെ മുന്നിലെത്തിച്ചു.

" മോനു പറയ്യേണ് ഓന്‍ നന്നായി പഠിച്ചോളാം ഓന് വണ്ടി വാങ്ങിക്കൊടുക്കണംന്ന്.."

"ങാ പരീക്ഷ കഴിയട്ടെ.."

"അതല്ലാന്ന്,  ഓന്‍റെ കൂടെള്ള കുട്ട്യോളൊക്കെ വണ്ടീമ്മെങ്ങനെ തേരാ പാരാ പാഞ്ഞു നടക്കുമ്പൊ... മ്മടെ മോന് മാത്രം..."

ഉമ്മാക്കത് പ്രസ്റ്റീജിന്‍റെ കൂടി പ്രശ്നമാണ്.

" ഇമ്മക്ക് ആകെക്കൂടിള്ളതല്ലേ.... ഓന്‍റെ സന്തോഷല്ലേ... മ്മടെ സന്തോഷം.. അല്ലാണ്ടെ.. ങ്ങള് സമ്പാദിക്കണതൊക്കെയാര്‍ക്കാ..."

ആ വാചകങ്ങള്‍ ബാപ്പാന്‍റെ മനസ്സില്‍ കൊണ്ടു..

ശരിയാണ്...  മണലാരണ്യത്തിലെ തീവെയിലില്‍ ജീവിതം ഉരുക്കിക്കഴിയുമ്പോള്‍ ആകെയൊരു സ്വപ്നം അതുമാത്രാണ്..

മകന്‍റെ ചിരിക്കുന്ന മുഖം.

ഒരേയൊരു മകനേയുള്ളൂ..

"ഓന്‍റെ കൂട്ടാരൊക്കെ ചോയ്ക്കിണ്ട്.. അന്‍റെ ബാപ്പ ഗള്‍ഫിലല്ലേ പിന്നെന്താ ഒരു വണ്ടിവാങ്ങാനിത്ര പ്രയാസം ന്ന്.."

അങ്ങനെ ബാപ്പ അലിഞ്ഞു.

പിറ്റേന്ന് തന്നെ പോയി. വണ്ടി ബുക്ക് ചെയ്യാന്‍. ബുക്ക് ചെയ്യണ്ടിയൊന്നും വന്നില്ല, വണ്ടി റെഡി ഉണ്ടായിരുന്നു.
മകന് ലോകം പിടിച്ചടക്കിയ സന്തോഷം, അതുകണ്ട് ബാപ്പാക്കും ഉമ്മാക്കും അതിലേറെ സന്തോഷം.

വീട്ടില്‍ എത്തിയ ഉടനെ തന്നെ കൂട്ടുകാരെയും കൂട്ടി ബൈക്കില്‍ കറങ്ങാന്‍ പോയി.

പിന്നെക്കേള്‍ക്കുന്നത് മൂന്നുപേരുമായി പോയ ആ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നും ഒരാൾ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമാണ്....

(നിശബ്ദത)

മകന്‍റെ ചിരിക്കുന്ന മുഖം കാണാൻ ആശിച്ച മാതാപിതാക്കൾ പിന്നെ കണ്ടത് മകന്‍റെ മയ്യത്തിന്‍റെ മുഖമാണ്...

(ഒരു നിമിഷത്തെ മൗനത്തിനു ശേഷം പതിഞ്ഞ ഒച്ചയില്‍ പ്രാസംഗികന്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്‍റെ ഒച്ചയുയര്‍ന്നു.)

ഇവിടെ ആരാണ് കുറ്റക്കാര്‍...?

ആരാണ് ഈ സംഭവത്തിനുത്തരവാദി...??

(വീണ്ടും നിശബ്ദത.)

ഞാൻ പറയും.. അത് മറ്റാരുമല്ലാ...
അതെ അത് മറ്റാരുമല്ല, പ്രായപൂർത്തിയാകാത്ത മകന് വണ്ടി വാങ്ങിക്കൊടുത്ത ബാപ്പായും അതിനു പ്രേരിപ്പിച്ച ഉമ്മായുമാണെന്ന്.....

പക്വതയില്ലാത്ത മക്കള്‍ പലതിനു വേണ്ടിയും വാശിപിടിക്കുമ്പോള്‍ അവരുടെ താളത്തിനു തുള്ളുകയല്ല രക്ഷിതാക്കള്‍ ചെയ്യേണ്ടത്.. അവരെ പറഞ്ഞു തിരുത്തുകയാണ്.........


ഇരമ്പിയകലുന്ന ബസ്സിന്‍റെ ഒച്ചയില്‍ പ്രാസംഗികന്‍റെ ശബ്ദം അലിഞ്ഞലിഞ്ഞില്ലാതെയായി....

          *****    *****   *****

Wednesday, 26 November 2014

രണ്ട് സംശയങ്ങൾ!


"ദേ... ഇയാളിപ്പോ വിസിലടിക്കുന്നതേയുള്ളൂ... വണ്ടി എടുത്തു..."

 തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങിയപ്പോഴായിരുന്നു ഒരു ചേച്ചിയുടെ കമന്‍റ്. ഗാര്‍ഡ് ഗുരുതരമായ ഒരു തെറ്റ് ചെയ്തതു കണ്ടുപിടിച്ചപോലെ...

അവർ മൂന്നു നാലുപേര്‍ ഉണ്ടായിരുന്നു... മുപ്പതിനും നാല്പത്തഞ്ചിനുമിടയ്ക്ക് പ്രായമുള്ള ഉദ്യോഗസ്ഥകള്‍. ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ സീറ്റൊന്നും ഒഴിവില്ലാത്തതിനാല്‍ പാസേജില്‍ തന്നെ നില്‍ക്കുകയാണ്.

സ്ഥിരം യാത്രക്കാരും പരിചയക്കാരുമായതിനാല്‍ അവർ പിന്നെയും പല കുശലസംഭാഷണങ്ങളിലുമേര്‍പ്പെട്ടു. പുതുതായി വാങ്ങിയ ബാഗിന്‍റെ ഭംഗി, ഇത്ര നാളും ഉടുത്തിട്ടില്ലാത്ത സാരിയുടെ ചരിത്രം, അടുക്കളപ്പണിയുടെ ഭാരം എന്നിങ്ങനെയുള്ള വിഷയങ്ങൾ.!!

എനിക്ക് അവരെ അത്ര പരിചയമില്ലാത്തതിനാല്‍ ഞാൻ എന്‍റെ മൊബൈലില്‍ തോണ്ടിക്കൊണ്ട് ഒരരുകില്‍ നിന്നു.

തീവണ്ടി പച്ചപ്പട്ടുടുത്ത പാടശേഖരങ്ങളിലൂടെ, പുഴയുടെ ഓരത്തു കൂടി ചൂളം കുത്തിപ്പാഞ്ഞു.....

"ഹേയ്... ഇന്ന് നല്ല സ്പീഡുണ്ടല്ലോ...."
ചര്‍ച്ചക്കിടയിലും ഒരാൾ നിരീക്ഷിച്ചു.
എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.

അപ്പോഴായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പൊടുന്നനെ ആദ്യത്തെ സംശയം പൊട്ടിവീണത്.

"എങ്ങനെയാണല്ലേ... ഈ ട്രയിന്‍ പാളത്തിന്‍മേല്‍ക്കൂടി മാത്രം പോകുന്നത്.???????"

"ശ്ശ്യൊ..!!" എന്നൊരു ശബ്ദം അറിയാതെ തന്നെ എന്‍റെ തൊണ്ടക്കുഴിയില്‍ നിന്നും പുറത്തുചാടി.

പെട്ടെന്നൊരുത്തരം ആര്‍ക്കും പറയാനായില്ല.

"എത്ര വീതികുറഞ്ഞ ചക്രങ്ങളാണ്... ഇത്തിരിയില്ലാത്ത പാളത്തില്‍ കൂടിയല്ലേ വണ്ടി ഇത്ര വേഗത്തില്‍ പോകുന്നത്.. ദൈവം നമ്മളെ കൊണ്ടുപോകുകയാണ്.!"
സ്വയവും പിന്നെ മറ്റുള്ളവരെയും ആശ്വസിപ്പിക്കും പോലൊരു മറുപടിയും കേട്ടു.

വീണ്ടും മറ്റെന്തൊക്കെയോ സമാധാനങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് മറ്റൊരാളുടെ വക സംശയം ദേ വരണൂ..

"ഈ പ്ലെയിനുകളെന്താ കൂട്ടിമുട്ടാത്തതെന്നാ ന്‍റെ സംശയം"!!!!!

"ങേ..."???!!! എന്നെനിക്ക് ശ്വാസം വിലങ്ങി.!

" അതല്ലാ ഇതിപ്പൊ ഒരു ട്രാക്കെങ്കിലുമുണ്ടല്ലോ....." അവർ തന്‍റെ സംശയമൊന്നു വിശദീകരിച്ചു....

ഈ മഹിളാമണികള്‍ സ്കൂൾ അധ്യാപികമാ ര്‍ കൂടിയാണല്ലോ എന്നോര്‍ത്തുകൊണ്ട്‍,
 ഇനിയും ഇത്രയും ഗ'മണ്ടന്‍' സംശയങ്ങളൊന്നും കേള്‍ക്കാന്‍ വയ്യെന്നു നിനച്ച് ഞാന്‍ മെല്ലെ വാതിലിനരികിലേക്ക് നീങ്ങി നിന്ന് സ്വച്ഛന്ദ നീലിമയാര്‍ന്ന ആകാശത്തേക്ക് നോക്കി.

അല്ലാ.... ഇനി വല്ല വിമാനവും വഴിയറിയാതെ പാറി നടക്കുന്നുണ്ടെങ്കിലോ...??? :-D
   

Wednesday, 29 October 2014

കടല്‍പ്പൂവ്


പതിവുപോലെ ആഴ്ചാവസാനമുള്ള യാത്ര.

തിരക്കിട്ട് ജോലികളെല്ലാം തീര്‍ത്ത് ധൃതിയില്‍ ഊണുകഴിച്ചെന്നു വരുത്തി ഉച്ചയ്ക്ക് 2.30 ന്‍റെ കണ്ണൂര്‍-എറണാംകുളം ഇന്‍റര്‍സിറ്റി പിടിക്കാനുള്ള ഒരോട്ടമാണ്. നേരത്തേ എത്തിയതിനാല്‍ ട്രയിനില്‍ വിന്‍ഡോ സീറ്റ് തന്നെ കിട്ടി.

കുറച്ചു കഴിഞ്ഞിട്ടാണ് എതിര്‍ സീറ്റില്‍ ഒരു യുവതിയും അവരുടെ 5 വയസ്സു പ്രായം തോന്നിക്കുന്ന മകനും എത്തിയത്. ആണ്‍കുട്ടി വളരെ ഉത്സാഹവാനായിരുന്നു. ചുറുചുറുക്കുള്ള ഒരു മിടുക്കന്‍.

ട്രയിൻ നീങ്ങിത്തുടങ്ങിയപ്പോള്‍ അവന്‍ ഇരുസീറ്റുകൾക്കുമിടയില്‍ നിന്ന് ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ട് രസിച്ചുകൊണ്ടിരുന്നു. വഴിയരികിലെ കാറുകള്‍, മേയുന്ന പശുക്കള്‍ എല്ലാം അവന്കൗതുകങ്ങളായിരുന്നു. കാണുന്ന ഓരോന്നിന്‍റെ പേരും അവന്‍ വിളിച്ചു പറയുന്നുമുണ്ട്.

ട്രയിൻ കുറ്റിപ്പുറം സ്റ്റേഷൻ വിട്ടു. കുറ്റിപ്പുറത്തിനും ഷൊർണ്ണൂരിനുമിടയ്ക്കുള്ള യാത്രയിലാണ് ഭാരതപ്പുഴ കാഴ്ചയിൽ വരുന്നത്.. അതില്‍ തന്നെ കൂടുതൽ നന്നായി കാണാവുന്നത് കുറ്റിപ്പുറത്തിനോടടുത്താണ്... നമ്മുടെ കൊച്ചുമിടുക്കന്‍ അതും കണ്ടു..

വിശാല വിസ്തൃതമായ മണല്‍പ്പരപ്പും കണങ്കാലിലെ പാദസരം പോലുള്ള നീരൊഴുക്കും....
അവന്‍ സന്തോഷത്തോടെ അമ്മയോട് പറഞ്ഞു."അമ്മേ... കടല്‍"!
നോക്കെത്താ ദൂരത്തോളം മണല്‍പരപ്പു മാത്രം കാണുന്ന വറ്റിവരണ്ട നിളയെ കണ്ട് കുട്ടി അതൊരു കടല്‍ത്തീരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു.
കുഞ്ഞു പറയുന്നതു കേട്ട അമ്മ അവനെ തിരുത്തി. "അതു കടലല്ല മോനേ.... പുഴയാ.... ഭാരതപ്പുഴ..".
"പുഴയോ.."?? അതവന്‍റെ മനസ്സില്‍ പതിഞ്ഞില്ല.
അവനറിയുന്ന പുഴകൾ രണ്ടറ്റവും മുട്ടുന്നത്ര വെള്ളമുള്ള നദികളാണ്.

കുട്ടി വീണ്ടും ജനാലയിലെ കാഴ്ചകളിലേക്ക് മുഖം തിരിച്ചു. അപ്പോഴാണ് രസകരമായ മറ്റൊരു കാഴ്ച അവന്‍റെ കണ്ണില്‍ പെട്ടത്.
അവന്‍ ആവേശഭരിതനായി വിളിച്ചുകൂവി..

"അമ്മേ.... കടല്‍പ്പൂവ്.... കടല്‍പ്പൂവ്...."

അവന്‍ തുള്ളിച്ചാടി. കടല്‍പ്പൂവോ..?? അതേതു പൂവ്?? ഞാൻ പുറത്തേക്ക് ആകാംക്ഷയോടെ മിഴിയയച്ചു. പുറത്തെ കാഴ്ച എന്നില്‍ ചിരി വിടര്‍ത്തി.

ഞാനും കണ്ടു.. കടല്‍പ്പൂക്കള്‍.!

വിശാലമായ മണല്‍പ്പരപ്പില്‍ തിങ്ങിനിറഞ്ഞ പുല്‍ക്കാടുകളില്‍ നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്നു, വെളുവെളുത്ത ആറ്റുവഞ്ചിപ്പൂക്കള്‍..!!

കാറ്റിന്‍റെ തൊട്ടിലില്‍ അമ്മാനമാടിക്കൊണ്ട് നിളയുടെ മാറുനിറയെ ആറ്റുവഞ്ചിപ്പൂക്കള്‍...!!!

ഷൊർണ്ണൂരിനെ ലക്ഷ്യമാക്കി ഹോണ്‍ മുഴക്കി ട്രയിന്‍ കുതിച്ചു പായുമ്പോഴും ആ വാക്ക് മനസ്സില്‍ കിടന്നു.

"കടല്‍പ്പൂവ്"

പിന്നീട് ഓരോ തവണ ആ വഴി കടന്നു പോകുമ്പോഴും ആ കാഴ്ച കാണുമ്പോൾ അറിയാതെ എന്നിലൊരു ചിരി വിടരും...
ഒപ്പം ആ നിഷ്കളങ്ക ബാലന്‍റെ ഓര്‍മ്മയും..!