Wednesday 17 December 2014

ഭൂമി എന്ന മാതാവും അന്തരീക്ഷം എന്ന കന്യകയും


ഇരുണ്ട നിറം ബ്രഷുകൊണ്ട് ചാലിച്ചെടുക്കുമ്പോള്‍ കവിത ക്യാന്‍വാസിലേക്ക് ഒന്നുകൂടി നോക്കി. പെയ്യാന്‍ വെമ്പുന്ന മേഘങ്ങളുമായി കറുത്തിരുണ്ട ആകാശമായിരുന്നു അത്. കാറും കോളും നിറഞ്ഞ ആകാശം.! ഭൂമിയിലൂടെ ഒരു വന്‍നദി കരകവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്തിനാണ് അന്തരീക്ഷം ഇത്രയും "വെറ്റ്" ആയിട്ടിരിക്കുന്നത്??

കവിത ഓര്‍ക്കാതിരുന്നില്ല.

അതിനു പുറകിലൊരു കാരണമുണ്ടായിരുന്നു; കഥയുണ്ടായിരുന്നു.

ഭൂമിയ്ക്ക് എന്നും ചിന്ത തന്‍റെ ഏക പെണ്‍തരിയായ അന്തരീക്ഷത്തെ കുറിച്ചായിരുന്നു. അവളില്‍ പൊടിയും പുകപടലങ്ങളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അവളിൽ പടരുന്ന ചിരിവെയിലിന്‍റെ കാഠിന്യം കൂടിക്കൊണ്ടിരിക്കുകയാണെന്നോര്‍ക്കുമ്പോഴൊക്കെ ഭൂമി ആധിയില്‍ വെന്തു.

തന്‍റെ സ്വപ്നങ്ങളുടെ പൂക്കള്‍ കരിഞ്ഞുണങ്ങുമോ..??

ആഗ്രഹത്തിന്‍റെ പുഴകൾ വറ്റിപ്പോകുമോ??

മോഹസാഫല്യത്തിന്‍റെ
ഫലങ്ങള്‍ തനിക്കുണ്ടാകില്ലേ...???

 നല്ല അടക്കത്തിലും ഒതുക്കത്തിലുമാണ് ഭൂമി മകളെ വളര്‍ത്തിയത്. കാരണം തൊട്ടടുത്ത് ശൂന്യാകാശം എന്നൊരു ഗന്ധര്‍വനുണ്ടായിരുന്നു.
ഏതൊന്നു ഭൂമി ഭയന്നുവോ അതുതന്നെ സംഭവിച്ചു.

അന്തരീക്ഷകന്യകയുടെ മനസ്സിന്‍റെ നേര്‍ത്ത ഓസോൺ പാളിയുടെ വിടവിലൂടെ ശൂന്യാകാശം തന്‍റെ അനുരാഗത്തിന്‍റെ അള്‍ട്രാവയലറ്റ് രശ്മികൾ കടത്തിവിട്ടു.അവള്‍ ശൂന്യാകാശത്തിനോട് അനുരാഗലോലുപയായി.
ഇതറിഞ്ഞ് ഭൂമി ക്ഷോഭിച്ചു.!

അവളിൽ അഗ്നിപർവ്വത സ്ഫോടനങ്ങളുണ്ടായി...!

 ഭൂകമ്പങ്ങളുണ്ടായി..!!

അമ്മയുടെ വഴക്കുകേട്ട് അന്തരീക്ഷം ദുഃഖിതയായി. അവളുടെ കൂനിക്കൂടിയുള്ള ഇരിപ്പുകണ്ട് അച്ഛനായ സൂര്യൻ സമാധാനിപ്പിച്ചു.

"പോട്ടെ... സാരമില്ല. എന്‍റെ കുട്ടി ഒരു അന്യമതക്കാരനെ സ്നേഹിക്കരുതായിരുന്നു."

ആ വാക്കുകള്‍ കേട്ടപ്പോള്‍ അന്തരീക്ഷത്തിനു വീണ്ടും കരച്ചില്‍ വന്നു. അവളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ് ചന്ദ്രന്‍ എത്തിയത്. അവന്‍ അകത്തേക്കു കടന്നു വരുമ്പോള്‍ സൂര്യൻ പുറത്തേക്ക് പോകുകയായിരുന്നു.

"ചെല്ല്, നിന്‍റെ കൂട്ടുകാരി വളരെ വിഷമിച്ചാണിരിക്കുന്നത്."!

ചന്ദ്രൻ പതിയെ കൂട്ടുകാരിയുടെ അരികിലെത്തി.

"എന്തുപറ്റി."?? അവന്‍ ആരാഞ്ഞു.

 മറുപടിയൊന്നും കിട്ടിയില്ല.ഭൂമിയിൽ നിന്നും അവന്‍ കാര്യങ്ങളെല്ലാം മനസ്സിലാക്കി.

"എന്താ നീയിങ്ങനെ?? എണീറ്റുവാ... നമുക്കു കളിക്കാം.." ചന്ദ്രൻ പറഞ്ഞുനോക്കി.

"നീ പൊയ്ക്കോ... ചെറുക്കാ.. കളിക്കാന്‍ ഞാനെന്താ കൊച്ചുകുട്ട്യോ..."?? അവള്‍ ചീറി.

 ചന്ദ്രന് വിഷമവും അമ്പരപ്പുമുണ്ടായി.!

 ഇന്നലെക്കൂടി അവളായിരുന്നു, 'വാ കളിക്കാം' എന്നു പറഞ്ഞിരുന്നത്.
ദിവസവും ചന്ദ്രൻ കളിക്കാന്‍ വരുമ്പോഴേക്കും സൂര്യൻ കടലിൽ പോയിട്ടുണ്ടാകും.. അപ്പോള്‍ മുതൽ ഭൂമി ഭീതിയും സംഭ്രമവും കൊണ്ട് കൂനിക്കൂടിയിരിക്കും. അച്ഛൻ കടലില്‍ പോയാല്‍ അന്തരീക്ഷത്തിന്‍റെ മുഖവും മങ്ങും. പക്ഷേ ചന്ദ്രൻ വന്നാല്‍ അവളുടെ മുഖം തെളിയും.!!

ചില ദിവസങ്ങളില്‍ ചന്ദ്രൻ വരുമ്പോൾ സിന്ദൂരച്ചെപ്പും കൊണ്ട് വരും. അവളതിനു വേണ്ടി തട്ടിപ്പറിക്കുമ്പോള്‍ ചെപ്പ് തുറന്ന് അവിടം മുഴുവനും സിന്ദൂരം പരക്കും.! പോകാനൊരുങ്ങി നില്‍ക്കുന്ന സൂര്യനും സിന്ദൂരം കൊണ്ട് നിറയും. മകളുടെ കുസൃതിയില്‍ അയാൾ എന്നും പുഞ്ചിരിക്കാറേയുള്ളൂ.

പിന്നെ സൂര്യൻ തിരികെ വരുവോളം അവർ കളിക്കും. ആ അവളാണ് ഇന്നിങ്ങനെ....

ചന്ദ്രന് അവളെക്കുറിച്ചോര്‍ത്തപ്പോള്‍ വിഷമം തോന്നി. ചന്ദ്രൻ മൂകനായി ഒരു ഭാഗത്തേക്ക് ഒതുങ്ങിയിരുന്നു.

 അന്തരീക്ഷത്തിന്‍റെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു. ഭൂമി വഴക്കു പറയുവാനും അന്തരീക്ഷം കരയാനും തുടങ്ങി..

 ഇടിയും മിന്നലും പേമാരിയും...!!

ചന്ദ്രൻ അത് സഹിക്കാന്‍ വയ്യാതെ അവിടെ നിന്ന് എഴുന്നേറ്റുപോയി.

പെരുമഴയായി അന്തരീക്ഷം കരഞ്ഞുകൊണ്ടേയിരുന്നു...

"ഉണ്ണാന്‍ വരൂ.."

വാതില്‍ക്കല്‍ അമ്മയുടെ സ്വരം കേട്ടാണ് കവിത ചിന്തയില്‍ നിന്നുണര്‍ന്നത്.

താനിത്ര നേരം ഏതു സ്വപ്നലോകത്തായിരുന്നു..?!!! അവള്‍ ആശ്ചര്യപ്പെട്ടു.

വാള്‍ക്ലോക്കിലെ കിളി 10 പ്രാവശ്യം ചിലച്ചു. അപ്പോഴാണ് അവള്‍ക്ക് സമയത്തെക്കുറിച്ച് ബോധമുണ്ടായത്.
ഭൂമിയിലെ കരകവിഞ്ഞൊഴുകുന്ന നദിയുടെ അവസാന മിനുക്കു പണിയും തീര്‍ത്ത് അവള്‍ എണീറ്റു. ഡൈനിംങ് ഹാളിലേക്കുള്ള സ്റ്റെയര്‍കേയ്സിറങ്ങുമ്പോള്‍ തന്‍റെ ചിത്രത്തിലേതെന്ന പോലെ ആ വീടിനു പുറത്തും പേമാരി തകര്‍ക്കുകയാണെന്ന് അപ്പോഴുണ്ടായ ഒരു ഇടിമുഴക്കം അവളെ അറിയിച്ചു.!!
                              *********            





പിന്നാമ്പുറം: പ്ലസ്ടു പഠനകാലത്ത് ആണ് ഇതെഴുതിയത്. ആരും കാണാതെ നോട്ടുപുസ്തകത്തിന്‍റെ താളുകളിൽ ഉറങ്ങിക്കിടക്കുന്നവയിലൊന്ന്.

ചിത്രങ്ങള്‍ക്ക് കടപ്പാട്:-,ഗൂഗിൾ

Friday 12 December 2014

കല്ലോലിനി

ഋതു എന്ന പേര് വ്യാപകമായി ഉപയോഗിച്ചു കാണുന്നതിനാല്‍ "കല്ലോലിനി" എന്ന ബ്ലോഗര്‍ നാമത്തിലേക്ക് ഞാൻ മാറിയിരിക്കുന്നു.
ഒപ്പം ബ്ലോഗിലും ചില അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട്.
 പ്രിയ സുഹൃത്തുക്കള്‍ സഹകരിക്കുമല്ലോ.
ഒരു പുതിയ ബ്ലോഗറുടെ ആക്രാന്തപ്രവര്‍ത്തികളായി ഇതിനെ കണ്ട് ക്ഷമിക്കണമെന്നും ഇനി മുതല്‍ പുതിയ നാമത്തിലേ പ്രത്യക്ഷപ്പെടുകയുള്ളു എന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

                                        എന്ന്,

                                       സ്നേഹത്തോടെ
                                                      കല്ലോലിനി.

Tuesday 9 December 2014

സേഫ്റ്റി പിന്‍


അവളുടെ അഭാവത്തില്‍
ഊര്‍ന്നു വീഴുന്നൊരെന്‍
 ദുപ്പട്ടയെ തോളിലേക്കെറി-
ഞ്ഞെറിഞ്ഞെന്‍റെ കൈകഴക്കും.!

അവളുടെ അഭാവത്തിൽ
സാരിയെങ്ങാനുമടര്‍ന്ന്
മൂടി വ ച്ചോരു നഗ്നമേനി
പ്രദര്‍ശിപ്പിക്കപ്പെട്ടാലോ-
യെന്ന് ഞാൻ ഭയക്കും.!

അവളുടെ അഭാവത്തില്‍
തിരക്കുള്ള ബസ്സിനുള്ളില്‍
ചാഞ്ഞുവരുന്ന പുരുഷനെ
അകറ്റിനിര്‍ത്താനായുധ-
മില്ലെന്ന് ഞാൻ പകയ്ക്കും.!

എത്ര  സൂക്ഷിച്ചു  വച്ചെന്നാലും,
ആവശ്യംവരും നേരത്താരാരും
കാണാതെയൊളിച്ചിരിക്കുമൊരു-
മായാജാലക്കാരിയിവള്‍
മഹിളകള്‍ക്ക് പ്രിയകൂട്ടുകാരി.!