Showing posts with label ആസ്വാദനം. Show all posts
Showing posts with label ആസ്വാദനം. Show all posts

Friday, 21 November 2014

ഇവിടെ മഞ്ഞുപൊഴിയുന്നു...!!

മഞ്ഞുകാലം വന്നെത്തിയിരിക്കുന്നു....

പ്രഭാതത്തിലും സായന്തനങ്ങളിലും വൃക്ഷത്തലപ്പുകളിലും, നെല്‍വയലുകളിലും വീണുകിടക്കുന്ന മഞ്ഞിന്‍റെ പുതപ്പ്.!

വയല്‍ വരമ്പുകളിലെ പുല്‍ക്കൊടികളണിഞ്ഞിരിക്കുന്ന തുഷാരബിന്ദുക്കളുടെ വിശുദ്ധി ഒന്നു കാണേണ്ടതു തന്നെയാണ്.

ശ്വാസോച്ഛ്വാസത്തില്‍ പോലും മഞ്ഞിന്‍റെ ഗന്ധം...

ഭൂമിയുടെ ഹരിതാഭയ്ക്കു മേല്‍ വീണുകിടക്കുന്ന തൂവെള്ളപ്പുതപ്പ് കാണുമ്പോള്‍ 'മഞ്ഞ്'
ഓര്‍മവരുന്നു.....

മഞ്ഞ് വായിച്ചിട്ടില്ലേ...??!

എംടിയുടെ "മഞ്ഞ്"!

സ്കൂൾ പഠനകാലത്തെപ്പോഴോ എന്‍റെ കയ്യില്‍ കിട്ടിയിട്ടും ഞാൻ ശ്രദ്ധിക്കാതെ പോയ പുസ്തകം.. പിന്നീട് ഈ പുസ്തകമൊന്നു കയ്യില്‍ കിട്ടാന്‍ വേണ്ടി ഞാനൊരുപാട് അലഞ്ഞു..

കണ്ണൂരിലെ പുസ്തകോത്സവങ്ങളില്‍...
കോഴിക്കോട്ടെ ബുക്ക് സ്റ്റാളുകളില്‍.., റയില്‍വേ സ്റ്റേഷനുകളിലെ പുസ്തകശാലകളില്‍.. പെരിന്തല്‍മണ്ണയിലും, തൃശൂരിലും, പാലക്കാടും തേടി... കിട്ടിയില്ല.!

നിരന്തരമുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ അറിയാൻ കഴിഞ്ഞത് ആ പുസ്തകത്തിന്‍റെ പുതിയ പതിപ്പുകൾ ഒന്നും തന്നെ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല എന്നതാണ്.

" 'മഞ്ഞ്' ഞാൻ ഒരു വര്‍ഷമായിട്ടന്വേഷിക്കുകയാണ്.. ഇതുവരെ കിട്ടിയിട്ടില്ല", എന്നാണ് ഒരിക്കല്‍ എടപ്പാളിലൊരു പുസ്തകോത്സവത്തില്‍ ചോദിച്ചപ്പോള്‍ അതിന്‍റെ സംഘാടകന്‍റെ മറുപടി.

മറ്റൊരാൾ അറിയിച്ചു. അത് കാലിക്കറ്റില്‍ ( കാലിക്കറ്റ് യൂണിവേഴ്സിറ്റി) പഠിക്കാനുണ്ടായിരുന്നതിനാൽ പുറത്ത് കിട്ടില്ല എന്ന്.

അതോടെ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.

പിന്നീട് പരിചയക്കാരായ വായനാശീലമുള്ളവരിലേക്കായി അന്വേഷണം. പുസ്തകശേഖരത്തില്‍ മഞ്ഞുള്ള ഒരാളേയും നിര്‍ഭാഗ്യവശാല്‍ എനിക്ക് പരിചയമുണ്ടായില്ല.

അങ്ങനെയിരിക്കെ എന്‍റെയൊരു സഹോദരന്‍റെ പുത്രി പഠിക്കുന്ന കോളേജിലെ ലൈബ്രറിയിൽ ഈ പുസ്തകമുണ്ടെന്ന് അറിയാനായി.. അവളത് തേടിച്ചെന്നപ്പോഴേയ്ക്കും ആരോ വായിക്കാനായി കൊണ്ടുപോയിട്ടുണ്ടായിരുന്നു.. വായനക്കുശേഷം തിരിച്ചെത്തിക്കുന്ന ദിവസമായപ്പോഴേക്കും അവള്‍ക്കു പരീക്ഷാത്തിരക്കായി....

ഒടുക്കം കയ്യില്‍ കിട്ടിയപ്പോള്‍ ഇത്തിരിപ്പോന്ന ഒരു പുസ്തകം.!




 പഴകിയതും പേജുകളടര്‍ന്നതും...

എന്നാലും വേണ്ടില്ല. കിട്ടിയല്ലോ....
ഇത്തിരിപ്പോന്ന ആ പുസ്തകത്തിനുള്ളില്‍ ഒരു സാഗരം എഴുത്തുകാരന്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു എന്ന് അത്ഭുതത്തോടെ വായിച്ചറിഞ്ഞു.

"മഞ്ഞ്" വിഷാദത്തിന്‍റേതാണ്.
ഒരു തീരാ കാത്തിരിപ്പിന്‍റെ.......
വിമലയുടെ പ്രണയനഷ്ടത്തിന്‍റെ..... (വിമലയില്‍ നിന്നും നഷ്ടപ്പെടാത്തിടത്തോളം കാലം, അങ്ങനെ പറയാമോ എന്നറിയില്ല.)

ആള്‍ക്കൂട്ടത്തിനിടയില്‍ പോലും ഏകാന്തതയുടെ കൂട്ടിലടച്ചിട്ട മനസ്സിന്‍റെ വിങ്ങലാണ് മുഴുവനും.....

എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും ഹൃദയഭാരവും പേറി ജീവിക്കാനാവുന്നത്..??
മനസ്സിന്‍റെ ഗിരിശൃംഗങ്ങളില്‍ വിഷാദത്തിന്‍റെ മഞ്ഞു വീണു തണുത്തുറയുമ്പോള്‍ എങ്ങനെയാണ് ജീവന്‍ ഊതിക്കത്തിച്ചു നിലനിർത്താന്‍ കഴിയുന്നത്???

എന്നോ എവിടെയോ എന്നറിയാതെ കുറേ ചോദ്യചിഹ്നങ്ങള്‍ മാത്രം ബാക്കിയാക്കി കടന്നുപോയ വിമലയുടെ കാമുകൻ....
ഒരുപക്ഷേ... അയാള്‍ക്കു വേണ്ടിയുള്ള സഫലമാകുമോയെന്നറിയാത്ത, ആ കാത്തിരിപ്പിന്‍റെ പ്രതീക്ഷാനാളങ്ങളായിരിക്കും അവള്‍ക്കു ജീവനേകുന്നത്...

അതി ശൈത്യത്തിലും വിമലയുടെ നെഞ്ചില്‍ നെരിപ്പോടായ് എരിയുന്ന ഓര്‍മകളെയും ഒറ്റപ്പെട്ട ജീവിതത്തിന്റെ മടുപ്പിനെയും കാഴ്ചകളെയും മഞ്ഞിന്‍റെ നിറലാവണ്യത്തില്‍ ചാലിച്ച് മനോഹരമാക്കിത്തീര്‍ത്തിരിക്കുന്നു പ്രിയ കഥാകാരന്‍.!!




മഞ്ഞ് വായിച്ചു കഴിയുമ്പോള്‍ ഹൃദയത്തിലൊരു വേദന...
മനസ്സില്‍ വിഷാദത്തിന്‍റെ മഞ്ഞുമഴ..!
പിന്നെ തനതായ ശൈലിയിൽ എംടി കോറിയിട്ട മഞ്ഞില്‍ കുളിര്‍ന്ന ഗിരിശൃംഗങ്ങളുടെയും താഴ്വരകളുടെയും മനോഹര ദൃശ്യങ്ങളും വിമലയെന്ന വിഷാദശില്പവും.....!




ലൊക്കേഷന്‍: കേരളം
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍, ഗ്രാമ്യഭാവങ്ങള്‍.

Friday, 24 October 2014

മണ്ണിന്‍റെ മാറില്‍

ഇതൊരു അവലോകനമോ നിരൂപണമോ അല്ല. ഒരു ആസ്വാദനക്കുറിപ്പു മാത്രം.

ചെറുകാടിന്‍റെ "മണ്ണിന്‍റെ മാറില്‍" വായിക്കുമ്പോള്‍ എനിക്കുണ്ടായ വികാരവിക്ഷോഭങ്ങളുടെ അക്ഷര രൂപം.

ഇതു ഞാന്‍ ആദ്യമായി വായിച്ച പുസ്തകമല്ല. പക്ഷേ ഒരു പുസ്തകം വായിച്ച് കരയുന്നത് ആദ്യമായിട്ടായിരുന്നു. ഈ പുസ്തകം വായിച്ച് ഞാന്‍ കുറേ കരഞ്ഞു.. കൊമ്പന്‍കൊണ്ടേരന്‍ മരിച്ചപ്പോഴായിരുന്നു അത്.. വളരെയടുത്ത ആരോ മരിച്ചതു പോലെ നെഞ്ചുപൊട്ടിക്കരഞ്ഞു.. ആ വേദന സഹിക്കാനായില്ലെനിക്ക്... തുടര്‍ന്ന് വായിക്കാന്‍ പോലുമാകാതെ ഞാൻ പുസ്തകം അടച്ചുവച്ചു. രണ്ടു ദിവസത്തിനുശേഷമാണ് വായന പുനരാരംഭിച്ചത്..

കൊമ്പന്‍കൊണ്ടേരന്‍.!!
കാടുപിടിച്ചു കിടന്നിരുന്ന ഒരു ചെളിക്കുണ്ട് സ്വന്തം ജീവിതം കുരുതികൊടുത്ത് പൊന്നു വിളയുന്ന ഭൂമിയാക്കിയ കൃഷിക്കാരന്‍...!
കൂടും കുടുംബവും മറന്ന് രാപകലധ്വാനിച്ച പരിശ്രമശാലി.!!
അദ്ദേഹത്തേക്കാള്‍ വലിയ ഒരു ഹീറോയും ഒരു കഥയും വായിച്ചിട്ട് എന്‍റെ ഹൃദയത്തില്‍ കയറിപ്പറ്റിയിട്ടില്ല..

ഒട്ടേറെ വൈകാരിക തലങ്ങള്‍ നമുക്ക് സമ്മാനിച്ചുകൊണ്ടാണ് മണ്ണിന്‍റെ മാറില്‍ മുന്നേറുന്നത്. തലമുറകൾ മാറി വരുന്തോറും മാറി വരുന്ന ചിന്താഗതികളും സംസ്കാരങ്ങളും...

സ്വന്തം ദേശത്ത് പാര്‍ക്കാനിടവും അമ്പലങ്ങളുമെല്ലാം പണിതു കൊടുത്ത് ജന്മിമാരായ് വാഴിച്ചവര്‍ക്കു വേണ്ടി പണിയെടുക്കുന്ന അടിയാളന്‍മാരെ കുറിച്ച് വായിക്കുമ്പോള്‍ പെരുവിരലില്‍ നിന്നും പ്രതിഷേധത്തിന്‍റെ ഒരു തരിപ്പ് മുകളിലേക്കിരച്ചു കയറി... ചോര തിളച്ചു...
തങ്ങള്‍ക്കുണ്ടായതില്‍ മുന്തിയവയൊക്കെയും കാഴ്ചവച്ച അടിയാളന്‍മാരുടെ മണ്ടത്തരമോര്‍ത്ത് നിരാശപ്പെട്ടു..
രാപകലധ്വാനിച്ചിട്ടും പട്ടിണി... പനിവന്നാല്‍ പോലും ചികിത്സിക്കാന്‍ വഴിയില്ല.... പ്രതികരണശേഷിയില്ലാതെ ജന്മിമാരുടെ ചൂഷണത്തിനു വശംവദരാവുന്നവരുടെ വിഡ്ഢിത്തരമോര്‍ത്ത് വിലപിച്ചു.....

കൊച്ചുകൊണ്ടേരന്‍റെ വരവ് കുറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അപ്പോഴേക്കും കാലം കുറെ മുന്നോട്ടു പോയി... തലമുറകൾ രണ്ടുമൂന്ന് മാറിമറിഞ്ഞു....
കൊച്ചുകൊണ്ടേരന്‍റെ വിപ്ലവചിന്താഗതികളും തിരുമാളുക്കുട്ടിയോടുള്ള പ്രണയവും ഹൃദ്യമായ ഒരു വായനാനുഭവം തന്നു.

ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മഹത്തായ കൃതിയാണ് 'മണ്ണിന്‍റെ മാറില്‍'.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിനു പഠിക്കാനുണ്ടായിരുന്നു. (ഇപ്പോഴുണ്ടോയെന്നറിയില്ല.).
ഈ പുസ്തകത്തെ എനിക്കു പരിചയപ്പെടുത്തിത്തന്നത് എന്‍റെ സഹോദരങ്ങളാണ്. എപ്പോഴും വായിക്കാവുന്ന, ഏതു പേജിൽ നിന്നും വായിച്ചു തുടങ്ങാവുന്ന പുസ്തകമെന്നാണു വിശേഷിപ്പിച്ചത്.. എത്ര വായിച്ചാലും മടുക്കില്ലെന്നും....

രസകരമായൊരു സംഗതി അവർ ചായക്കൊപ്പം സ്നാക്സ് ആയും, ഊണിനൊപ്പം തൊടുകറിയായും ഈ പുസ്തകം വായിച്ചിരുന്നു എന്നതാണ്. ഭക്ഷണം കഴിക്കുമ്പോള്‍ വായിക്കുകയെന്നത് ഒരു ദുഃശ്ശീലമാണെങ്കില്‍ കൂടി എന്നും ഒരേ പുസ്തകം തന്നെ ഒരേ താത്പര്യത്തോടെയും പുതുമയോടെയും വായിക്കാന്‍ കഴിയുകയെന്നത് ആ കൃതിയുടെ മഹത്ത്വം കൊണ്ട് മാത്രമാണ്.


പഴയ സംസ്കാരത്തിന്‍റെ,
സ്നേഹത്തിന്‍റെ,
അധ്വാനത്തിന്‍റെ,
മണ്ണിന്‍റെ മണമുള്ള പുസ്തകം....
എന്നും എനിക്ക് പ്രിയപ്പെട്ട പുസ്തകം..
എക്കാലത്തേക്കും ഏറ്റവും പ്രിയപ്പെട്ടതായി എന്‍റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പുസ്തകം.!!!

ഇതില്‍ കൂടുതൽ എന്ത് വിശേഷിപ്പിക്കാന്‍.!!?

ഇത്രയും മനോഹരമായ ഒരു കൃതി മലയാളത്തിനു സമ്മാനിച്ചതിന് എഴുത്തു കാരനോടുള്ള അകമഴിഞ്ഞ നന്ദിയോടെ ഈ കുറിപ്പിനും വിരാമമിടുന്നു.