Tuesday 21 April 2015

വെറുപ്പ്


സ്റ്റേഷൻ വിട്ട് തീവണ്ടി വേഗത്തില്‍ ഓടിത്തുടങ്ങി.

ജാലകത്തിലൂടെ സെലീന പുറത്തേയ്ക്ക് നോക്കി. അതുവരെ ചലിക്കാതിരുന്ന ഇപ്പോള്‍ മത്സരിച്ച് പുറകോട്ടോടുന്ന പ്രകൃതിയെ അവള്‍ക്ക് വെറുപ്പായിരുന്നു.
അവള്‍ ഇരിക്കുന്ന ആ തീവണ്ടി കമ്പാര്‍ട്ട്മെന്‍റിനെയും തീവണ്ടിയെയും അവള്‍ക്ക് വെറുപ്പായിരുന്നു.

നിര്‍ഭാഗ്യവതിയായ സെലീന.!

എല്ലാറ്റിനെയും സ്നേഹിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയ നാളുകളിൽ വെറുപ്പിന്‍റെ മേലങ്കിയെടുത്ത് അതിനെ മൂടേണ്ടി വന്ന ഹതഭാഗ്യ.!!

സെലീന ആദ്യം വെറുത്തത് വഴക്കിനെയായിരുന്നു. ഈ തീവണ്ടിയും അതുപോലെയാണ്.. ആദ്യം വാക്ക് തര്‍ക്കത്തില്‍ തുടങ്ങി പിന്നെ കയ്യേറ്റത്തിലെത്തുന്ന വഴക്ക്; പയ്യെ പയ്യെ അനങ്ങി പിന്നെ വേഗത്തിലോടുന്ന തീവണ്ടി.

ഓര്‍ക്കുമ്പോഴെല്ലാം വെറുപ്പ് പുകയുന്ന ഒരു ഭൂതകാലമായിരുന്നു സെലീനയുടേത്. ബാല്യത്തില്‍ ഉത്സവം കാണാൻ പോകുമ്പോള്‍ അമ്മ വിലക്കിയിരുന്നു. അപ്പോള്‍ സെലീന ശാഠ്യം പിടിച്ചില്ല. കരഞ്ഞുമില്ല.
പകരം അവള്‍ ഉത്സവങ്ങളെ വെറുത്തു. പിന്നീടവള്‍ക്ക് ഉത്സവം കാണാൻ പോകണമെന്ന് തോന്നിയിട്ടേയില്ല.

രാത്രികാലങ്ങളില്‍ മൂക്കറ്റം കുടിച്ചെത്തി അമ്മയെയും തന്നെയും സഹോദരങ്ങളെയും തല്ലുന്ന പിതാവിനെ അവള്‍ വെറുത്തു. ഒരിക്കല്‍പോലും പിതാവിനോട് എതിര്‍ത്തൊരു വാക്ക് പറയാതെ അടിയും തൊഴിയും കൊണ്ട് അടിമയായി ജീവിതം കരഞ്ഞു കഴിക്കുന്ന അമ്മയെയും അവള്‍ക്കു വെറുപ്പായിരുന്നു.
എന്തുകൊണ്ടവര്‍ അയാളെ ധിക്കരിച്ച് സ്വതന്ത്രയായില്ല. എങ്കിൽ സെലീനയ്ക്കും സ്വതന്ത്രയാവാമായിരുന്നു..

ആസ്വദിക്കാൻ ഒന്നുമില്ലാത്ത, ആരോ ചവച്ചു തുപ്പിയ ചണ്ടി പോലെയുള്ള ആ ജീവിതത്തെയും സെലീന വെറുത്തു.

 വെറുപ്പിന്‍റെ മനശ്ശാസ്ത്രം പഠിക്കാനായി കോളേജിൽ ചേര്‍ന്നെങ്കിലും അവിടെയും പരാജയമായിരുന്നു സെലീനയ്ക്ക്.
പഠിപ്പിനോട് വെറുപ്പായതിനാല്‍ അവള്‍ ആ ലക്ഷ്യമുപേക്ഷിച്ചു പോന്നു.

ആരൊക്കെയോ ഇഷ്ടപ്പെടുന്ന സുന്ദരമായ അവളുടെ ശരീരത്തിനെയും അവള്‍ വെറുത്തു. അവള്‍ അത് രാത്രിക്കുറുക്കന്‍മാര്‍ക്ക് വിറ്റു.

ആദ്യന്ത്യം ജീവിതത്തോടു വെറുപ്പാണെങ്കിലും അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല. അതിനോടും അവള്‍ക്ക് വെറുപ്പായിരുന്നു.

തനിക്ക് ഒരു നല്ല ജീവിതം തരാത്ത, കഷ്ടപ്പെടുന്നവരെ കഷ്ടപ്പെടുത്തുകയും, പണക്കാരെ കോടീശ്വരൻമാരാക്കുകയും ചെയ്യുന്ന ദൈവങ്ങളോടും സെലീനയ്ക്ക് വെറുപ്പായിരുന്നു.

അപ്പോള്‍പ്പിന്നെ പണത്തെ സെലീന സ്നേഹിച്ചിരുന്നുവോ..???

ഇല്ല.

ഓരോ പുലരിയിലും തന്‍റെ ദേഹത്തേയ്ക്ക് വന്നു വീഴുന്ന മഞ്ഞയും റോസും നിറമുള്ള നോട്ടുകളെ അവള്‍ക്ക് വെറുപ്പായിരുന്നു.



സെലീന തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചതാണ്. യാത്രാവസാനം തലസ്ഥാനത്തെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ എ.സി റൂം.  അവിടെ ഒരാഴ്ചയാണ് സെലീന താമസിക്കുന്നത്. വന്‍കിട ബിസിനസ്സുകളിലെ ലാഭനഷ്ടങ്ങള്‍ ബാലന്‍സുചെയ്യുന്നതിന്.!


ഈയൊരാഴ്ചത്തെ താമസം കൊണ്ട് സെലീനയ്ക്ക് ലഭിയ്ക്കുന്നത് വന്‍തുകയാണ്.

 വഞ്ചനയുടെ ദുര്‍ഗന്ധവും കണ്ണീരിന്‍റെ നനവുമുള്ള ചീഞ്ഞനോട്ടുകള്‍.


കണ്ടുമടുത്തു സെലീനയ്ക്ക്.!


കഴുകന്‍മാരുടെ കണ്ണുകളുള്ള , നായ്ക്കളുടെ ആര്‍ത്തിപിടിച്ച നാവുകളുള്ള,
രാത്രി മറയാക്കി തന്‍റെ ശരീരത്തിന്‍റെ സുഗന്ധം തേടിയെത്തുന്ന മാന്യന്‍മാരെയും സെലീനയ്ക്ക് വെറുപ്പാണ്.

പക്ഷേ..

അവർ അവഗണിക്കുന്ന കണ്ണീരണിഞ്ഞ കണ്ണുകളെയും യാചനകളെയും സെലീന സ്നേഹിച്ചില്ല.

അവരെപ്പറ്റി ഓര്‍ക്കാറില്ല.!

സഹതപിക്കാറില്ല.!

പാശ്ചാത്തപിക്കാറില്ല!.

അല്ലെങ്കിലും സെലീനയ്ക്ക് ഒറ്റ വികാരമേയുള്ളൂ..

വെറുപ്പ്.!!

റെയ്ഡുകളെയും അറസ്റ്റുകളെയും സെലീനയ്ക്ക് ഭയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മൂന്നാംനാള്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടപ്പോള്‍ സെലീനയ്ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല.


സ്റ്റേഷനിലെ സെല്ലില്‍ സെലീന കുത്തിയിരുന്നു. ഉറക്കത്തെയും സെലീനയ്ക്ക് വെറുപ്പായിരുന്നു. അതിന് സെലീന ഉറങ്ങിയിരുന്നില്ലല്ലോ... അല്ലെ.!

വെറുപ്പ് നിറഞ്ഞ് നിറഞ്ഞ് സെലീനയ്ക്ക് ശ്വാസം മുട്ടിത്തുടങ്ങി.

വെറുപ്പിന്‍റെ തോരാമഴ നനഞ്ഞിരുന്ന സെലീനയുടെ മനസ്സില്‍ ആദ്യമായി ഒരു സ്നേഹം കിളിര്‍ത്തു.!!

മനുഷ്യമൂട്ടകളുടെ ശല്യമില്ലാത്ത ഒരു ലോക്കപ്പ് മുറിയിൽ ആദ്യമായി നിദ്രയുടെ സുഖമനുഭവിച്ചപ്പോഴായിരുന്നു അത്.!!


ലോക്കപ്പില്‍ കിടക്കുന്നവരെ 'വിശദമായി കാണാൻ ' എത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു പരിചയിച്ച സെലീന, അവര്‍ക്കിടയില്‍ ഒരു മനുഷ്യഹൃദയം കണ്ട് അമ്പരന്നു പോയി.!!

അങ്ങനെ ആദ്യമായി സെലീനയ്ക്കൊരു സഹോദരനുണ്ടായി.!

 ഉറക്കത്തെ സ്നേഹിച്ച സെലീന പിന്നീട് സമാധാനത്തെയും സ്നേഹിച്ചു.!

 ലോകത്തിനു സമാധാനം വരുത്തുന്നയാള്‍ ഈശ്വരനാണെന്ന് അവള്‍ മനസ്സിലാക്കി.

അങ്ങനെ സെലീന പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു.!

സര്‍വ്വരുടെയും സമാധാനത്തിനായി ഇന്ന് ശാന്തി മന്ത്രങ്ങളുമായി സെലീന പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു..!!

                   **** **** ****

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിളിനോട്.

48 comments:

  1. മുഴുമദ്യപാനിയായ അച്ഛനാണൊ സെലീനയുടെ ജീവിതം നിശാശലഭം പോലെയാക്കിയത്‌?
    അമ്മ സ്വതന്ത്ര ആയിരുന്നെങ്കിൽ തനിക്ക്‌ ഈ ഗതി വരുമായിരുന്നില്ല എന്നവൾ പരിതപിക്കുന്നുണ്ട്‌.
    ഓർമ്മ വെച്ചപ്പോൾ മുതൽ വെറുപ്പ്‌ മാത്രം കൈ മുതലായുള്ള സെലീന ശരീരം വിൽക്കാൻ തുടങ്ങിയത്‌ പണത്തിനു വേണ്ടിയല്ലെങ്കിൽ സ്വന്തം ജീവിതത്തെ ഹോമിച്ച്‌ സ്വയം പക വീട്ടാൻ വേണ്ടിയായിരിക്കും!!
    വായിച്ച്‌ മുന്നോട്ട്‌ വരുന്തോറും അവളുടെ വെറുപ്പിന്റെ ലിസ്റ്റ്‌ കൂടിക്കൂടി വരുന്നു.

    അവസാനം അവൾ വെറുപ്പിനെ വെറുക്കാൻ തുടങ്ങുന്നു.എല്ലാം കൈവിട്ടതിനു ശേഷം.ഇങ്ങനെ എത്രയോ നിശശലഭങ്ങൾ നമുക്കിടയിൽ കാണാൻ കഴിയും!



    നന്നായിട്ടെഴുതി!!അൽപം നീളം കുറഞ്ഞ്‌ പോയോന്നൊരു സംശയം മാത്രം.എനിക്കിഷ്ടപെട്ടു!!!!!

    ReplyDelete
    Replies
    1. നീളം കൂടിയാല്‍ വെറുപ്പായിപ്പോവില്ലേ സുധീ....
      ഇഷ്ടായെന്നറിഞ്ഞതെനിക്കുമിഷ്ടായി.!!
      നന്ദി... വീണ്ടും കാണാം.!!

      Delete
  2. വെറുപ്പിനെ സ്നേഹിച്ചു സലീന ഒടുവില്‍ സമാധാനത്തിന് വേണ്ടി ജീവിക്കുന്നവളായി.. യഥാര്‍ത്ഥമായ മാനസാന്തരം.. ഹൃദ്യമായി..

    ReplyDelete
    Replies
    1. സന്തോഷം മുഹമ്മദ്ക്കാ...
      താങ്കളെപ്പോലെ ഒരു നല്ല എഴുത്തുകാരന്‍ ഇങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ആ സന്തോഷം ഇരട്ടിക്കുന്നു.... നന്ദി....

      Delete
  3. Veritta oru katha, nannayi ezhuthiyirikkunnu, abinandanangal

    ReplyDelete
    Replies
    1. സ്വാഗതം താത്തക്കുട്ടീ..... വീണ്ടും വരൂട്ട്വൊ..

      Delete
  4. കഥ നന്നായിരിക്കുന്നു. ആശംസകൾ. ചിത്രം ഒഴിവാക്കാം. കഥയ്ക്കുവേണ്ടി വരക്കുന്നതാണ് ഉചിതം.

    ReplyDelete
    Replies
    1. താങ്ക്യു ഡോക്ടർ ജീ..,
      ...ദൊക്കെ വരയ്ക്കാനറിയണ്ടേ.???
      :-D

      Delete
  5. ഈ കഥയില്‍ നല്ലൊരു സന്ദേശം അടങ്ങിയിരിക്കുന്നു.
    ബാല്യകാലത്തുണ്ടാകുന്ന ദുരന്താനുഭവങ്ങളാണ് അവരെ വഴിവിട്ട ജീവിതപാതയിലേക്ക് നയിക്കുന്നത്.കുടുംബാംഗങ്ങള്‍ കരുതിയിരിക്കണം.
    നന്മയുടെ വെട്ടംമതി അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍.....
    നന്നായിട്ടുണ്ട് കഥ.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം തങ്കപ്പൻ സര്‍,
      വിലയേറിയ അഭിപ്രായത്തിന് വളരെയേറെ നന്ദി...

      Delete
  6. വേറിട്ട വഴികൾ..... വെറുപ്പ് കൊണ്ട് തിരഞ്ഞെടുത്ത വേറിട്ട വഴി.....വഴി മടുത്തപ്പോള്‍ തേടിപ്പോയ മറ്റൊരു വഴി..... വഴികൾ.... നീണ്ടതും വേര്‍പ്പെട്ടവയും.....വളരെ നന്നായി..... ആശംസകൾ.....

    ReplyDelete
    Replies
    1. വിനോദേട്ടാ,
      സന്തോഷം.. നന്ദി...
      കാണാം...!!

      Delete
  7. പറയാനുള്ളതെല്ലാം തീർത്തു പറയേണ്ട ദിവ്യ ക ഥയിൽ . കുറച്ചു പറയുക. ബാക്കി വായനക്കാർക്ക് വിടുക. വായനക്കാർ മനസ്സിലാക്കി കൊള്ളും. അതാണ്‌ ശരിയായ കഥയെഴുത്ത്‌ രീതി. ഒരു ചെറിയ ഉദാഹരണം പറയാം. "നിർ ഭാഗ്യവതിയായ സെലീന" ആ വാചകം അവിടെ അധികമാണ്. അത് വായനക്കാർക്ക് സ്വയം മനസ്സിലാക്കാൻ വിട്ടു കൊടുക്കണം ആയിരുന്നു. പിന്നെ സെലീന എന്ന് വീണ്ടും വീണ്ടും ഉപയോഗിച്ചതും ഒരു അഭംഗി പോലെ തോന്നി. ഒന്നുകിൽ അവൾ എന്ന് അല്ലെങ്കിൽ ചിലയിടങ്ങളിൽ ഒന്നും ഉപയോഗിയ്ക്കാതെയും ഇരുന്നുവെങ്കിൽ ഭംഗി ആകുമായിരുന്നു.

    വെറുപ്പ് അത് വളർന്നു സ്വന്തം ശരീരത്തോട് പോലും തോന്നുന്ന ആ പരിണാമ പ്രക്രിയ അത്ര ഫല പ്രദമായി വായനക്കാരിൽ എത്തിയില്ല എന്ന് തോന്നുന്നു.

    കഥ കൊള്ളാം

    ReplyDelete
    Replies
    1. ബിപിൻ സര്‍,
      നന്ദി...
      അഭിപ്രായം മുഖവിലക്കെടുക്കുന്നു..
      വിശദമായി പറയുന്നതാണ് എന്‍റെ രീതി, എങ്കിലും മറ്റൊരു വഴി ശ്രമിച്ചുനോക്കാം...
      ഓരോ നേര്‍ത്ത സംഗതി പോലും വിവരിച്ച്, ഉപമിച്ച്, എഴുതുന്നതിലാണ് ഞാൻ സൃഷ്ടിയുടെ സുഖമനുഭവിക്കുന്നത്.
      ഈ കഥയിൽ പക്ഷേ അതിനൊന്നുമുള്ള സാധ്യത ഇല്ലല്ലോ..
      അതുകൊണ്ട് അല്ലാതെ പറഞ്ഞു, പക്ഷെ അതിലും എന്‍റെ സ്വതസിദ്ധമായ ശൈലിയുടെ നിഴല്‍ വീണു പോയ്..

      Delete
  8. വെറുപ്പ് പിറുപിറുത്തുകൊണ്ടേയിരിക്കുന്നു ,വായനക്ക് ശേഷവും .

    ReplyDelete
    Replies
    1. പ്രിയ വഴിമരങ്ങള്‍,
      മഴക്കു ശേഷവും മരം പെയ്യുംപോലെയല്ലേ....!!
      നന്ദി.. വീണ്ടും വരിക.!!

      Delete
  9. നന്നായിട്ടുണ്ട് കഥ.
    ആശംസകള്‍

    ReplyDelete
  10. വായനക്കാരനെ പിടിച്ചിരുത്തുന്ന കഥ ....കഥയുടെ പരിണാമ ഗുപ്തിയില്‍ കഥ അതിന്‍റെ സാര്‍ത്ഥ മഹിമയുടെ ദൗത്യം ചാരുതയേറ്റി-വെറുപ്പിന്റേതല്ലാത്ത വഴിയിലെ നിത്യ സ്നേഹത്തില്‍ സലീനഎത്തുമ്പോള്‍ അവള്‍ എത്ര വിശുദ്ധ !

    ReplyDelete
    Replies
    1. കുട്ടി മാഷേ.... ഞാൻ ഞെട്ടി മാഷേ.....
      ഈ കമന്‍റ് എനിക്കൊത്തിരിയിഷ്ടായി..
      ആറ്റിക്കുറുക്കിയ കവിതകളുടെ കുലപതീ... അനുഗ്രഹിച്ചാലും..!!

      Delete
  11. എഴുത്ത് നന്നായിട്ടുണ്ട്....

    ReplyDelete
  12. കഥകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ ബ്ലോഗില്‍ കയറാന്‍ മറക്കരുതേ...ലിങ്ക്
    www.kappathand.blogspot.in

    ReplyDelete
    Replies
    1. അവിടെ വരാൻ എനിക്ക് ലിങ്ക് വേണ്ട. ഞാൻ മായാവിയാ... പറന്നു വരും...

      Delete
  13. Replies
    1. സ്വാഗതം ജയിംസ് സര്‍..,
      ഇനിയും വരൂ...
      നന്ദി.

      Delete
  14. കഥയെ ഞാന്‍ വെറുക്കുന്നില്ല...കാരണം ഞാന്‍ സെലീന അല്ലല്ലോ.....നല്ല കഥയ്ക്ക്‌ ആശംസകള്‍

    ReplyDelete
    Replies
    1. അതു കൊള്ളാലോ അന്നൂസേട്ടാ... വന്നതില്‍ സന്തോഷംട്ടോ.... അഭിപ്രായം കുറിച്ചതില്‍ നന്ദിയും..
      ഇനീം വരണേ....

      Delete
  15. കൊള്ളാം വായിക്കാന്‍ ഞാന്‍ അല്‍പ്പം വൈകി എങ്കിലും ശ്രദ്ദിക്കേണ്ട കഥ എന്ന് തോന്നി . ഈ ബ്ലോഗ്‌ ടെമ്പ്ലേറ്റ് കളര്‍ ഒന്ന് മാറ്റി നോക്കൂ ,,,കണ്ണില്‍ കുത്തുന്ന കളര്‍ വായന സുഖം കുറയ്ക്കും . ആശംസകള്‍ കല്ലൂ .

    ReplyDelete
    Replies
    1. ഫൈസലിക്ക, വൈകിയാണെങ്കിലും വന്നല്ലോ...., അതുമതി .. നന്ദി...
      ന്നാപ്പിന്നെ ടെമ്പ്ലേറ്റ് കളര്‍ മാറ്റീട്ട് തന്നെ ബാക്കിക്കാര്യം....

      Delete
  16. ഹോ!!!!
    ആ മഞ്ഞ നിറം മാറ്റിയല്ലോ!
    ആശ്വാസം.

    ReplyDelete
    Replies
    1. കളര്‍മാറ്റാന്‍ പറഞ്ഞ ഇസ്മായിലിക്കക്കും ഫൈസലിക്കയ്ക്കും നന്ദി....

      Delete
  17. ഈ സെലീന വല്ലാത്ത ഒരു കഥാപാത്രം തന്നെ! സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാനും തെറ്റുകളെ ന്യായീകരിക്കാനും സെലീന കണ്ടു പിടിച്ച എളുപ്പ വഴിയാണ് വെറുപ്പ്. എന്നെ കുറ്റം പറയില്ലെങ്കിൽ ഒരു കാര്യം പറയാം. സെലീനക്ക് മാനസികമായി എന്തോ തകരാറുണ്ട്! (പഠനം ഉപേക്ഷിക്കാനും ശരീരം വിൽക്കാനും തീവണ്ടിയെ വെറുക്കാനും മാത്രം കാരണങ്ങളൊന്നും ഞാൻ കണ്ടില്ല.)
    ബൈ ദ വേ, എഴുത്ത് കൊള്ളാം കേട്ടോ!

    ReplyDelete
    Replies
    1. കൊച്ചൂസ്,
      ഏതൊരു വികാരവും ഒരു പരിധി കഴിഞ്ഞാല്‍ മാനസികത്തകരാറു തന്നെയാണ്. എന്നെ കുറ്റം പറയില്ലെങ്കില്‍ എന്ന വാചകം എന്തിനാണു??, ധൈര്യമായി വിമര്‍ശിക്കാം...
      വരവിനും വസ്തുനിഷ്ഠമായ അഭിപ്രായത്തിനും നന്ദി...
      വീണ്ടും വരൂ...

      Delete
  18. എഴുത്ത്‌ നന്നായി.. ആശംസകൾ.

    ReplyDelete
  19. നന്നായിട്ടുണ്ട് കല്ലോലിനി...
    കഥയെ അതിന്റെ ഒഴുക്കില്‍ വിടൂ... ബ്ലോഗ്‌ ആയതു കൊണ്ട് നീളം കൂടിയാല്‍ വായിക്കില്ല, ബോര്‍ ആകുമെന്നുള്ള ചിന്തയൊക്കെ ഒഴിവാക്കൂ..

    ReplyDelete
    Replies
    1. നന്ദി വിനീത്... ഈ വാക്കുകളെല്ലാം വിലയ്ക്കെടുന്നതാണ്..!!,,
      വീണ്ടും വരിക.!

      Delete
  20. കല്ലോലിനീ കവിത വിട്ടു കഥയിലേക്കുള്ള നീക്കം വളരെ മനോഹരമായിരിക്കുന്നു. സെലീനയുടെ ജീവിത സാഹചര്യങ്ങൾ ആണല്ലോ എല്ലാത്തിനെയും വെറുക്കാൻ പ്രേരിപ്പിക്കുന്നത് . ഇങ്ങനെ എത്രയോ സെലീനമാർ നമുക്കു ചുറ്റും ജീവിക്കുന്നു. എന്റെ എല്ലാ ആശംസകളും

    ReplyDelete
    Replies
    1. ഗീതച്ചേച്ചീ.. നന്ദി....
      ഓരോ ജീവിതവും ഓരോ കഥയല്ലേ...

      Delete
  21. സെലീനമാരെ എനിക്ക് വെറുപ്പില്ല കേട്ടൊ

    ReplyDelete
    Replies
    1. മുരളിയേട്ടാ...
      വെറുക്കണ്ട കേട്ടോ.....
      ഒത്തിരി സന്തോഷത്തോടെയും നന്ദിയോടെയും..
      അനിയത്തിക്കുട്ടി...

      Delete
  22. ജീവിതഗന്ധിയായ അവതരണത്തിലൂടെ സെലീന വായനക്കാരില്‍ ഒരിടം നേടിയേക്കാം....എന്നാല്‍ വെറുപ്പുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളുടെ അടിത്തറ ശക്തമായി പകുവാന്‍ കഴിഞ്ഞോ എന്നത് എനിക്ക് സംശയം....മാത്രമല്ല വിഷയം കുറച്ചു ക്ലീഷേ കൂടി ആകുമ്പോള്‍....

    എന്നിരുന്നാലും അവതരണം ഗംഭീരമായി

    ReplyDelete
    Replies
    1. ഹരീഷ് അഭിപ്രായത്തിനു വളരെ നന്ദി...
      സുസ്വാഗതം..!!
      ഇനിയും വരണേ മറന്നിടാതെ....!!

      Delete
  23. എല്ലാ വഴികളും അവസാനിപ്പിച്ച് പ്രാര്‍ത്ഥനയില്‍ അഭയം തേടുന്നവര്‍.

    ReplyDelete
  24. എന്നും മൃഗങ്ങളെ കണ്ട സെലീന മനുഷ്യനെ കാണാൻ ഒരുപാട് സമയമെടുത്തു....


    ആശംസകൾ... നന്നായിരിക്കുന്നു...

    ReplyDelete
  25. വെറുപ്പിന്റെ ലോകം....അവസാനം ഒരു നല്ല മനസ്സിന്റെ ഉടമയെ കിട്ടി.
    നല്ല അവതരണം.ചില വാക്കുകൾ നല്ലവണ്ണം ആസ്വദിച്ചു.

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......