Monday 20 January 2020

വെന്ത മനസ്സിന്റെ നൊമ്പരങ്ങൾ..!!!

വേണ്ടെന്നു പറഞ്ഞകന്ന നാവിനോട്
കലിപൂണ്ട് തച്ചുടച്ച ഹൃദയവുമായ്
വേദനയുടെ തെരുവില്‍ ഞാനിരിക്കെ,


ഓര്‍മകളുടെ തീവെയിലില്‍ വെന്തു വെന്തിരിക്കെ,


പ്രക്ഷുബ്ദ്ധ മാനസച്ചൂടില്‍
കിനിയുന്നോരോ കണ്ണീര്‍ കിണറുകളും
വറ്റി വരണ്ടിരിക്കെ,


ആശ്വാസത്തിന്‍റെ കുടയും ചൂടിയൊരുനാള്‍
നീയൊരു തണലായ് വന്നു ചേര്‍ന്നു..!!!


തകര്‍ന്ന ഹൃദയത്തിന്‍ കഷണങ്ങൾ
പെറുക്കി തുളുമ്പും സ്നേഹത്താലൊട്ടിച്ചു,
പിന്നെ
നെഞ്ചോട് ചേർത്തു കൊണ്ടുപോയി..!


പകരമായ് തന്ന
മിനുത്ത ഹൃദയവും പേറി ഞാൻ
മനസ്സിന്‍റെ വാതിലില്‍ പകച്ചു നിന്നു...!!


ഇനിയൊരാളെയും പടികടത്തില്ലെന്നാഞ്ഞു
കുറ്റിയിട്ട വാതിലുകൾ, 

ഉള്ളില്‍ കണ്ണീനീര്‍ വീഴ്ത്തിക്കെടുത്തിയ
കല്‍വിളക്ക്..!

ഇല്ല. ആവില്ല..
ഇനിയൊരിക്കലുമാവില്ലയീ വാതില്‍
തുറക്കുവാന്‍..

ക്ഷുഭിതമാനസം കലിതുള്ളിയാര്‍ത്തു..
നിനക്കിതുവേണ്ട.!!

തിരികെ നല്കുക .!!!

തിരികെ നല്‍കുവാന്‍ ചെന്നനേരം
സ്നേഹത്തിന്‍ താക്കോലൊരെണ്ണം
നീട്ടിമൊഴിഞ്ഞു..


ഇല്ല ഇനി വിട്ടുകൊടുക്കില്ല നിന്നെയൊരു
നിരാശയ്ക്കും..!


ഇനിയൊരു കണ്ണീര്‍പുഴയീ കപോലങ്ങള്‍
തഴുകില്ല..!!


കൊണ്ട്പോകുകയീ സ്നേഹത്തിന്‍
താക്കോല്‍,
മനസ്സിന്‍റെ വാതിലില്‍ ചേര്‍ത്തു വയ്ക്കുക .

താനേതുറക്കും നിന്നകതാരിനുള്ളില്‍
പ്രതിഷ്ഠിക്കൂയെന്‍ ഹൃദയം..🥰


തിരിച്ചെത്തി,
വീണ്ടുമാ ഹൃദയത്തിന്‍ സ്നേഹഭാരം
പേറിയെന്‍ മനവാതിലില്‍ പതറിനിന്നു..


പൂട്ടി വലിച്ചെറിഞ്ഞൊരു
താക്കോലെവിടെയോ കിടന്ന്
തുരുമ്പിച്ചു പോയിരിക്കുന്നു...


വിളറി വിയര്‍ത്ത്,
തളര്‍ന്നിരുന്നൊത്തിരിനേരമാ
മാനസശ്രീകോവിലിന്‍ പടിക്കെട്ടുകളില്‍..

ഒടുവിലൊരു പുലരിയില്‍,
ഒരുപാട്  കൂട്ടലിനും കിഴിക്കലിനും
പേര്‍ത്തുംപേര്‍ത്തുമുള്ള
വിശകലനത്തിനുമൊടുവിലായ്..


തളര്‍ന്ന പാദങ്ങൾ  പെറുക്കിവച്ചാ
പടിക്കെട്ടുകളേറി, 
സ്നേഹത്തിന്‍
താക്കോലാ വാതിലിനോടൊന്നു
ചേര്‍ത്തു വച്ചു...


മെല്ലെ.. 
വളരെമെല്ലെ.. 
വളരെവളരെ മെല്ലെ..
ഗദ്ഗദത്തോടു കൂടിയാ കതകുകള്‍തുറന്നു...

ഇല്ല..
കഴിയില്ലയെന്നാർത്തു വിളിക്കും
ഹൃദയത്തിൻ   ഭാരം താങ്ങാതെയാ
ചുമരിൽ ചാരി തളർന്നിരുന്നു ....

കണ്ണുകൾ പെരുമഴയായി....

വേദനകളുടെ പാടുകളും
ഓര്‍മകളുടെ നോവുകളും
ദിനരാത്രങ്ങളുടെ
കണ്ണീര്‍പ്പെയ്ത്തിലലിഞ്ഞുപോയതിന്‍
ശേഷം,

ഇഷ്ടദാനമായ് കിട്ടിയൊരാ മിനുത്ത
ഹൃദയമവിടെ  പ്രതിഷ്ഠിച്ചു, 
പിന്നെ,
വെണ്ണക്കല്‍പോല്‍ തിളങ്ങും മനതാരിലെ
സ്നേഹത്തിന്‍ കല്‍വിളക്കില്‍
തിരികൊളുത്തി...!!!

പ്രഭ വിടർന്നു...
മാനസമൊരു പൂഞ്ചോലയായ് കുതിച്ചൊഴുകി....

പൊയ്കയിൽ നീരാടും  ഹംസങ്ങളായ്
മോഹങ്ങൾ ചിറകടിച്ചു ....

ദിനങ്ങൾ വസന്തങ്ങളായ് വിടർന്നു
കൊഴിഞ്ഞു ....

എങ്കിലും ,
ഒരുനാളുമണയരുതെന്നാശിച്ചൊരുപാട്
കാത്തുവച്ചെങ്കിലുമിനിയൊരു
തിരികൊളുത്തലിനാകാത്ത പോൽ,  

ഒരുനാളൊരു വേനല്‍ക്കാറ്റിലണഞ്ഞു
പോയാ സ്നേഹത്തിൻ ദീപനാളം  ....!!!