Thursday 7 May 2020

എട്ടാംക്‌ളാസ്സുകാരിയുടെ പെണ്ണ് കാണൽ

"അഅആ.... ഇബടെ ദ് വരെ  പൊറപ്പാടൊന്നും കഴിഞ്ഞില്ല്യേ....." ചോദ്യം കേട്ട് നിലത്തു കുത്തിയിരുന്ന് അമ്മായിയുടെ സാരിയുടെ ഞൊറി ശരിയാക്കി കൊടുക്കുകയായിരുന്ന അവൾ തലയുയർത്തി നോക്കി.
"വണ്ടി വന്നൂട്ടോ...." അന്വേഷിച്ചു വന്നയാൾ അറിയിച്ചു .
"ദാ കഴിഞ്ഞു... എറങ്ങായി..." അമ്മായിയുടെ മറുപടി. 
പിന്നെ അധികം താമസിയാതെ  അമ്മായിയും അവളും അമ്മയും സഹോദരങ്ങളും പിന്നെ പെണ്ണ് കാണാൻ പോകാനായി വന്നു ചേർന്ന മറ്റു ബന്ധുക്കളും എല്ലാരും കൂടി വീട്ടിൽ നിന്നിറങ്ങി. റോഡരികിലാണ് വാഹനം നിൽക്കുന്നത്. ഇടവഴിയിലൂടെ നടന്നു പാടവരമ്പും കഴിഞ്ഞു വേണം അവിടെയെത്താൻ. എല്ലാവരും അങ്ങോട്ട്‌ നടന്നു. അവൾ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഏട്ടന്റെ പെണ്ണ് വീട് കാണാൻ പോകൽ ആണിന്ന്. ഏട്ടൻ എന്ന് പറഞ്ഞാൽ അമ്മായിയുടെ (അച്ഛന്റെ പെങ്ങളുടെ ) മകനാണ്, എങ്കിലും അവൾക്ക് സ്വന്തം ഏട്ടൻ തന്നെയാണ് ഒരേ വയറ്റിൽ പിറന്നില്ലെന്നുള്ളത് മാത്രമേ അതിനൊരു അപവാദം ആയിട്ടുള്ളൂ...

പെണ്ണിനെ ഏട്ടനും കൂട്ടുകാരും ദല്ലാളെയും കൂട്ടി പോയി കണ്ടതാണ്. ഇഷ്ടപ്പെട്ടു  എന്ന് പറഞ്ഞതുകൊണ്ട് ബാക്കി വീട്ടുകാരും അടുത്ത ബന്ധുക്കളും പോയിക്കാണുന്ന ചടങ്ങാണ് ഇന്ന് . ഏട്ടന് ഇഷ്ടപ്പെട്ടൂന്ന് പറഞ്ഞിട്ടൊന്നും കാര്യല്ല്യ. ബാക്കിയുള്ളവർ പോയി പെണ്ണിനേയും വീടും പരിസരവും കണ്ട് അളന്നും തൂക്കിയും ഹരിച്ചും ഗുണിച്ചും നോക്കിയിട്ടേ ഒരു തീരുമാനമാകൂ..
ഏട്ടനങ്ങനെ വല്ല്യ ഡിമാന്റുകൾ ഒന്നുമില്ല.
"ഓനതിന് പെണ്ണിന്റെ മോത്തിക്ക് നോക്കീട്ടു വേണ്ടേ..." എന്നാണ് കൂടെപ്പോകാറുള്ള മറ്റൊരു ഏട്ടൻ , ഏട്ടന്റെ പെണ്ണുകാണാൻ പോക്കിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ മുന്നേ ഏട്ടനിഷ്ടപ്പെട്ടു എന്ന് പറഞ്ഞു വീട്ടുകാരും ബന്ധുക്കളും കൂടി കാണാൻ പോയിട്ട് ആർക്കും ഇഷ്ടപ്പെടാതെ പോന്ന അനുഭവങ്ങളുമുണ്ട്. അന്നൊന്നും അവൾ പോയിട്ടില്ല, ഇപ്രാവശ്യം അവളും പോകുന്നുണ്ട്. അല്ലെങ്കിലും ഏട്ത്ത്യമ്മയാകാൻ പോണ പെണ്ണിനെ അവൾക്കും കാണണ്ടേ..? 'ഇപ്പ്രാവശ്യങ്കിലും ശര്യായാ മത്യാർന്നു... " അവൾ വിചാരിച്ചു.
ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചാലും ഒരു പത്തുമുപ്പതു പേരെങ്കിലും ഉണ്ടാകും. എല്ലാവരെയും രണ്ടു വലിയ ജീപ്പുകളിലായി അഡ്ജസ്റ്റ് ചെയ്തു കേറ്റി, വണ്ടികൾ പുറപ്പെട്ടു. ഏകദേശം പറഞ്ഞ സമയത്ത് തന്നെ പെണ്ണിന്റെ വീടിനടുത്തു എത്തി. റോഡരികിലേക്ക് ചേർത്ത് വണ്ടികൾ നിർത്തി. പെണ്ണിന്റെ വീട് കാണാനുള്ള ആകാംക്ഷയോടെ എല്ലാവരും ഇറങ്ങി പരിസരവീക്ഷണം തുടങ്ങി. സമീപത്തായി ഒരു പഞ്ചായത്ത്‌ കിണർ കണ്ടു.
"വെള്ളണ്ടോ ആവോ..?" ഒന്ന് രണ്ടാള്  പോയി അതിലേക്ക് എത്തി നോക്കി.  അവളും പോയി എത്തി നോക്കി . അല്ലെങ്കിലും എവിടെ കിണർ കണ്ടാലും പോയി എത്തി നോക്കുക എന്നത് അവളുടെ ഒരു ശീലമാണ്. എന്താന്നറിയില്ല... അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു സമാധാനല്യ.
അവൾക്ക് മാത്രല്ല വേറെ പലർക്കും ആ സൂക്കേട് ഉണ്ട് എന്നവൾക്ക് അറിയാം. 

ബസ്‌ റൂട്ടുള്ള റോഡ് ആണ്. ആ ടാറിട്ട റോഡിൽ നിന്ന് അകത്തേക്ക് വഴി തിരിഞ്ഞു പോകുന്ന ഒരു ചെമ്മൺ റോഡുള്ള ഒരു കൊച്ചു മുക്കവലയായിരുന്നു അത്. ഒന്നു രണ്ടു കടകളും ഒരു ബസ്‌ സ്റ്റോപ്പുമുണ്ട്.
"ദാ ആ കാണണതാണ്  വീട് ട്ട്വോ ... " കാരണവന്മാരിൽ ഒരാളും ദല്ലാളും കൂടിയായ  അയ്യപ്പേട്ടൻ വീട്  ലക്ഷ്യമാക്കി  റോഡ് മുറിച്ചു കടന്നു. കൂടെ മറ്റുള്ളവരും അനുഗമിച്ചു. ഒരു പഞ്ചായത്ത്‌ ഓഫീസ് ആണ് അവൾ ആദ്യം കണ്ടത്.അതിനു മുന്നിൽ ഒരു ചെറിയ ചായക്കട. ഓഫിസിന്റെ വലത് വശത്തു ചെമ്മൺ റോഡ്, ഇടത് വശത്തു ഒരു വീട്. ലക്ഷം വീട് മാതൃകയിൽ ഉള്ള നീണ്ട ഒരു വീട്. വീടിനെ രണ്ടായി പകുക്കുന്ന, മോന്തായം മുട്ടുന്ന ഒരു  നീളൻ ചുമരും, ചുമരിൻറെ  രണ്ടു വശത്തേക്കും  ചായ്‌വും ഉള്ള വീട്. അതിന്റെ ഒരു ചായ്‌വിൽ ഒരു കുടുംബവും മറു ചായ്‌വിൽ മറ്റൊരു കുടുംബവും താമസിക്കും. അവൾ ആദ്യമായാണ് അങ്ങനെ ഉള്ള  ഒരു വീട്ടിൽ പോകുന്നത്. വീടിനു മുന്നിൽ കുറച്ചു സ്ഥലം ഉണ്ട് . മുറ്റവും തൊടിയും തൊടിയുടെ നടുവിലൂടെ മുറ്റത്തേക്ക് കയറിച്ചെല്ലാൻ ഉള്ള വഴിയും.  റോഡ് നിരപ്പിൽ നിന്നും ഉയർന്നാണ് വീടിരിക്കുന്ന സ്ഥലം. കയറിച്ചെല്ലാൻ  മണ്ണ് കൊണ്ടുണ്ടാക്കി ചാണകം മെഴുകിയ നാലഞ്ച് പടികളുണ്ട്. നടപ്പാതയുടെ ഇരു വശത്തും നാലുമണി ചെടികളും മറ്റും  ഉണ്ടായിരുന്നു. തൊടിയിൽ ഏതാനും ചില ചെറിയ മരങ്ങളും അലക്കു കല്ലും മറ്റും. മുറ്റത്തിട്ട കസേരയിലും തൊടിയിലും ഒക്കെയായി ചെന്ന ആളുകൾ ഇരിക്കുകയും നിൽക്കുകയും ഒക്കെ ചെയ്തു. അവൾ തൊടിയിൽ നിൽക്കുന്നവരുടെ കൂട്ടത്തിൽ ആണ് നിന്നത്.
"ദ് പേരയാണല്ലോ... പേരയ്ക്കണ്ടാവ്വോ.. " അനിയേട്ടൻ തൊടിയിലെ പേരമരത്തിൽ പിടിച്ചു മുകളിലേക്ക് നോക്കി. അവളും നോക്കി. അനിയേട്ടൻ അവളുടെ ചെറിയ ഏട്ടനാണ്.അച്ഛന്റെ ജ്യേഷ്ഠന്റെ  മക്കളിൽ ഒരാൾ. "ഒക്ക പച്ചയാ..." ഒരു കമ്പ് എത്തിപ്പിടിച്ചു ചില പേരയ്ക്കകൾ പൊട്ടിച്ചെടുത്തുകൊണ്ട് അനിയേട്ടൻ പറഞ്ഞു. "ന്നാ തിന്നോ.." അവൾക്കും ഒരെണ്ണം കൊടുത്തു. അവൾക്കിഷ്ടമാണ് ഇളം പേരയ്ക്ക തിന്നാൻ. അവൾ സന്തോഷത്തോടെ അത് വാങ്ങി കടിച്ചു തിന്നു. 
ഇതേ സമയം മുറ്റത്തു ആതിഥ്യ മര്യാദകൾ നടന്നു കൊണ്ടിരുന്നു. "ന്നാ കുട്ട്യേ വിളിയ്ക്കല്ലേ.. " കരണവന്മാരിലാരുടെയോ സ്വരം ഉയർന്നത് കേട്ട് അവളുടെ ശ്രദ്ധ മുറ്റത്തേക്ക് നീണ്ടു. സദസ്സിലെ ആവശ്യം മാനിച്ചു പെൺകുട്ടിയെ  വിളിയ്ക്കപ്പെട്ടു.  താഴ്ന്ന ഇറയത്തു നിന്നിരുന്ന ആളുകൾക്ക് പിന്നിൽ നിന്നും പെൺകുട്ടി മുറ്റത്തേക്ക് ഇറങ്ങി വന്നു നിന്നു . ഒരു പത്തിരുപത്തിനാല് വയസ്സുണ്ടാകും... വെള്ള നീളൻ പാവാടയും ബ്ലൗസും അണിഞ്ഞു നാണവും ചമ്മലും ഇടകലർന്ന് മുഖത്ത് നിറഞ്ഞ ചിരിയുമായി പെൺകുട്ടി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി നിന്നു. വട്ടമുഖവും ചുരുണ്ട മുടിയും ഗോതമ്പിന്റെ  നിറവും. 'ഉം... പെണ്ണിനെ കാണാൻ നല്ല ഭംഗിണ്ട്...' അവൾ മനസ്സിൽ പറഞ്ഞു... ഒപ്പം 'വെളുത്തിട്ടാണ്- മ്മടെ കൂട്ടത്തിൽ ചേര്വോവ്വോ...' എന്നുള്ള ആശങ്കയും അവൾക്കുണ്ടായി. അവളും ഏട്ടനുമെല്ലാം ഇരുനിറമാണ്. സദസ്സിൽ ഉള്ളവർ ആരൊക്കെയോ എന്തൊക്കെയോ ചോദിക്കുകയും പെൺകുട്ടി ചിരിയോടെ മറുപടി പറയുകയും, ചില ചോദ്യങ്ങൾക്ക് വെറുതെ നിന്ന് ചിരിക്കുക മാത്രവും  ചെയ്തു. ചോദിച്ചതും പറഞ്ഞതുമായ കാര്യങ്ങൾ ഒന്നും അവൾ ശ്രദ്ധിച്ചില്ല. അവളുടെ ശ്രദ്ധ മുഴുവൻ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞു സദസ്സിൽ നിന്നും പോകാൻ അനുമതി കിട്ടിയപ്പോൾ പെൺകുട്ടി അകത്തേക്ക് കയറിപ്പോയി. തുടർന്ന് വന്നവരിൽ ചില ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ വീട് കാണാൻ അകത്തേക്ക് കയറിപ്പോയി. അവൾ വീണ്ടും തൊടിയിലേക്ക് തിരിഞ്ഞു.
"ദോക്ക്... ദ് ചെറ്യാണല്ലോ..."
നാലടി പൊക്കത്തിൽ ഇടതൂർന്ന ചെറിയ  പച്ചിലകളുമായ് നിന്ന ചെടിയുടെ അടുത്ത് ചെന്ന് നിരീക്ഷിച്ചുകൊണ്ട് അനിയേട്ടൻ പറഞ്ഞു. "ചെറ്യോ... നോക്കട്ടെ.." അവളും ചെന്നു. റോഡിൽ നിന്നും മുറ്റത്തേക്കുള്ള നടപ്പാതയിലേക്ക്  കയറുന്ന പടിക്കെട്ടുകളുടെ ഇടതു വശത്തു മുകളിൽ കയറി വരുമ്പോൾ ആദ്യം കാണുന്ന രീതിയിൽ തന്നെയാണ് ആ ചെടി നിന്നിരുന്നത്. ആദ്യമായിട്ടാണ് അവൾ ചെറിപ്പഴം ഉണ്ടാകുന്ന ചെടി കാണുന്നത്. കയറി വരുമ്പോൾ കണ്ടപ്പോൾ അവൾ ഓർത്തത് വല്ല അലങ്കാര ചെടിയും ആയിരിക്കും എന്നാണ്. "കായണ്ട്... പക്ഷേ പച്ചേണ്." ചെടിയെ പരിശോധിച്ച് കൊണ്ട് അനിയേട്ടൻ പറഞ്ഞു. അപ്പോൾ അമ്മായി അവരുടെ അടുത്തേക്ക് വന്നു. പത്തമ്പത്തഞ്ചു വയസ്സുള്ള ഉയരം കുറഞ്ഞ ഒരു സ്ത്രീയാണ് അമ്മായി.
"വല്ല്യ കൊഴപ്പല്ല്യാന്ന്  തോന്നണുല്ല്യേ അന്യാ... "
അമ്മായി അനിയേട്ടനോട് ഒരു  രഹസ്യം പറയും പോലെ സീരിയസ് ആയി ചോദിച്ചു.
അപ്പോൾ അമ്മായിക്ക് പെണ്ണിനെ ബോധിച്ചു. അവൾ അനുമാനിച്ചു.

"ങ്ങാ  ആകമൊത്തം കൊഴപ്പോന്നും തോന്നണില്യ."

"ന്നാപ്പിന്നെ അവരോടു അങ്ങട് വരാൻ പറയാം ല്ലേ.."

"ആ അങ്ങനെയ്ക്കോട്ടേ..."

അനിയേട്ടന്റെ മറുപടി കേട്ട് അമ്മായി സദസ്സിലേക്ക് തിരിച്ചു പോയി. തുടർന്ന് പിറ്റേ ആഴ്ച ചെക്കൻവീട് കാണാൻ വരാനുള്ള ഏർപ്പാടുകൾ ഒക്കെ പറഞ്ഞുറപ്പിച്ചു ചായ സൽക്കാരവും കഴിഞ്ഞു അവർ തിരിച്ചു പോന്നു .

തിരിച്ചു പോരുമ്പോൾ അവളുടെ മനസ്സിൽ നിറയെ  കുഞ്ഞു പച്ചിലകൾ തിങ്ങിയ ചെറിച്ചെടിയും അതിന്റെ  പച്ചനിറമുള്ള മാലബൾബ്  പോലെയുള്ള കായ്കളും ,  പിന്നെ നീളൻ പാവാടയും ബ്ലൗസും അണിഞ്ഞ പെൺകുട്ടിയുടെ നിറഞ്ഞ ചിരിയും ആയിരുന്നു . പിന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷവും. !!!

'ഇത് നടക്കുമായിരിക്കും !!'

അവൾ മനക്കണക്കുകൂട്ടി.!
ആ കണക്ക് തെറ്റിയില്ലെന്നു പിന്നീട് കാലം തെളിയിച്ചു.!!
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*

#Blog post of the day season 3 'പെണ്ണ് കാണൽ'


Friday 6 March 2020

അനോണിക്കത്തിനൊരു മറുപടി


ബ്ലോഗ്‌സാപ്പ് മലയാളം വാട്സാപ്പ് ഗ്രൂപ്പിന്റെ ഫെബ്രുവരി ആക്ടിവിറ്റീസ് ആയ ബ്ലോഗ് പോസ്റ്റ്‌ ഓഫ് ദി ഡേ യിലെ എന്റെ ഊഴവും സഹബ്ലോഗർക്കൊരു കത്തെഴുതാം പരിപാടിയിലെ കത്തിനുള്ള മറുപടി എഴുത്തും കൂടി ഒരൊന്നൊന്നര ചലഞ്ച് ആയി മുന്നിൽ നിന്ന് പല്ലിളിച്ചപ്പോൾ എന്റെ കാഞ്ഞ ബുദ്ധിയിൽ ഉദിച്ച ഐഡിയ ആണ് രണ്ടും കൂടി ഒറ്റയടിക്ക് പണി തീർക്കുക എന്നത് . കത്തെഴുത്ത് പരിപാടിയിലൂടെ രണ്ട് കത്ത് കിട്ടി. 8ന്റെയും 9ന്റെയും പണികൾ..😳😳😳. ആദ്യം കിട്ടിയത് ഒരു അനോണിക്കത്ത്. മുഴുവനായും സിനിമാപ്പേരുകൾ കൊണ്ട് എഴുതിയ രസകരമായ ഒരു കത്ത് . ഇത്തരം ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ ഇഷ്ടമായതിനാൽ കത്ത് എനിക്ക് ഇശ്ശി ബോധിച്ചു. അത്രയും ക്രീയേറ്റീവ് ആയ കത്തിന് മറുപടി എഴുതേണ്ട കാര്യം ഓർത്തപ്പോൾ വയറുളുക്കി. അതിനേക്കാൾ മികച്ചത് ആയില്ലെങ്കിലും ആരും മോശം പറയാത്ത ഒരു കത്ത് വേണ്ടേ എഴുതാൻ... 😨😧. അതിനുള്ള എന്റെ ഒരു പരിശ്രമം ആണ് ഈ പോസ്റ്റ്‌ അഥവാ മറുപടിക്കത്ത്.  കിട്ടിയ കത്തിന്റെ പടം താഴെ , അതിനും താഴെ മറുപടിയും . കത്ത് എല്ലാവർക്കും ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ ഈ പോസ്റ്റ്‌ സമർപ്പിക്കുന്നു .

അനോണിക്കത്ത്  part 1


അനോണിക്കത്ത്  part 2



അനോണിക്കത്തിനൊരു മറുപടി
*************************************

മിത്രം നിനക്കായ്‌ ,
നാലാം നിലയിലെ എഴുത്തുമുറിയിൽ നിന്നും സ്നേഹപൂർവ്വം  രേവതിയുടെ  മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ. കത്തുപെട്ടി തുറന്നു. കണ്ണീരും പുഞ്ചിരിയും വന്നു . അക്ഷരങ്ങൾക്ക് മുൻപേ എന്റെ കാഴ്ച തമസ്യ മറച്ചു. അനോണികൾക് ഒരിടം !!. ആരാണീ മലയാളി ? അന്വേഷണം എങ്ങുമെത്തിയില്ല.

മറക്കാതിരിക്കായി മാത്രം ജീവിതം പറഞ്ഞു തന്നത് ചിലകഥകൾ . ജീവിതം ഒരു യാത്രയാണ്.. നാട്ടുവഴിയിലൂടെ ഉദയപ്രഭൻറെ അരുണിമ വീശും സൂര്യവിസ്മയം കണ്ട് തൃശൂർ വിശേഷങ്ങൾ പറഞ്ഞു നടക്കാം . മതിലുകളില്ലാതെ ഇടവഴി . വഴിയോരക്കാഴ്ചകൾ കാണാം . പുഞ്ചപ്പാടം . ഊർക്കടവ് . ഹൃദയകല്ലോലിനി ഒഴുകുന്ന കൽപ്പടവുകൾ. അവൾ ഒരു പ്രവാഹിനി. ആമ്പൽപൊയ്ക . തവളച്ചന്തം . നീലത്താമരയും ലോകവും . പൊടിക്കാറ്റ് . കാറ്റിന്റെ കനിവും കണ്ണീരിന്റെ മഴയും . മാധവന്റെ വഴിമരങ്ങളുടെ ദലമര്മരങ്ങൾ. തുഷാരത്തുള്ളികൾ മൊഴിയും ഓരില കഥകൾ. ഒരിറ്റ് നോടൊപ്പം വീണപൂവ് . നാട്ടുപൂക്കൾ , വിടരുന്ന മൊട്ടുകൾ , പൂക്കുന്നിതാ മുല് , മന്ദാരം ,  കോളാമ്പി, റോസാപ്പൂക്കൾ , ചിത്രശലഭം , മഞ്ഞക്കിളി , ഇറ്റിറ്റിപ്പുള്ളു , ചിതൽ , ചിതൽപ്പുറ്റ് , കേരളത്തനിമ. ചിത്രവിശേഷം, രാജാവ് കോട്ടമതിലിൽ വരച്ചിട്ടത് കൊച്ചി രാജാവിന്റെ ജീവിതം .

കേരള ഡവലപ്മെന്റ് എന്റെ സ്വപ്നം .
ആദി ടോക്സ് എബൌട്ട്‌ കെഡി കാഴ്ചകൾ ഇൻ കൈലാസ്. വാർത്തകൾ വിശേഷങ്ങൾ പറയാം. അങ്ങ് താഴത്ത് അതിക്രമങ്ങൾ, കാരണം അനന്തം അജ്ഞാതം. കാലം കലികാലം .വ്യക്തിഹത്യ , വിവാദങ്ങൾ.. എന്തേ ഈ മലയാളികൾ ഇങ്ങനെ ? ലോകം എന്റെ കണ്ണിൽ വികടലോകം .ലുങ്കി ന്യൂസ് .

ഞാൻ എഴുത്തുകാരി. എന്റെ ലോകം ബൂലോഗം . എന്റെ സ്വന്തം ബ്ലോഗ് രണ്ടെണ്ണം . എന്റെ പടങ്ങൾ , എന്റെ ചിന്തകൾ , എന്റെ പൊട്ടത്തരങ്ങൾ , എന്റെ തലതിരിഞ്ഞ ചിന്തകൾ,  ചില കുറിപ്പുകൾ , കഥകൾ , കവിതകൾ , അനുഭവങ്ങൾ പാളിച്ചകൾ.

വേറെ പണിയൊന്നുമില്ല. ചിരിക്കുക ചിന്തിക്കുക . അത്രന്നേ.

കൊടകരപുരാണത്തെക്കാൾ കേമം  ബിലാത്തിപ്പട്ടണത്തിലെ ചരിത്രചരിതം . എന്റെ നാട് .!! അതേപ്പറ്റി  പുനലൂരാൻ എഴുതിയ ഏരിയലിന്റെ കുറിപ്പുകളുമുണ്ട്.
എന്റെ ഗ്രാമം നിറയെ നന്മയും തിന്മയും . ഇവിടെ ജീവിതം മനോഹരം .

എന്റെ ബാല്യകാലസ്മരണകൾ പറയാതെ വയ്യ . ഓലപ്പന്ത് , ഓലപ്പീപ്പി , കപ്പലണ്ടി മിഠായി, മഴവില്ലും മയിൽപ്പീലിയും, മഞ്ചാടിമണികൾ, വളപ്പൊട്ടുകൾ... ഗൃഹാതുരം - ഓർമകളുടെ കണ്ണാടി.  പാവാടക്കാരി അന്ന് വടക്കാഞ്ചേരി പോയി രണ്ടാംഭാവം സിനിമ കണ്ടു . വഴിയേ തിരിച്ചു പോകുമ്പോൾ ചായക്കടയിൽ കയറി ചൂടപ്പം കഴിച്ചു , ഒരു കപ്പ് ചായ കുടിച്ചു . സ്വപ്നം പോലെ  ഒരു കാലം .

ചില വീട്ടുകാര്യങ്ങൾ പറയാം .
ഉണ്ണിക്കുട്ടൻ തനിയെ നാട്ടുവഴിയിൽ ഗ്രാമ്യഭാവങ്ങൾ ഒപ്പിയെടുക്കാൻ ക്യാമറക്കണ്ണുമായ്‌ പോയി .
വിദ്യ വെറുതേ ഓരോന്ന് പറയും, വെറുതേ കുറെ പടങ്ങൾ വരയ്ക്കും .
സന്തോഷ്‌ സംസാരിക്കുന്നു കർഷകന്റെ മലയാളം.
ചന്തു വയസ്സ് 10 അവന് കളിമാത്രം , കളിഭ്രാന്ത് .!! ചന്തുവിന്റെ ചിന്തകൾ പോക്രിത്തരങ്ങൾ.
സമാന്തരൻ ഒരു രസികൻ , ചിന്താക്രാന്തൻ  .!! കണ്ടതും കേട്ടതും, പൊടിപ്പും തൊങ്ങലും ചേർത്ത് കവിതകളും തമാശകളും കൊണ്ട് കഥപ്പെട്ടി നിറക്കുന്നു .
ദേവിയുടെ സ്വപ്‌നങ്ങൾ മറക്കാനാവാത്ത കാഴ്ചകൾ , മായക്കാഴ്ചകൾ.!!
അളിയനും അളിയനും അച്ഛന്റെ പുരാണപ്പെട്ടി തുറന്നു. കെട്ടിലമ്മ കാഴ്ചക്കാരി. ഓ എന്നാ പറയാനാ..? മൊത്തം ചില്ലറ റബ്ബറിന്റെ സ്ഥിതി വിവരക്കണക്കുകൾ .
മോളൂട്ടി കുസൃതികുടുക്ക. അവളുടെ മൊഴിമുത്തുകൾ കൽക്കണ്ടം പോലെ ... അച്ചുവിന്റെ കഥവണ്ടിയും ആമിയുടെ ചിത്രപുസ്തകവും വാങ്ങിക്കൊടുത്തു. ഇപ്പോൾ കുഞ്ഞുകഥകൾ, കുഞ്ഞിപ്പാട്ടുകൾ, കുഞ്ഞൂഞ്ഞമ്മ കഥകൾ ഇതൊക്കെയാണ് ഞങ്ങളുടെ ലോകം .
കല്യാണിയുടെ ലോകം കാല്പനികം . കൂട്ടുകാരൻ, എന്റെ ഹൃദയതാളങ്ങൾ അറിയുന്നവൻ.. മീനച്ചിൽ ഡയറി എഴുതും. ഏകാകിയുടെ ഡയറിക്കുറിപ്പുകൾ. പിന്നെ നിലാവ് പെയ്യുമ്പോൾ നിഴൽചിത്രങ്ങൾ നിരീക്ഷണം .  . കുറച്ചു നേരം എനിക്കായ് നളപാചകം , കൊച്ചു വർത്താനം , ഗൗരവ ബഡായികൾ , സ്നേഹ സംവാദം .... ഞങ്ങൾ ഒരേ തൂവൽ പക്ഷികൾ.
രാത്രി ലളിത ഗാനങ്ങൾ കേൾക്കും . പാട്ടിന്റെ പാലാഴി. ഞാൻ കേട്ട പാട്ടുകൾ ഹൃദ്യം .!! എന്റെ ഇഷ്ടഗാനങ്ങൾ.
പറഞ്ഞു തീരാത്ത വിശേഷങ്ങൾ ഇതാ ഇവിടെ വരെ .

എന്നാ ഒണ്ട് വിശേഷം?
സാധനം കയ്യിലുണ്ടോ ? വായിച്ചു തീരാത്ത പുസ്തകം .?
എനിക്ക് തോന്നുന്നത് താങ്കൾ സ്വതന്ത്രൻ . സ്റ്റേ ഡിഫറെൻറ് . ഓർമ്മകൾ ഉണ്ടായിരിക്കണം ..
ഒത്തിരി സ്നേഹത്തോടെ.....

                                                                                                               എന്ന് സ്വന്തം കൂട്ടുകാരി,
                                                                                                 
                 രേവതി
 ദേവി ശ്രെയസ്സ് (H)
ചിന്നുവിന്റെ നാട്
ബിലാത്തിപ്പട്ടണം
ഉട്ടോപ്പിയ

റഫറൻസ് : തൃശൂർ വിശേഷങ്ങൾ (http://thrissurviseshangal.blogspot.com/?m=1), മലയാളം ബ്ലോഗ് റോൾ( https://mlblogroll.wordpress.com/), പിന്നെ എന്റെ സ്വന്തം ബുദ്ധിയും . 😜😜😜

Saturday 8 February 2020

സ്വപ്നക്കൂട്





ഉള്ളിന്റെയുള്ളിൽ തേങ്ങലായൊരു മോഹം
പൊന്നൊളി വിതറിയർക്കനായുയരും നേരം
പറക്കണം,
ചേർന്ന് പറക്കണം കൂട്ടരോടൊത്ത്.

പറന്നു പറന്നങ്ങു ചക്രവാള ശീമക്കരികെ,
രാവിലും പകലിലും പൂക്കൾ വിടരു-
മൊരു പച്ചപ്പിൻ മഞ്ഞു താഴ്വരയിൽ,
ആരാരും ശല്യപ്പെടുത്താത്തൊരു കോണിൽ 
ചേക്കേറണം.
പിന്നെ
ചേലൊത്തൊരു കൂടുമെനയണമാ-
തുള്ളിയോടും പൂഞ്ചോലയിലേക്കു-
ചാഞ്ഞൊരു ചില്ലയിൽ.!!!

കലപില കൂട്ടണം, ചോല തോൽക്കും
കളകളാരവത്താൽ.
സ്നേഹം പെയ്യണം, പൗർണമി നാണിക്കും
നറുശോഭയാൽ.!!!

ഉണരണം പുലരിയിൽ..
കാണണമന്നുവരെ കണ്ടിട്ടില്ലാത്തയത്ര
മനോഹരമാമൊരു സൂര്യോദയം

ചിറകൊന്നു വീശിപ്പറക്കണം...
കുളിരുന്നൊരാ പുലർമഞ്ഞിൽ...
ഇരയൊന്നു  കൊത്തിത്തിരികെയണയണം
കുഞ്ഞുകൂട്ടിൽ കലമ്പും കുഞ്ഞോമനകൾക്കരികിലായ്
 
കളിചിരികൾ നിറച്ചൊരു സ്വർഗ്ഗമാക്കേണമെൻ
മഴവില്ലിൻ ചേലൊത്ത സ്നേഹക്കൂട്.!!!


Picture Courtesy: Google

Friday 7 February 2020

മണൽക്കൊട്ടാരം



വളരെയധികം തിരക്കുള്ള ഒരു കടപ്പുറത്ത്, ഒട്ടേറെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഇടതടവില്ലാതെ , ഉല്ലസിച്ചും, പരസ്പരം കൈകോർത്തു കഥകൾ പറഞ്ഞും, ചിലർ അവനവന്റെ സ്വപ്നലോകത്ത് കടല കൊറിച്ചും , മറ്റു ചിലർ വിരഹത്താൽ കണ്ണീർ വാർത്തും, ഇനിയും ചിലർ വിഷാദത്തിന്റെ അർദ്ധ ബോധാവസ്ഥയിൽ സ്വയം മറന്നും,  നടക്കുകയും, ജീവിത പ്രാരാബ്ധങ്ങളറിയാത്ത കുട്ടികൾ ഓടിക്കളിക്കുകയും ചെയ്തു കൊണ്ടിരുന്നു ... അതിനിടയ്ക്ക് കരയോട് സല്ലപിക്കുന്ന തിരകൾ ഏറിയും കുറഞ്ഞും വന്നു പൊയ്ക്കൊണ്ടുമിരുന്നു ....

അത്രയും തിരക്കിനിടയിലിരുന്ന് അവൾ മണൽ കൊണ്ടൊരു കൊട്ടാരം ഉണ്ടാക്കുകയായിരുന്നു ... തന്നെത്തന്നെ ആത്മ സമർപ്പണം ചെയ്ത് അവൾ അതിനു മോടി കൂടിക്കൊണ്ടിരുന്നു.... അവളുടെ സന്തോഷം ആ കൊട്ടാരത്തിന്റെ ആത്മാവായിരുന്നു...  പക്ഷേ ... വളരെ തിരക്കിട്ട് ഇടയ്ക്കിടെ കടന്നു പോകുന്ന ആളുകൾ , ഓടിക്കളിക്കുന്ന കുട്ടികൾ, ഏറിയും കുറഞ്ഞും വരുന്ന തിരകൾ എല്ലാം അവളുടെയാ മോഹസൗധം തട്ടിത്തെറിപ്പിച്ചു കൊണ്ടിരുന്നു ..... 
അതുകണ്ടവളുടെ നെഞ്ചു പൊള്ളി.....
 ഉള്ളിന്റെയുള്ളിൽ അലറിക്കരഞ്ഞു.... 
കണ്ണീർ വാർത്തുകൊണ്ട് അവൾ വീണ്ടും ആ കൊട്ടാരം പണിതുയർത്തി  കമനീയമാക്കാൻ പണിപ്പെട്ടുകൊണ്ടിരുന്നു .....

ചില നേരങ്ങളിൽ ഏറി വരുന്ന തിരകൾ അവളുടെ കൊട്ടാരത്തിന്റെ അടിത്തറ മാന്തിക്കൊണ്ട് പോയി ..... അവൾ പിന്നെയും നെഞ്ച് വിങ്ങിക്കൊണ്ടും , കണ്ണീർ വാർത്തുകൊണ്ടും ഒരു വിഡ്ഢിയെ പോലെ കൊട്ടാരം മെനഞ്ഞുകൊണ്ടിരുന്നു......

പകലൊഴിഞ്ഞു രാവു വന്നു... തിരകളപ്പോഴും ഏറിയും കുറഞ്ഞും വന്നു പോയ്‌കൊണ്ടിരുന്നു...... ഉള്ളു പൊള്ളയായ, അടിത്തറയ്ക്കുറപ്പില്ലാത്ത , കൊട്ടാരങ്ങൾ പണിത് പണിത് അവൾ അവശയായിട്ടുണ്ടായിരുന്നു.... 
വേഗം തകർന്നടിയുന്ന കൊട്ടാരങ്ങളിൽ അവൾ മോഹിച്ച, അവൾ തേടുന്ന  ആത്മാവില്ലെന്നുള്ള അറിവ് അവളെ വല്ലാതെ  തളർത്തിയിരുന്നു.... എങ്കിലും പിന്നെയും പിന്നെയും അവൾ കൊട്ടാരം പണിതുകൊണ്ടിരുന്നു.... 
ഒരുവേള ... നിരാശയുടെ ഉപ്പുകാറ്റിൽ ഒരു വലിയ തിര വന്നു തന്നെയും തന്റെ കൊട്ടാരത്തെയുമങ്ങു കൊണ്ടു പോയിരുന്നെങ്കിൽ എന്നവളാശിച്ചു...
പക്ഷേ പിന്നെയും ഒരു തിര പമ്മി പമ്മി വന്നു അടിത്തറ ഇളക്കിക്കൊണ്ട് പോയി..... അവളുടെ സൗധം പിന്നെയും വീണടിഞ്ഞു....

ആ അന്ധകാരത്തിൽ നിന്നുമവൾ  വീണ്ടും തപ്പിപ്പെറുക്കി മനോഹരമായൊരു കൊട്ടാരം കെട്ടിപ്പൊക്കി... ഇത്തവണ ആ കൊട്ടാരം ആർക്കും തകർക്കാൻ കൊടുക്കില്ലെന്നൊരു വാശിയോടെ അതിദ്രുതം അവളതിനെ മോടി പിടിപ്പിച്ചു... ആ ഇരുട്ടിലും അതിന്റെ കെട്ടും മട്ടും ആകാര ഭംഗിയും സങ്കല്പിച്ചു അർമാദം കൊണ്ടു.... പിന്നെയൊരുന്മാദിനിയെപ്പോലെ ആത്മാവില്ലാത്ത , അകം  പൊള്ളയായ സൗധവും വാരിയെടുത്ത് പിൻവാങ്ങുന്നൊരു തിരയിലേക്കവൾ പാഞ്ഞു പാഞ്ഞിറങ്ങിപ്പോയി..... 

അപ്പോഴും തിരക്കിട്ട് ചലിച്ചിരുന്ന കടപ്പുറത്തു നിന്നും ചിലരൊക്കെ അവളെ നോക്കി ഭ്രാന്തിയെന്നു സഹതപിച്ചു  കൊണ്ട് വീണ്ടും അവരുടെ തിരക്കുകളിലേക്ക് തിരികെപ്പോയി.... 

അന്തിമാനത്തിന്റെയങ്ങേയറ്റത്ത് കടലിൽ താഴ്ന്നു പോകുന്ന സൂര്യനെപ്പോലെ അവളും അവളുടെ മോഹക്കൊട്ടാരവും മാഞ്ഞു പോയി ....
           ----------*------========-----*-----------
Photo courtesy : Google

Monday 20 January 2020

വെന്ത മനസ്സിന്റെ നൊമ്പരങ്ങൾ..!!!

വേണ്ടെന്നു പറഞ്ഞകന്ന നാവിനോട്
കലിപൂണ്ട് തച്ചുടച്ച ഹൃദയവുമായ്
വേദനയുടെ തെരുവില്‍ ഞാനിരിക്കെ,


ഓര്‍മകളുടെ തീവെയിലില്‍ വെന്തു വെന്തിരിക്കെ,


പ്രക്ഷുബ്ദ്ധ മാനസച്ചൂടില്‍
കിനിയുന്നോരോ കണ്ണീര്‍ കിണറുകളും
വറ്റി വരണ്ടിരിക്കെ,


ആശ്വാസത്തിന്‍റെ കുടയും ചൂടിയൊരുനാള്‍
നീയൊരു തണലായ് വന്നു ചേര്‍ന്നു..!!!


തകര്‍ന്ന ഹൃദയത്തിന്‍ കഷണങ്ങൾ
പെറുക്കി തുളുമ്പും സ്നേഹത്താലൊട്ടിച്ചു,
പിന്നെ
നെഞ്ചോട് ചേർത്തു കൊണ്ടുപോയി..!


പകരമായ് തന്ന
മിനുത്ത ഹൃദയവും പേറി ഞാൻ
മനസ്സിന്‍റെ വാതിലില്‍ പകച്ചു നിന്നു...!!


ഇനിയൊരാളെയും പടികടത്തില്ലെന്നാഞ്ഞു
കുറ്റിയിട്ട വാതിലുകൾ, 

ഉള്ളില്‍ കണ്ണീനീര്‍ വീഴ്ത്തിക്കെടുത്തിയ
കല്‍വിളക്ക്..!

ഇല്ല. ആവില്ല..
ഇനിയൊരിക്കലുമാവില്ലയീ വാതില്‍
തുറക്കുവാന്‍..

ക്ഷുഭിതമാനസം കലിതുള്ളിയാര്‍ത്തു..
നിനക്കിതുവേണ്ട.!!

തിരികെ നല്കുക .!!!

തിരികെ നല്‍കുവാന്‍ ചെന്നനേരം
സ്നേഹത്തിന്‍ താക്കോലൊരെണ്ണം
നീട്ടിമൊഴിഞ്ഞു..


ഇല്ല ഇനി വിട്ടുകൊടുക്കില്ല നിന്നെയൊരു
നിരാശയ്ക്കും..!


ഇനിയൊരു കണ്ണീര്‍പുഴയീ കപോലങ്ങള്‍
തഴുകില്ല..!!


കൊണ്ട്പോകുകയീ സ്നേഹത്തിന്‍
താക്കോല്‍,
മനസ്സിന്‍റെ വാതിലില്‍ ചേര്‍ത്തു വയ്ക്കുക .

താനേതുറക്കും നിന്നകതാരിനുള്ളില്‍
പ്രതിഷ്ഠിക്കൂയെന്‍ ഹൃദയം..🥰


തിരിച്ചെത്തി,
വീണ്ടുമാ ഹൃദയത്തിന്‍ സ്നേഹഭാരം
പേറിയെന്‍ മനവാതിലില്‍ പതറിനിന്നു..


പൂട്ടി വലിച്ചെറിഞ്ഞൊരു
താക്കോലെവിടെയോ കിടന്ന്
തുരുമ്പിച്ചു പോയിരിക്കുന്നു...


വിളറി വിയര്‍ത്ത്,
തളര്‍ന്നിരുന്നൊത്തിരിനേരമാ
മാനസശ്രീകോവിലിന്‍ പടിക്കെട്ടുകളില്‍..

ഒടുവിലൊരു പുലരിയില്‍,
ഒരുപാട്  കൂട്ടലിനും കിഴിക്കലിനും
പേര്‍ത്തുംപേര്‍ത്തുമുള്ള
വിശകലനത്തിനുമൊടുവിലായ്..


തളര്‍ന്ന പാദങ്ങൾ  പെറുക്കിവച്ചാ
പടിക്കെട്ടുകളേറി, 
സ്നേഹത്തിന്‍
താക്കോലാ വാതിലിനോടൊന്നു
ചേര്‍ത്തു വച്ചു...


മെല്ലെ.. 
വളരെമെല്ലെ.. 
വളരെവളരെ മെല്ലെ..
ഗദ്ഗദത്തോടു കൂടിയാ കതകുകള്‍തുറന്നു...

ഇല്ല..
കഴിയില്ലയെന്നാർത്തു വിളിക്കും
ഹൃദയത്തിൻ   ഭാരം താങ്ങാതെയാ
ചുമരിൽ ചാരി തളർന്നിരുന്നു ....

കണ്ണുകൾ പെരുമഴയായി....

വേദനകളുടെ പാടുകളും
ഓര്‍മകളുടെ നോവുകളും
ദിനരാത്രങ്ങളുടെ
കണ്ണീര്‍പ്പെയ്ത്തിലലിഞ്ഞുപോയതിന്‍
ശേഷം,

ഇഷ്ടദാനമായ് കിട്ടിയൊരാ മിനുത്ത
ഹൃദയമവിടെ  പ്രതിഷ്ഠിച്ചു, 
പിന്നെ,
വെണ്ണക്കല്‍പോല്‍ തിളങ്ങും മനതാരിലെ
സ്നേഹത്തിന്‍ കല്‍വിളക്കില്‍
തിരികൊളുത്തി...!!!

പ്രഭ വിടർന്നു...
മാനസമൊരു പൂഞ്ചോലയായ് കുതിച്ചൊഴുകി....

പൊയ്കയിൽ നീരാടും  ഹംസങ്ങളായ്
മോഹങ്ങൾ ചിറകടിച്ചു ....

ദിനങ്ങൾ വസന്തങ്ങളായ് വിടർന്നു
കൊഴിഞ്ഞു ....

എങ്കിലും ,
ഒരുനാളുമണയരുതെന്നാശിച്ചൊരുപാട്
കാത്തുവച്ചെങ്കിലുമിനിയൊരു
തിരികൊളുത്തലിനാകാത്ത പോൽ,  

ഒരുനാളൊരു വേനല്‍ക്കാറ്റിലണഞ്ഞു
പോയാ സ്നേഹത്തിൻ ദീപനാളം  ....!!!