Thursday 24 September 2015

ഒരു കാറ്റായിരുന്നെങ്കില്‍....



ഒരു കാറ്റായിരുന്നെങ്കില്‍...
എവിടെയും കയറിച്ചെല്ലാമായിരുന്നു...

അടച്ചിട്ട വാതായനങ്ങളില്‍ ചെന്നെത്തി നോക്കാമായിരുന്നു...

പിന്നെ പരിഭവിച്ച സായന്തനങ്ങളെ ചെന്ന് തലോടാമായിരുന്നു...

വയലേലകളിലും ആഴിയുടെ പരപ്പിലും ഓളം തള്ളാമായിരുന്നു...

ഒരു നദിയുടെ മാറില്‍ കുളിരായ് അലയാമായിരുന്നു...

പിന്നൊരു മഴയോടൊപ്പം ഓടിപ്പിടിച്ചുകളിക്കാമായിരുന്നു...

വെയിലിൽ തളര്‍ന്നു വാടിയ ചെടികള്‍ക്കാശ്വാസമായണയാമായിരുന്നു...

പൂക്കള്‍ വിടര്‍ത്തും സുഗന്ധമായ്
പൂന്തോട്ടങ്ങളില്‍ നിറയാമായിരുന്നു...

അങ്ങനെയങ്ങനെ എണ്ണമറ്റൊരായിരം കനവുകളുടെ ചിറകേറിയൊരു പൂമ്പാറ്റയായ് പറക്കാമായിരുന്നു..!!!

Saturday 22 August 2015

എന്‍റെ പ്രണയം


എന്‍റെ പ്രണയത്തെ ഞാൻ
സുരക്ഷിതമായ ഒരു സ്നേഹപാനീയത്തിലിട്ട് , മൂടിയില്ലാത്തൊരു പാത്രത്തില്‍
വെയിൽ കായാന്‍ വച്ച്,
കാക്കയും പൂച്ചയും കൊണ്ടു പോകാതെ കാവലിരിക്കുകയായിരുന്നു...

അപ്പോള്‍ കുശലം ചോദിച്ചെത്തിയൊരു കുസൃതിച്ചെറുക്കന്‍

എനിക്കതു തരുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടി കേട്ട്, പിന്നെയും
കളി പറഞ്ഞു പറ്റിക്കൂടി നിന്നെപ്പോഴോ,
ആ പ്രണയത്തെ കൈക്കുമ്പിളില്‍ കോരിയെടുത്തു കൊണ്ടോടിപ്പോയി..!!!

തിരികെത്തരാന്‍ പറഞ്ഞു പുറകെയോടിയെങ്കിലും,
അവനത് കൊണ്ടു പോയൊരു ചില്ലുപാത്രത്തിലിട്ടടച്ചു വച്ചതിന്‍
ഭംഗി കണ്ട്
മതിമറന്നവിടെത്തന്നെയങ്ങു നിന്നുപോയി..!!! :-)

                         ********************

കഥയുമല്ല കവിതയുമല്ലിത് ജീവിതമാണ്.!!


ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിൾ

Saturday 18 July 2015

കണ്ണീര്‍ മഴ













1. മഴ*

വിലക്കു കല്പിക്കപ്പെട്ട
പ്രേയസിയെപ്പോല്‍,
പകലന്തിയോളം
മ്ലാനവദനയായ്-
സൂര്യനുറങ്ങാന്‍
പോയനേരത്ത്-
രാവുപുലരും വരെ,
ആര്‍ത്തലച്ചു
കരഞ്ഞാളവള്‍.

പൊന്നിന്‍ കസവു-
ടുത്തെത്തിയ
പുലരിയോട്
വൃഥാ
പുഞ്ചിരിയ്ക്കാന്‍
ശ്രമിച്ചാളവള്‍.

വീണ്ടും
നൈരാശ്യത്താല്‍,
നഷ്ടബോധം
നെഞ്ചിലേറ്റി-
തേങ്ങിത്തേങ്ങി
കരഞ്ഞു തുടങ്ങി...
നിര്‍ത്തലില്ലാതെ....

 *** * ***      



2. കണ്ണീര്‍

മഴ കരയുകയായിരുന്നു.
അവളും.
അവളുടെ കണ്ണുനീരൊഴുകിയൊഴുകി തലയിണ നനഞ്ഞപ്പോള്‍, മഴയൊഴുകിയൊഴുകി ഭൂമി നനഞ്ഞു.!!

(രണ്ടുവരി കഥ)



* പണ്ട് രാത്രിമഴ എന്ന കവിത പഠിച്ചപ്പോള്‍, അതില്‍ പ്രചോദനം കൊണ്ട് കുറിച്ചിട്ട വരികളാണ്. ഈ കര്‍ക്കിടക മഴക്കാലത്ത് എന്‍റെ വക ഇത്തിരിപ്പോന്നൊരു കവിതമഴ.!

ചിത്രങ്ങള്‍:- ഗൂഗിൾ

Wednesday 17 June 2015

വട്ടപ്പൊട്ട്

 
റോസ് നിറം ചൊരിയുന്ന ബെഡ് ലാംപിന്‍റെ വെളിച്ചത്തില്‍ റിയാസ് എഴുതാനിരുന്നു. പേനകള്‍ക്കിടയില്‍ പരതി കറുത്ത ക്യാപ്പുള്ള പേന തിരഞ്ഞെടുത്തു. ഏറ്റവും ഇഷ്ടപ്പെട്ട പേനയാണത്. അതിന്‍റെ കറുത്ത ടോപ്പിലേക്കു നോക്കിയിരിക്കെ ഒരു കയ്പേറിയ കറുപ്പിന്‍റെ ഓര്‍മ്മ അവന്‍റെ മനസ്സിലേക്കൊഴുകിയെത്തി.

 ഇന്നലെകളുടെ താളുകളിൽ തിളങ്ങുന്നൊരു കറുത്ത വട്ടപ്പൊട്ട്.!!

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഹൈസ്കൂൾ വിദ്യാര്‍ത്ഥി. അവന്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ആ കറുത്ത വട്ടപ്പൊട്ടിനെയായിരുന്നു. പുതിയ സ്ഥലത്ത്, പുതിയ വീട്ടിലേക്ക് വന്നൊരു കുടുംബത്തിലെ കുട്ടിയായിരുന്നു റിയാസ്. വന്നതിന്‍റെ രണ്ടാംദിവസം പാടത്തിന്നരുകിലെ കലുങ്കിനടുത്ത് വച്ചാണ് ആദ്യമായി വട്ടപ്പൊട്ടിനെ കണ്ടത്. ഒരു കൈയിൽ കൊരുത്ത ദാവണിത്തുമ്പും മറുകൈയില്‍ ഒരു തൂക്കുപാത്രവുമായ് നടന്നുപോകുന്ന പെണ്‍കൊടി. അവളുടെ ശ്രീയുള്ള മുഖത്ത് അലങ്കാരത്തിന് ഒരു കറുത്ത വട്ടപ്പൊട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിലുങ്ങുന്ന കൊലുസുമായ് അവളകന്നു പോയി.

പിന്നെയും പല തവണ അവിടെ വച്ച് റിയാസ് അവളെ കണ്ടു. അവളുടെ പേരോ, അവള്‍ ആരെന്നോ അവനറിയില്ലായിരുന്നു. പക്ഷേ എന്നും ആ മുഖത്ത് ഒരു കറുത്ത വട്ടപ്പൊട്ടുണ്ടായിരുന്നു. അതുകൊണ്ട് അവളെയവന്‍ "വട്ടപ്പൊട്ട്" എന്നു വിളിച്ചു.

വട്ടപ്പൊട്ട് എന്നുമെങ്ങോട്ടാണ് പോകുന്നത്?

എന്തായിരിക്കും അവള്‍ കൊണ്ടുപോകുന്നത്?

പിറ്റേന്ന് തന്നെ അവന് അതിനുള്ള ഉത്തരവും കിട്ടി.

തൂക്കുപാത്രത്തിന്‍റെ വശത്തുകൂടി മടിച്ചു മടിച്ചൊലിച്ചിറങ്ങുന്ന വെളുത്ത ദ്രാവകം..
ഓ.. അപ്പോള്‍ വട്ടപ്പൊട്ട് പാലു കൊണ്ട് പോകുകയാണ്. അന്ന് വട്ടപ്പൊട്ട് മടങ്ങിപ്പോകുന്നതു വരെ അവന്‍ കലുങ്കിലിരുന്നു. പിന്നെ അതു പതിവായി.!

എന്നും വട്ടപ്പൊട്ടിനെ കാണാൻ അവന്‍ കലുങ്കിലെത്തി. എന്നും കാണുന്ന അവനെ വട്ടപ്പൊട്ട് ശ്രദ്ധിച്ചിരുന്നുവോ.. എന്തോ..?
സദാ പുഞ്ചിരിക്കുന്ന അധരങ്ങളാണ് വട്ടപ്പൊട്ടിന്. വിടര്‍ന്ന മിഴികളും.!
ഒരിക്കല്‍ അവ അവന്‍റെ നേരെ നീളുകയുണ്ടായി. ചെഞ്ചുണ്ടിലെ പുഞ്ചിരി ഒന്നു തിളങ്ങുകയും.!!


സംഭ്രമത്താല്‍ റിയാസിന് പുഞ്ചിരിക്കാനായില്ല. എങ്കിലും അവന് സന്തോഷം തോന്നി. ജന്മങ്ങളുടെ അടുപ്പമാണ് വട്ടപ്പൊട്ടിനോട് തോന്നിയിരുന്നത്.. കഴിഞ്ഞ ജന്മത്തില്‍ വട്ടപ്പൊട്ട് തന്‍റെ വളരെ പ്രിയപ്പെട്ട ആരോ ആയിരുന്നു എന്നവന്‍ വിശ്വസിച്ചു.

ദിവസവും ആ സമയം എല്ലാക്കാര്യങ്ങളും മാറ്റിവച്ച് അവന്‍ വട്ടപ്പൊട്ടിനെ കാണാൻ കലുങ്കിലെത്തുമായിരുന്നു.

പക്ഷേ...
ഒരു ദിവസം പാലുകൊടുക്കാന്‍ പോയ വട്ടപ്പൊട്ട് തിരികെ പോയില്ല. മണിക്കൂറുകളോളം അവന്‍ കാത്തിരുന്നു.
പടിഞ്ഞാറ് സൂര്യൻ ചുവപ്പണിഞ്ഞു.
അന്തിവെയിലിന്‍റെ പൊന്‍കിരണങ്ങള്‍ അവനില്‍ പതിഞ്ഞു. മുടിയിഴകളെ മിനുക്കി.. ഇര തേടാന്‍ പോയ പറവകളെല്ലാം ഒന്നൊന്നായും കൂട്ടത്തോടെയും കൂടുകൾ ലക്ഷ്യമാക്കി പറന്നു പോയി. പാടത്ത് മേയാന്‍ വിട്ടിരുന്ന പൈക്കളെല്ലാം തിരികെ വീട്ടിലേക്കു പോയി.
പുഴക്കരയില്‍ ആടുകളെ മേച്ചിരുന്ന അമ്മൂമ്മയും തന്‍റെ ആടുകളെയും തെളിച്ചുകൊണ്ട് തിരികെപ്പോയി.

പക്ഷേ വട്ടപ്പൊട്ട് മാത്രം തിരികെ പോയില്ല.!!

സന്ധ്യ മെല്ലെ പിന്‍വാങ്ങി. ഇരുട്ട് തന്‍റെ ആധിപത്യം കുറെശ്ശെ കുറെശ്ശെയായി ഭൂമിയിലേക്ക് പടര്‍ത്തി. റിയാസിനെ കാണാഞ്ഞ് ബാപ്പ ടോര്‍ച്ചു മിന്നിച്ചു കൊണ്ട് തിരഞ്ഞുവന്നു. കലുങ്കില്‍ മരവിച്ചിരുന്ന അവനെ അദ്ദേഹം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ബാപ്പയുടെ ചോദ്യങ്ങൾക്ക് താന്‍ എന്തു മറുപടിയാണ് പറഞ്ഞതെന്ന് അവനോ, അവന്‍ എന്താണ് പറഞ്ഞതെന്ന് ബാപ്പയ്ക്കൊ വ്യക്തമായി മനസ്സിലാവുകയുണ്ടായില്ല. എന്തോ ബാപ്പ പിന്നതിനെക്കുറിച്ച് അധികം ചോദിച്ചുമില്ല.

വീട്ടിലെത്തിയപ്പോള്‍ അയലത്തമ്മമാരുമായി ഉമ്മ ഗൗരവമായ സംഭാഷണത്തിലാണ്.

"കഷ്ടം തന്നെ.!! എന്താണ്ടായതെന്ന് ആര്‍ക്കുമറിയില്ല." അവരുടെ സംഭാഷണ ശകലങ്ങള്‍ അവന്‍റെ കാതിലെത്തി. അവന് ഒന്നും മനസ്സിലായില്ല. അവന്‍ അടുക്കള വാതിലിന്‍റെ അരികിൽ വന്നു നിന്നു. ഉമ്മ സങ്കടം പറയുന്നു.
" എന്ത് തങ്കക്കുടം പോലിരുന്ന കുട്ട്യാര്‍ന്നു. അതിനെ ഏത് ശെയ്ത്താന്‍മാര് പിടിച്ചോ എന്തോ..???"

"അതിന്‍റെ തള്ളേടെ നെലോളി കേള്‍ക്കുമ്പോഴാ..." മറ്റൊരാൾ.

"ന്‍റെ ശ്രീക്കുട്ട്യേ കാണാനില്ലല്ലോന്ന് പറഞ്ഞ് അത് കരയണൂ.."

"തള്ളയല്ലേ.... ദെണ്ണം കാണില്ല്യേ..." അവര്‍ ഓരോരുത്തരായി പറഞ്ഞുകൊണ്ടിരുന്നു.
റിയാസിന് ഒരെത്തും പിടിയും കിട്ടിയില്ല.

"ഉമ്മാ..." അവന്‍ വിളിച്ചു.

"ആ നീ വന്നോ.. നിനക്ക് ചായയിരിക്ക്ണ്.." അവർ വന്ന് അവന് ചായയെടുത്തു കൊടുത്തു.
"എന്തുമ്മാ കാര്യം.??" അവന്‍ തിരക്കി.
"നീയ്യ് ചായ കുടിച്ചോ.." അവർ അതവഗണിച്ചു.
"ദിവസോം കൃത്യായി പാലും കൊണ്ട് പോവ്വേം വരേം ചെയ്യണ കുട്ട്യാ.." അയല്‍ക്കാരിലൊരാള്‍ പറഞ്ഞത് കേട്ട് റിയാസ് ഞെട്ടി.
 "ഹാരെയാ കാണാണ്ടായത്?" വിറയലോടെ അവന്‍ ചോദിച്ചു. അവന്‍റെ മനസ്സിലേക്ക് വട്ടപ്പൊട്ടിന്‍റെ മുഖം ഓടിയെത്തി.

"ശ്രീക്കുട്ടിയേ... നീ കണ്ടിട്ടുണ്ടാവും ചെലപ്പോ... വൈകിട്ട് പാലും കൊണ്ട് പോണതു കാണാം..."!!
ഉമ്മയുടെ വാക്കുകള്‍ കേട്ട് റിയാസ് വീണ്ടും ഞെട്ടി.!
"അതിന്"??
"അതിനെ കാണാനില്ല്യാന്ന് "..!!ഉമ്മ പറഞ്ഞു തീര്‍ന്നതും റിയാസിന്‍റെ കയ്യില്‍നിന്നും ഗ്ലാസ് വഴുതി, ശബ്ദത്തോടെ നിലത്ത് വീണുടഞ്ഞു. തരിച്ചു നിന്നതേയുള്ളൂ അവന്‍.!!
"നെന്‍റെ കയ്യിനെല്ലില്ല്യേ... ചെക്കാ..."
ഉമ്മ ദേഷ്യപ്പെട്ടു.
റിയാസിന്‍റെ ചെവിക്കകത്ത് ഒരു മൂളല്‍ മാത്രമായിരുന്നു. ധൃതിയില്‍ ചില്ലുകൾ പെറുക്കി തറ തുടച്ച് വൃത്തിയാക്കി ഉമ്മ സംസാരത്തിനായി പോയി. റിയാസും അവിടേക്ക് കാതോര്‍ത്തു.

"ആളോള് തെരയാന്‍ പോയിട്ട്ണ്ട്. എവിടെപ്പോയന്നോഷിക്കാനാ..."

"അത് തനിച്ചെങ്ങടും പോയതാവില്ല്യ. വല്ല കാലമാടന്‍മാരും പിടിച്ചോണ്ട് പോയതാവും."

അവരുടെ സംസാരം നീണ്ട്നീണ്ട് പോയി.

തിരച്ചില്‍ രണ്ട് ദിവസം പിന്നിട്ടു.
മൂന്നാംദിവസം.
റിയാസും ബാപ്പയും കൂടി അടുക്കളത്തോട്ടം നനക്കുമ്പോഴാണ് ഒരയല്‍ക്കാരി ഓടിപ്പാഞ്ഞുവന്നത്.
"ഇത്താ..... ങ്ങളറിഞ്ഞോ...." അവർ വേലിക്കല്‍നിന്നു കിതച്ചു. ജിജ്ഞാസയോടെ റിയാസും ബാപ്പയും അങ്ങോട്ട് ചെന്നു. അടുക്കളയില്‍ നിന്നും ഉമ്മ പാഞ്ഞുവന്നു.
"ശ്രീക്കുട്ടീടെ ശവം പൊഴേല്...."
അവർ പറഞ്ഞതുകേട്ട് റിയാസിന് തല കറങ്ങി.
"എവ് ടേ...." എന്നു ചോദിച്ച് മൂവരും പാഞ്ഞു. ഹോസ് താഴെയിട്ട് അവനും ഓടി അവരുടെ പുറകെ.!
പുഴവക്കത്ത് ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. രണ്ടുമൂന്നാണുങ്ങള്‍ വെള്ളത്തില്‍ നിന്ന് ശവം വലിച്ചു കയറ്റി. വെള്ളത്തില്‍ നിന്നതു പൊങ്ങിയപ്പോള്‍ ദുര്‍ഗന്ധമുണ്ടായി. റിയാസ് അറിയാതെ മൂക്കുപൊത്തി. വിറക്കുന്നുണ്ടായിരുന്നു അവന്‍. ഹൃദയത്തിലെ പെരുമ്പറ കാതില്‍ വന്നലച്ചുകൊണ്ടിരുന്നു. കണ്ടുനിന്ന സ്ത്രീകളെല്ലാം കരഞ്ഞു. ആളുകളുടെ കൈകളിൽ തൂങ്ങുന്ന വട്ടപ്പൊട്ടിന്‍റെ മുഖത്തേക്ക് റിയാസ് ഉറ്റുനോക്കി.
 കരിനീലിച്ചു പോയെങ്കിലും വട്ടപ്പൊട്ടിന്‍റെ പവിഴാധരങ്ങളപ്പോഴും പുഞ്ചിരിക്കുകയായിരുന്നു. പാതിയടഞ്ഞ കണ്ണുകള്‍. അവന്‍ എന്നും കണ്ടിരുന്ന ആ കറുത്ത വട്ടപ്പൊട്ട് അപ്പോള്‍ അവളുടെ മുഖത്തില്ലായിരുന്നു.!!
 റിയാസ് തിരിഞ്ഞോടി.
വട്ടപ്പൊട്ടില്ലാത്ത ചേതനയറ്റ ആ മുഖം അവന് കാണണ്ടായിരുന്നു.!!!

ര്‍മ്മകളുടെ കുലുക്കത്തില്‍ റിയാസ് അടിമുടി വിറച്ചു. എ.സി യുണ്ടായിട്ടും വിയര്‍പ്പില്‍ കുളിച്ചു.
ഇന്ന് ശ്രീക്കുട്ടിയുടെ അച്ഛനുമമ്മയുമെല്ലാം മരിച്ചുപോയി. അന്വേഷണം ഒക്കെ നടന്നെങ്കിലും വലിയ തുമ്പും വാലുമൊന്നുമില്ലാതെ ശ്രീക്കുട്ടിയുടെ മരണം മാഞ്ഞുപോയി. ഇന്നാരും അവിടെ വട്ടപ്പൊട്ടിനെ ഓര്‍ക്കാറില്ല. ആ നാടുതന്നെ മറന്നു പോയിരിക്കുന്നു, എന്നും പാലുകൊണ്ട് പോയിരുന്ന ആ പെണ്‍കിടാവിനെ.! റിയാസിന്‍റെ ഉമ്മയും മറന്നുപോയിരിക്കുന്നു ആ ദുരന്തം.!!
അവരുടെ വാര്‍ദ്ധക്യം പഴയ പല ഓര്‍മകളുടെയും നിറം കെടുത്തിയിരിക്കുന്നു.

ലോകം തന്നെ മറന്നാലും വട്ടപ്പൊട്ടിനെ ഒരിക്കലും റിയാസ് മറക്കില്ല. ആ ഗ്രാമത്തിന്റെ ശാലീനതപോലെ എന്നും പാലുമായി പോയിരുന്ന പെണ്‍കുട്ടി. രാത്രിക്കഴുകന്‍മാരുടെ ചോരത്തിളപ്പില്‍ പൊലിഞ്ഞുപോയൊരു ഓര്‍മ്മപ്പൊട്ട്.
ഒരു കയ്യില്‍ കൊരുത്ത ദാവണിത്തുമ്പുമായ് റിയാസിന്‍റെ ഓര്‍മയിലേക്കുമാത്രം ഇടയ്ക്കെല്ലാം അവള്‍ വന്നുപോയ്ക്കൊണ്ടിരുന്നു.!!


             
















* ***** ***** ***** *

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിൾ

Wednesday 20 May 2015

തീര്‍ത്ഥയാത്ര


ഒരു പുലരിയുടെ മറവില്‍, പൂഞ്ചോലയില്‍ മുങ്ങി
യാത്ര തുടങ്ങി ഞാൻ.
പുണ്യ സങ്കേതങ്ങളില്‍, പാപനാശിനികളില്‍
ചെയ്ത തെറ്റുകളത്രയും ഏറ്റുപറഞ്ഞിടുമ്പോള്‍...
പാപങ്ങളാകുന്ന മുടി മുണ്ഡനം ചെയ്തു,
കളഭം പൂശി മന്ത്രം ജപിച്ചിടുമ്പോള്‍...
മനോമുകുരത്തില്‍ തെളിയുന്നതൊരു മുഖം,
വഞ്ചനയുടെ നിഴൽ വീണു കരിപിടിച്ച മുഖം,
വേദന കണ്ണുനീർച്ചാലായൊഴുകി പാടുവീണ മുഖം,
യാതനയുടെ ഭാണ്ഡം പേറി ചേതനയറ്റ മുഖം!
വിടാതെ വേട്ടയാടുന്നൂ പോകുന്ന ദിക്കിലെങ്ങും.!
ശാന്തിയിലേക്കല്ല.
അശാന്തിയുടെ അഗ്നി കുണ്ഡങ്ങളിലേക്കാണ്
ഞാൻ നടന്നു പോകുന്നത്.!
തീരാക്കടങ്ങളും താങ്ങാത്ത കുടുംബ ഭാരവും;
കൈക്കുഞ്ഞിനെയും,തന്‍പാതി ജീവനാകുമാ-
പത്നിയെയും മറന്നൊളിച്ചോടുവാനെനിക്ക് ത്രാണിയേകിയെന്നാലും...
ലക്ഷ്യം മിഥ്യയിലേക്കാണെന്നറിയുന്നു...
അലയുന്നു മോക്ഷപ്രാപ്തിക്കായ് ക്ഷേത്രാങ്കണങ്ങളില്‍...
ഒടുക്കം,
പൂക്കാത്ത സൗഗന്ധികങ്ങള്‍ കണ്ടു മരവിച്ച കണ്ണുകള്‍ തുറന്നുവച്ചു വലിഞ്ഞു നടന്നു ഞാൻ..
ഒരു മടക്കയാത്ര..
നാട്ടിലേക്ക്, വീട്ടിലേക്ക്, എരിയുന്ന ജീവിതത്തിലേക്ക്...
എന്‍റെ പൊന്നോമനയെ കണ്ടു കൊതിതീര്‍ക്കാമല്ലോ...
വേദനയെങ്കിലുമതുമതി.!
മതിയീ തീര്‍ത്ഥയാത്ര.!!!

Friday 8 May 2015

അസ്തമിക്കുന്തോറും..!!


ഓര്‍മ്മകളോമനിച്ച് വളര്‍ത്തിയ ആ തടാകക്കരയിലൂടെ, കൈകോര്‍ത്തു നടന്നിരുന്ന രാപകലുകള്‍ എത്രയെത്ര കിനാവുകളുടെ കഥയാണ് പറഞ്ഞിരുന്നത്!

ഓരോ യുഗങ്ങളിലും പിറവിയെടുക്കുന്ന ഉദയാസ്തമയങ്ങള്‍ സമ്മാനിക്കുന്ന, ഋതുഭേദങ്ങളുടെ പൊലിമയും, ജനിമൃതികളുടെ താളവും, കൂടിച്ചേര്‍ന്ന് അലസമായനന്തതയില്‍ നിന്നും മൃദുവാണിയുമായ് പുഴ ഓടിയോടിയീ തടാകത്തിലണഞ്ഞിരുന്നത് മധുരം കിനിയുന്ന കിനാവുകളുടെ കഥ കേള്‍ക്കാനായിരുന്നുവല്ലോ..!

എന്നിട്ടും....

എന്നിട്ടും എന്താണ് സംഭവിച്ചത്?

മൃദുസ്പര്‍ശവുമായ് നിത്യസന്ദര്‍ശകനായിരുന്ന മന്ദമാരുതന്‍ ചൊല്ലിയ വാക്കുകള്‍;

മഴക്കാലോത്സവങ്ങളില്‍ അണിയുന്ന കങ്കണങ്ങള്‍ കിലുകിലെ കിലുക്കി പാദസരം ചിലമ്പിച്ച് ഓടിയെത്താറുള്ള പുഴ വഴിയിലെവിടെയോ തളര്‍ന്നു വീണെന്ന്.!

ഇനിയൊരിക്കലും പഴയ പ്രസരിപ്പോടും, പ്രസാദത്തോടും കൂടി അവള്‍ ഓടി വരില്ലെന്ന്!

പാതിവഴിക്കു കുഴഞ്ഞുപോയ അവളുടെ കാലുകൾ ആരോ വെട്ടിമാറ്റാന്‍ തുടങ്ങുകയാണത്രേ..!

ഇതുകേട്ട് കരയിലെ കല്‍ക്കെട്ടുകളിലുംസൈകതങ്ങളിലും ഹൃദയവേദനയോടെ ഓളങ്ങള്‍ തലതല്ലിയലച്ചു കരഞ്ഞു....

സമാധാനത്തിന്‍റെ ചിറകടികള്‍ നിലച്ചുതുടങ്ങി....

കാറ്റിന്‍റെ മൃദുസ്വരം നഷ്ടപ്പെട്ടു..!

അവന്‍ പലപ്പോഴും വിഹ്വലതകളുടെ തീക്കാറ്റുമായാണ് ഓടി വന്നിരുന്നത്. ആ തീ നാളങ്ങള്‍ ഓര്‍മ്മകളുടെ മാധുര്യങ്ങള്‍ക്ക് അന്ത്യം കുറിക്കാനാരംഭിച്ചു....!

പിന്നെയും ഉദയാസ്തമയങ്ങള്‍ പിറന്നു...,

പക്ഷേ....

ദിനാവലികളുടെ പ്രണയത്തിന്‍റെ കഥകേള്‍ക്കാന്‍ ആരും അവിടെ ഉണ്ടായിരുന്നില്ല.

ദു:ഖത്തോടെയെങ്കിലും തടാകവും കരയെ വിട്ടകലാന്‍ നിര്‍ബന്ധിതയായിക്കൊണ്ടിരുന്നു....

അനുദിനം അര്‍ബുദം പടരുന്ന ദേഹവുമായൊരുപാടകലും മുന്‍പേ അവള്‍ ദാഹിച്ചു വീണു.
ദേഹി പിന്നെയുമോടി രക്ഷപ്പെടാനെന്നോണം....

ശാന്തിയുടെ കോട്ടമതിലുകള്‍ തകര്‍ത്തിരുന്ന, പ്രകൃതിയുടെ സ്വപ്നസൗധങ്ങള്‍ ദഹിപ്പിച്ചിരുന്ന മസ്തിഷ്കങ്ങളുടെ, തായ് വേരുകള്‍ക്ക് വിഷം ബാധിച്ചുതുടങ്ങി...

സ്വയം ജ്വലിപ്പിച്ച മാരകാഗ്നിയില്‍ ഈയാം പാറ്റകളെപ്പോലെ എല്ലാം വന്നു വീഴാന്‍ തുടങ്ങി.

ആരവങ്ങളമര്‍ന്നുകൊണ്ടിരുന്നു....

പകരം ദീനരോദനങ്ങളുയര്‍ന്നു ..!!

പിന്നീടുള്ള ഓരോ അസ്തമയവും ഓരോ നല്ല പുലരിയുടെയും അന്ത്യമായിരുന്നു...!!

  ചിത്രം: ഗ്രാമ്യഭാവങ്ങള്‍

                *** *** *** *** *** *** ***



പിന്‍കുറിപ്പ്:- വെറുതെ ഒരോര്‍മപ്പെടുത്തല്‍ മാത്രം.!!
സമാന സ്വഭാവമുള്ള എന്‍റെ മറ്റൊരു കവിത.

Tuesday 21 April 2015

വെറുപ്പ്


സ്റ്റേഷൻ വിട്ട് തീവണ്ടി വേഗത്തില്‍ ഓടിത്തുടങ്ങി.

ജാലകത്തിലൂടെ സെലീന പുറത്തേയ്ക്ക് നോക്കി. അതുവരെ ചലിക്കാതിരുന്ന ഇപ്പോള്‍ മത്സരിച്ച് പുറകോട്ടോടുന്ന പ്രകൃതിയെ അവള്‍ക്ക് വെറുപ്പായിരുന്നു.
അവള്‍ ഇരിക്കുന്ന ആ തീവണ്ടി കമ്പാര്‍ട്ട്മെന്‍റിനെയും തീവണ്ടിയെയും അവള്‍ക്ക് വെറുപ്പായിരുന്നു.

നിര്‍ഭാഗ്യവതിയായ സെലീന.!

എല്ലാറ്റിനെയും സ്നേഹിക്കാനും ഇഷ്ടപ്പെടാനും തുടങ്ങിയ നാളുകളിൽ വെറുപ്പിന്‍റെ മേലങ്കിയെടുത്ത് അതിനെ മൂടേണ്ടി വന്ന ഹതഭാഗ്യ.!!

സെലീന ആദ്യം വെറുത്തത് വഴക്കിനെയായിരുന്നു. ഈ തീവണ്ടിയും അതുപോലെയാണ്.. ആദ്യം വാക്ക് തര്‍ക്കത്തില്‍ തുടങ്ങി പിന്നെ കയ്യേറ്റത്തിലെത്തുന്ന വഴക്ക്; പയ്യെ പയ്യെ അനങ്ങി പിന്നെ വേഗത്തിലോടുന്ന തീവണ്ടി.

ഓര്‍ക്കുമ്പോഴെല്ലാം വെറുപ്പ് പുകയുന്ന ഒരു ഭൂതകാലമായിരുന്നു സെലീനയുടേത്. ബാല്യത്തില്‍ ഉത്സവം കാണാൻ പോകുമ്പോള്‍ അമ്മ വിലക്കിയിരുന്നു. അപ്പോള്‍ സെലീന ശാഠ്യം പിടിച്ചില്ല. കരഞ്ഞുമില്ല.
പകരം അവള്‍ ഉത്സവങ്ങളെ വെറുത്തു. പിന്നീടവള്‍ക്ക് ഉത്സവം കാണാൻ പോകണമെന്ന് തോന്നിയിട്ടേയില്ല.

രാത്രികാലങ്ങളില്‍ മൂക്കറ്റം കുടിച്ചെത്തി അമ്മയെയും തന്നെയും സഹോദരങ്ങളെയും തല്ലുന്ന പിതാവിനെ അവള്‍ വെറുത്തു. ഒരിക്കല്‍പോലും പിതാവിനോട് എതിര്‍ത്തൊരു വാക്ക് പറയാതെ അടിയും തൊഴിയും കൊണ്ട് അടിമയായി ജീവിതം കരഞ്ഞു കഴിക്കുന്ന അമ്മയെയും അവള്‍ക്കു വെറുപ്പായിരുന്നു.
എന്തുകൊണ്ടവര്‍ അയാളെ ധിക്കരിച്ച് സ്വതന്ത്രയായില്ല. എങ്കിൽ സെലീനയ്ക്കും സ്വതന്ത്രയാവാമായിരുന്നു..

ആസ്വദിക്കാൻ ഒന്നുമില്ലാത്ത, ആരോ ചവച്ചു തുപ്പിയ ചണ്ടി പോലെയുള്ള ആ ജീവിതത്തെയും സെലീന വെറുത്തു.

 വെറുപ്പിന്‍റെ മനശ്ശാസ്ത്രം പഠിക്കാനായി കോളേജിൽ ചേര്‍ന്നെങ്കിലും അവിടെയും പരാജയമായിരുന്നു സെലീനയ്ക്ക്.
പഠിപ്പിനോട് വെറുപ്പായതിനാല്‍ അവള്‍ ആ ലക്ഷ്യമുപേക്ഷിച്ചു പോന്നു.

ആരൊക്കെയോ ഇഷ്ടപ്പെടുന്ന സുന്ദരമായ അവളുടെ ശരീരത്തിനെയും അവള്‍ വെറുത്തു. അവള്‍ അത് രാത്രിക്കുറുക്കന്‍മാര്‍ക്ക് വിറ്റു.

ആദ്യന്ത്യം ജീവിതത്തോടു വെറുപ്പാണെങ്കിലും അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചില്ല. അതിനോടും അവള്‍ക്ക് വെറുപ്പായിരുന്നു.

തനിക്ക് ഒരു നല്ല ജീവിതം തരാത്ത, കഷ്ടപ്പെടുന്നവരെ കഷ്ടപ്പെടുത്തുകയും, പണക്കാരെ കോടീശ്വരൻമാരാക്കുകയും ചെയ്യുന്ന ദൈവങ്ങളോടും സെലീനയ്ക്ക് വെറുപ്പായിരുന്നു.

അപ്പോള്‍പ്പിന്നെ പണത്തെ സെലീന സ്നേഹിച്ചിരുന്നുവോ..???

ഇല്ല.

ഓരോ പുലരിയിലും തന്‍റെ ദേഹത്തേയ്ക്ക് വന്നു വീഴുന്ന മഞ്ഞയും റോസും നിറമുള്ള നോട്ടുകളെ അവള്‍ക്ക് വെറുപ്പായിരുന്നു.



സെലീന തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചതാണ്. യാത്രാവസാനം തലസ്ഥാനത്തെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ എ.സി റൂം.  അവിടെ ഒരാഴ്ചയാണ് സെലീന താമസിക്കുന്നത്. വന്‍കിട ബിസിനസ്സുകളിലെ ലാഭനഷ്ടങ്ങള്‍ ബാലന്‍സുചെയ്യുന്നതിന്.!


ഈയൊരാഴ്ചത്തെ താമസം കൊണ്ട് സെലീനയ്ക്ക് ലഭിയ്ക്കുന്നത് വന്‍തുകയാണ്.

 വഞ്ചനയുടെ ദുര്‍ഗന്ധവും കണ്ണീരിന്‍റെ നനവുമുള്ള ചീഞ്ഞനോട്ടുകള്‍.


കണ്ടുമടുത്തു സെലീനയ്ക്ക്.!


കഴുകന്‍മാരുടെ കണ്ണുകളുള്ള , നായ്ക്കളുടെ ആര്‍ത്തിപിടിച്ച നാവുകളുള്ള,
രാത്രി മറയാക്കി തന്‍റെ ശരീരത്തിന്‍റെ സുഗന്ധം തേടിയെത്തുന്ന മാന്യന്‍മാരെയും സെലീനയ്ക്ക് വെറുപ്പാണ്.

പക്ഷേ..

അവർ അവഗണിക്കുന്ന കണ്ണീരണിഞ്ഞ കണ്ണുകളെയും യാചനകളെയും സെലീന സ്നേഹിച്ചില്ല.

അവരെപ്പറ്റി ഓര്‍ക്കാറില്ല.!

സഹതപിക്കാറില്ല.!

പാശ്ചാത്തപിക്കാറില്ല!.

അല്ലെങ്കിലും സെലീനയ്ക്ക് ഒറ്റ വികാരമേയുള്ളൂ..

വെറുപ്പ്.!!

റെയ്ഡുകളെയും അറസ്റ്റുകളെയും സെലീനയ്ക്ക് ഭയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മൂന്നാംനാള്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് പിടിക്കപ്പെട്ടപ്പോള്‍ സെലീനയ്ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല.


സ്റ്റേഷനിലെ സെല്ലില്‍ സെലീന കുത്തിയിരുന്നു. ഉറക്കത്തെയും സെലീനയ്ക്ക് വെറുപ്പായിരുന്നു. അതിന് സെലീന ഉറങ്ങിയിരുന്നില്ലല്ലോ... അല്ലെ.!

വെറുപ്പ് നിറഞ്ഞ് നിറഞ്ഞ് സെലീനയ്ക്ക് ശ്വാസം മുട്ടിത്തുടങ്ങി.

വെറുപ്പിന്‍റെ തോരാമഴ നനഞ്ഞിരുന്ന സെലീനയുടെ മനസ്സില്‍ ആദ്യമായി ഒരു സ്നേഹം കിളിര്‍ത്തു.!!

മനുഷ്യമൂട്ടകളുടെ ശല്യമില്ലാത്ത ഒരു ലോക്കപ്പ് മുറിയിൽ ആദ്യമായി നിദ്രയുടെ സുഖമനുഭവിച്ചപ്പോഴായിരുന്നു അത്.!!


ലോക്കപ്പില്‍ കിടക്കുന്നവരെ 'വിശദമായി കാണാൻ ' എത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടു പരിചയിച്ച സെലീന, അവര്‍ക്കിടയില്‍ ഒരു മനുഷ്യഹൃദയം കണ്ട് അമ്പരന്നു പോയി.!!

അങ്ങനെ ആദ്യമായി സെലീനയ്ക്കൊരു സഹോദരനുണ്ടായി.!

 ഉറക്കത്തെ സ്നേഹിച്ച സെലീന പിന്നീട് സമാധാനത്തെയും സ്നേഹിച്ചു.!

 ലോകത്തിനു സമാധാനം വരുത്തുന്നയാള്‍ ഈശ്വരനാണെന്ന് അവള്‍ മനസ്സിലാക്കി.

അങ്ങനെ സെലീന പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു.!

സര്‍വ്വരുടെയും സമാധാനത്തിനായി ഇന്ന് ശാന്തി മന്ത്രങ്ങളുമായി സെലീന പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു..!!

                   **** **** ****

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിളിനോട്.

Wednesday 8 April 2015

പാല്‍മണം മാറാത്ത പയ്യനും പിന്നെ പോലീസുകാരനും.

എന്തൊക്കെയോ ചിന്തകളെ മനസ്സിലിട്ടുരുട്ടിക്കൊണ്ട് റോഡരികിലൂടെ നടക്കുകയായിരുന്നു ഞാൻ.. ഏതാനും അടികൾ നടന്നാല്‍ മെയിന്‍ റോഡിലെത്താം. അവിടെ നിന്നുമാണ് ബസ്സിൽ കയറി പോകേണ്ടത്.

അപ്പോഴാണ് തൊട്ടരികിലൂടെ ഒരു പഴയ സ്കൂട്ടര്‍ കടന്നു പോയത്. മെയിന്‍ റോഡിലേക്ക് കയറും മുന്‍പ് സ്കൂട്ടറിനു തൊട്ടുമുന്നിലേക്ക്, ചിത്രകഥകളിലെ കൊള്ളക്കാരനെപ്പോലെ ഒരു പോലീസുകാരന്‍ ചാടിവീണു..!

"നിര്‍ത്തടാ വണ്ടി..."

ഞൊടിയിടകൊണ്ട് വണ്ടി ഓഫാക്കി ചാവി അദ്ദേഹം കൈക്കലാക്കി...

" നിന്‍റെ ലൈെസന്‍സെടുക്ക്".

ഉണ്ടാകില്ലെന്ന ഉറപ്പോടെ തന്നെ വിരട്ടി...

ഒരു നിമിഷം സ്തംഭിച്ചു പോയ സ്കൂട്ടര്‍ യാത്രികന്‍ വണ്ടിയില്‍ നിന്നുമിറങ്ങി, ആകാവുന്നത്ര ദൈന്യത മുഖത്ത് വരുത്തിക്കൊണ്ട് പോലീസേമ്മാനു നേരെ കൈകൂപ്പി. ഇന്നേവരെ ആരുടെ മുന്നിലും കൈകൂപ്പാത്ത ഒരാളാണെന്ന് ആ വികലമായ കൈകൂപ്പലില്‍ നിന്നു തന്നെയറിയാം..

യാത്രക്കാരന്‍റെ മുഖത്തേക്കു നോക്കിയ എനിക്കു ചിരിപൊട്ടി.. ഞാനത് പുറത്തു വിടാതെ ചുണ്ടിന്‍റെ കോണില്‍ ഒളിപ്പിച്ചു.

പാല്‍മണം മാറാത്ത ഒരു പയ്യന്‍..!
എട്ടിലോ, ഒമ്പതിലോ ആയിരിക്കണം.. നന്നേ വെളുത്ത് തുടുത്ത് ഓമനത്തം തുളുമ്പുന്ന മുഖം. അവന്‍റെ മുടി ആധുനിക പയ്യന്‍മാരുടെ സ്റ്റൈലില്‍, പശു നക്കിയതുപോലെ കുറച്ച് താഴോട്ടും ബാക്കി മുള്ളന്‍പന്നി മുള്ളുകള്‍ എഴുന്നതുപോലെ മുകളിലോട്ടും തെറിച്ചു നിന്നിരുന്നു.

"ഇവനേ... കുറെ നേരമായി  തുടങ്ങിയിട്ട്... അതിലേ പോകുന്നു.. ഇതിലേ പോകുന്നൂ..."

ഇതെന്തു പൂരം എന്ന മട്ടില്‍ കാഴ്ച കണ്ടു നിന്നവരോടായി പോലീസുകാരന്‍ പറഞ്ഞു.

പിന്നെ പയ്യന്‍റെ നേരെ ആക്രോശിച്ചു.
"എന്തടാ... ഞങ്ങളൊക്കെ പൊട്ടന്‍മാരാന്നു വിചാരിച്ചോ നീയ്..".

പയ്യനപ്പോഴും പുറത്തുചാടാത്ത ഒച്ചയില്‍ കൈകൂപ്പിക്കൊണ്ട് "സാറേ ഒന്നും ചെയ്യരുത്" എന്നു ദൈന്യമായ് കേണുകൊണ്ടിരുന്നു.

ഇതിനിടയിൽ അദ്ദേഹം വയര്‍ലസ്സിലൂടെ ആര്‍ക്കോ വിവരം കൈമാറുന്നുമുണ്ടായിരുന്നു.

ഞാൻ ബസ്സ് സ്റ്റോപ്പിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ആടു കിടന്നിടത്തു പൂടപോലുമില്ല. വീണ്ടുമുള്ള നിരീക്ഷണത്തില്‍ കുറച്ചു ദൂരെയായി സ്കൂട്ടര്‍ ചാരിവച്ചിരിക്കുന്നത് കണ്ടു.. പയ്യന്‍സിനെ പോലീസുകാരന്‍ കൊണ്ടു പോയി.

Google Images

             *         *           *          *          *           *
ഈ സംഭവം എന്നെ ഓര്‍മപ്പെടുത്തുന്നത്, മുന്‍പ് ഇതു പോലെ ഒരു യാത്രയിൽ ബസ് കാത്തുനില്‍ക്കുന്ന വേളയിൽ കേട്ട ഒരു വഴിയോര പ്രസംഗത്തെക്കുറിച്ചാണ്.

അതില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുടെ വാഹന ഉപയോഗത്തെക്കുറിച്ചാണ് എടുത്ത് പറഞ്ഞിരുന്നത്.

അവിടെ നിന്നും ഞാൻ ശ്രവിച്ച ചില ഭാഗങ്ങൾ,
പ്രാസംഗികന്‍റെ ഭാഷയിൽ, ഓര്‍മയില്‍ നിന്നും പങ്കു വയ്ക്കട്ടെ...


"ദാ ഇത് ഇന്നാട്ടില്‍ തന്നെ നടന്നൊരു സംഭവാണ്.. ബാപ്പയും ഉമ്മയും മോനുമടങ്ങുന്നൊരു ചെറിയ കുടുംബം.. ബാപ്പ ഗള്‍ഫിലാണ്.
അങ്ങനെയിരിക്കെ ബാപ്പ അവധിക്കു വന്ന ഒരു ദിവസം ഉമ്മ, ബാപ്പാനെ സമീപിച്ചിട്ടു പറയ്യാണ്..

"...ദോക്കിന്‍... മ്മടെ മോനൂന് ഒരു വണ്ടി  വേണം ന്ന്.."

"വണ്ട്യോ... ന്ത് വണ്ടി..??"

" ചെക്കന്‍മാര്‍ക്കിപ്പൊ ന്ത് വണ്ട്യാ വേണ്ടേ.. ബൈക്ക്.."

"അയിന് ഓന്‍ ഒമ്പതാം ക്ലാസ്സിലല്ലേ പഠിക്കുന്നത്..?"

"ഓന്‍റെ കൂട്ടാര്‍ക്കൊക്കെ ഉണ്ടത്രേ..., ഓനത് ഓടിക്കാനൊക്കെ പഠിച്ചേക്കണ്.."

ഉമ്മാക്ക് മോനെ ഓര്‍ത്ത് അഭിമാനം..

"ഓനിപ്പൊ നല്ലണം പഠിക്കാന്‍ പറ.. പത്തിലു നല്ല മാര്‍ക്ക് വാങ്ങ്യാ മേടിച്ചൊട്ക്കാം.."

അത്തവണ ബാപ്പ മടങ്ങിപ്പോയി..

അടുത്ത കൊല്ലം ബാപ്പ നാട്ടില്‍ വരുമ്പോഴേക്കും മകന്‍ ഉമ്മയോട് ശട്ടം കെട്ടി. ഇത്തവണ ബാപ്പ വരുമ്പൊ എന്തായാലും വണ്ടി വാങ്ങിപ്പിക്കണം. ഇല്ലെങ്കില്‍ പത്തില്‍ നല്ല മാര്‍ക്ക് വാങ്ങുന്നത്  പോയിട്ട് പരീക്ഷയ്ക്കു പോലും പോവില്ല.

അങ്ങനെ ബാപ്പ നാട്ടിലെത്തി. ഒന്നു രണ്ടൂസം കഴിഞ്ഞു. മകന്‍റെ നിരന്തരമുള്ള ഓര്‍മ്മപ്പെടുത്തലിന്‍റെ ഫലായി ഉമ്മ വിഷയം ബാപ്പാന്‍റെ മുന്നിലെത്തിച്ചു.

" മോനു പറയ്യേണ് ഓന്‍ നന്നായി പഠിച്ചോളാം ഓന് വണ്ടി വാങ്ങിക്കൊടുക്കണംന്ന്.."

"ങാ പരീക്ഷ കഴിയട്ടെ.."

"അതല്ലാന്ന്,  ഓന്‍റെ കൂടെള്ള കുട്ട്യോളൊക്കെ വണ്ടീമ്മെങ്ങനെ തേരാ പാരാ പാഞ്ഞു നടക്കുമ്പൊ... മ്മടെ മോന് മാത്രം..."

ഉമ്മാക്കത് പ്രസ്റ്റീജിന്‍റെ കൂടി പ്രശ്നമാണ്.

" ഇമ്മക്ക് ആകെക്കൂടിള്ളതല്ലേ.... ഓന്‍റെ സന്തോഷല്ലേ... മ്മടെ സന്തോഷം.. അല്ലാണ്ടെ.. ങ്ങള് സമ്പാദിക്കണതൊക്കെയാര്‍ക്കാ..."

ആ വാചകങ്ങള്‍ ബാപ്പാന്‍റെ മനസ്സില്‍ കൊണ്ടു..

ശരിയാണ്...  മണലാരണ്യത്തിലെ തീവെയിലില്‍ ജീവിതം ഉരുക്കിക്കഴിയുമ്പോള്‍ ആകെയൊരു സ്വപ്നം അതുമാത്രാണ്..

മകന്‍റെ ചിരിക്കുന്ന മുഖം.

ഒരേയൊരു മകനേയുള്ളൂ..

"ഓന്‍റെ കൂട്ടാരൊക്കെ ചോയ്ക്കിണ്ട്.. അന്‍റെ ബാപ്പ ഗള്‍ഫിലല്ലേ പിന്നെന്താ ഒരു വണ്ടിവാങ്ങാനിത്ര പ്രയാസം ന്ന്.."

അങ്ങനെ ബാപ്പ അലിഞ്ഞു.

പിറ്റേന്ന് തന്നെ പോയി. വണ്ടി ബുക്ക് ചെയ്യാന്‍. ബുക്ക് ചെയ്യണ്ടിയൊന്നും വന്നില്ല, വണ്ടി റെഡി ഉണ്ടായിരുന്നു.
മകന് ലോകം പിടിച്ചടക്കിയ സന്തോഷം, അതുകണ്ട് ബാപ്പാക്കും ഉമ്മാക്കും അതിലേറെ സന്തോഷം.

വീട്ടില്‍ എത്തിയ ഉടനെ തന്നെ കൂട്ടുകാരെയും കൂട്ടി ബൈക്കില്‍ കറങ്ങാന്‍ പോയി.

പിന്നെക്കേള്‍ക്കുന്നത് മൂന്നുപേരുമായി പോയ ആ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നും ഒരാൾ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമാണ്....

(നിശബ്ദത)

മകന്‍റെ ചിരിക്കുന്ന മുഖം കാണാൻ ആശിച്ച മാതാപിതാക്കൾ പിന്നെ കണ്ടത് മകന്‍റെ മയ്യത്തിന്‍റെ മുഖമാണ്...

(ഒരു നിമിഷത്തെ മൗനത്തിനു ശേഷം പതിഞ്ഞ ഒച്ചയില്‍ പ്രാസംഗികന്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തിന്‍റെ ഒച്ചയുയര്‍ന്നു.)

ഇവിടെ ആരാണ് കുറ്റക്കാര്‍...?

ആരാണ് ഈ സംഭവത്തിനുത്തരവാദി...??

(വീണ്ടും നിശബ്ദത.)

ഞാൻ പറയും.. അത് മറ്റാരുമല്ലാ...
അതെ അത് മറ്റാരുമല്ല, പ്രായപൂർത്തിയാകാത്ത മകന് വണ്ടി വാങ്ങിക്കൊടുത്ത ബാപ്പായും അതിനു പ്രേരിപ്പിച്ച ഉമ്മായുമാണെന്ന്.....

പക്വതയില്ലാത്ത മക്കള്‍ പലതിനു വേണ്ടിയും വാശിപിടിക്കുമ്പോള്‍ അവരുടെ താളത്തിനു തുള്ളുകയല്ല രക്ഷിതാക്കള്‍ ചെയ്യേണ്ടത്.. അവരെ പറഞ്ഞു തിരുത്തുകയാണ്.........


ഇരമ്പിയകലുന്ന ബസ്സിന്‍റെ ഒച്ചയില്‍ പ്രാസംഗികന്‍റെ ശബ്ദം അലിഞ്ഞലിഞ്ഞില്ലാതെയായി....

          *****    *****   *****

Saturday 28 March 2015

നഷ്ടശലഭങ്ങള്‍

Google Images


ഏകാന്തതയ്ക്ക് കൂട്ടിരിക്കുമ്പോഴാണ് അവളുടെ മനസ്സിലേക്ക് പല ചിന്തകളും കയറിവരാറുള്ളത്. ചിലത് സന്തോഷം നല്‍കുന്നവ, ചിലത് ദു:ഖിപ്പിക്കുന്നവ. അഭിമാനം തോന്നുന്നവയും ആത്മനിന്ദ തോന്നുന്നവയും...

പിന്നെ ഭാവനയുടെ നിറമാര്‍ന്ന ചിറകുകൾ വീശി വരുന്ന ചില ചിത്രശലഭങ്ങള്‍...

അവളുടെ ഏകാന്തതയുടെ പുഷ്പവാടിയിലെ ചിന്താശലഭങ്ങള്‍..!

പക്ഷേ..... എന്നോ അവ വരാതായി...
കാരണം ചിന്തയുടെ പൂക്കള്‍ വിരിഞ്ഞിരുന്ന ആ മലര്‍വാടിയില്‍ അവളൊരു ദുഃഖസ്മാരകം പണിതു വച്ചു, എന്നിട്ടതിനു മുന്‍പിലൂടെ ഒരു കണ്ണീര്‍ പുഴയും ഒഴുക്കി വിട്ടു.!

അതിന്നുള്ളിൽ പുളക്കുന്നത് വിഷാദത്തിന്‍റെ വരാല്‍ മത്സ്യങ്ങൾ മാത്രം....!!

അവിടെയുദിക്കുന്നത് നഷ്ടസ്വപ്നങ്ങളുടെ നിലാവു മാത്രം...!

തിരക്കുപിടിച്ച ജീവിതത്തിന്‍റെ ഒരു വഴിത്താര കൂടി തുറന്നിട്ടപ്പോള്‍ പിന്നെയവിടെ ചിന്തകള്‍ക്കിടമില്ലാതായി...

പിന്നെ അവളും ഏകാന്തതയും കൂടി വിരസമായ ജീവിതവഴികളിലൂടെ എങ്ങോട്ടെന്നില്ലാതെയലഞ്ഞു....

ആ ലക്ഷ്യമില്ലാത്ത യാത്രയിൽ കാഴ്ചയിൽ പതിഞ്ഞ വെളിച്ചത്തിന്‍റെ ചില അക്ഷരപ്പൊട്ടുകള്‍....

തിരിച്ചറിവിന്‍റെ വെള്ളിവെളിച്ചം....!!

ആ അക്ഷരപ്പൊട്ടുകള്‍ അവളെ വിളിച്ചു.

"നീ ഞങ്ങളോടൊപ്പം വരൂ.... ഞങ്ങള്‍ക്ക് നിന്‍റെ ഭാവനയുടെ നിറം ചാര്‍ത്തിത്തരൂ... പകരമായ് നിനക്ക് മഴവില്‍ പുഞ്ചിരി നല്‍കാം..."

ആ അക്ഷരങ്ങള്‍ നല്‍കിയ ആത്മബലത്തില്‍ ഒരിക്കലും ഒരു ഊർജ്ജവും പകര്‍ന്നു നല്കാത്ത മടുപ്പിക്കുന്ന ഓര്‍മ്മകളുടെ അറകൾ അവള്‍ വലിച്ചു തുറന്നു....

മാറാല പിടിച്ച ഓര്‍മ്മകളെ പുറത്തേക്കെറിഞ്ഞു.!

ഇനിയവള്‍ക്കാ ദുഃഖ സ്മാരകം തല്ലിയുടച്ച്, അതിന്‍റെ അവശിഷ്ടങ്ങൾ കൊണ്ടാ കണ്ണീര്‍പ്പുഴയങ്ങു നികത്തണം...

വിഷാദത്തിന്‍റെ മീന്‍കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങട്ടെ.!!

കാലം മുന്നേറുമ്പോള്‍ അവിടെ ആഹ്ലാദമഴ പെയ്യട്ടെ..!!

ചിന്തയുടെ പുതുനാമ്പുകള്‍ മുളയ്ക്കട്ടെ...!!!

 ദിനരാത്രങ്ങൾ കൊഴിഞ്ഞു വീഴുന്നതോടൊപ്പം അവ വളര്‍ന്ന് വലുതാവുകയും.. പൂക്കള്‍ വിടരുകയും ചെയ്യും....

അപ്പോള്‍ എങ്ങു നിന്നെന്നറിയാതെ ശലഭങ്ങള്‍ പാറി വരും...

അവയ്ക്ക് ഭാവനയുടെ ഏഴുനിറവും മഴവില്ലിന്‍റെ സൗന്ദര്യവുമുണ്ടായിരിക്കും....!!

അവളുടെ മനം നിറഞ്ഞ പുഞ്ചിരി പോലെ.!!

******      ******       ******     ******

Monday 16 March 2015

ദാമ്പത്യപശ

Google Images










പൊട്ടിപ്പോയ ദാമ്പത്യത്തിന്‍ ചരടുകള്‍
ഒട്ടിച്ചു ചേര്‍ക്കാന്‍ ദാമ്പത്യപ്പശയെന്നൊന്നുണ്ടെന്ന്-

സ്നേഹം, ക്ഷമ, സഹനം എന്നീ
മഹത്തായ മൂല്യങ്ങൾ കൊണ്ടുണ്ടാക്കാമെന്ന്-

ഞാനെന്ന ഭാവത്തിന് ചിറകുകൾ
മുളച്ചയീ കാലഘട്ടത്തില്‍ ഇവയൊന്നുമില്ലെന്ന്-

ആയതിനാൽ,

സ്നേഹത്തിന്‍ ഇഴചേര്‍ത്തുകെട്ടാനോ,
ക്ഷമയാലവയെ നിലനിർത്തുവാനോ,
സഹനത്താല്‍ ഉറപ്പേകുവാനോ,
കഴിയാതെ;

ദാമ്പത്യത്തിന്‍ കാണാചരടുകള്‍
വേറിട്ടുതന്നെ കിടക്കുന്നു-

                     ✳✳✳

Sunday 8 March 2015

പെണ്‍കൊടികള്‍

Google Images












പൂമണം  മാറും മുന്‍പേ
കൊഴിയുന്ന പൂക്കള്‍
പുഴുക്കുത്തേറ്റു പിടയുന്ന
പൂമൊട്ടുകള്‍
പൂന്തോട്ടമില്ലാത്ത
പുല്‍ക്കൊടിപ്പൂവുകള്‍
ചവിട്ടടിയില്‍ ഞെരിയുന്ന
അലങ്കാര പുഷ്പങ്ങൾ
പൂക്കൂടയില്‍ വീഴുന്ന
പൂജാപുഷ്പങ്ങള്‍
പൂക്കാരന്‍ വില്ക്കുന്ന
വാസനപ്പൂവുകള്‍.!!
          --:--:--

Google Images

Sunday 1 March 2015

എന്‍റെ മാത്രം സ്വന്തം, നോവ്, ദുഃഖങ്ങള്‍, പിന്നെ ഞാനും...

കുഞ്ഞുകവിതകൾ


1. എന്‍റെ മാത്രം സ്വന്തം

എന്‍റെ സ്വന്തമെന്ന കരുതലോടെ
മറ്റൊരാളോടു ഞാന്‍ മിണ്ടുന്നതും,
മറ്റൊരാളോട് ഞാൻ ഇടപഴകുന്നതും,
ഇഷ്ടമില്ലെന്നോതുന്നൊരാളെ
എന്‍റെ മാത്രം സ്വന്തമായ് കിട്ടാതെ പോയി...

2. നോവ്

നോവിന്‍റെ പാതകളില്‍
ഞാൻ നട്ട
ഓര്‍മയുടെ പൂക്കളില്‍
നിറയെ
വേദനയുടെ ശലഭങ്ങൾ.!!


3.ദുഃഖങ്ങള്‍

ചിലരത് കണ്ണീരായ്
 ഭൂമിയിലേക്ക് പൊഴിക്കുമ്പോള്‍,
മറ്റുചിലര്‍ അക്ഷരങ്ങളായ്
കടലാസിലേക്ക് പതിപ്പിക്കുന്നു..
രണ്ടിനുമാകാതെയെന്‍റെ ദുഃഖം
കറുത്തമേഘങ്ങളായ് മനസ്സില്‍
ഇടിമുഴക്കുന്നൂ...


4. ഞാനും

തിരക്കിട്ടു പായുമീ
ലോകത്തിന്‍ നെടുകെ
തിരക്കിട്ടു പാഞ്ഞു
ജീവിക്കുവാനല്ലാതെ,
ജീവിതമൊരിറ്റു
നുണഞ്ഞിറക്കുവാനറിയാത്ത
മനിതരിലൊരാള്‍
തന്നെ ഞാനും.!!

Saturday 14 February 2015

പ്രണയം


Picture courtesy : Google 



പ്രണയം,
                     മോഹിപ്പിക്കുന്ന
                     ഒരു മരീചിക പോലെ,

 ഒരു നിമിഷാര്‍ദ്ധത്തില്‍         വിടര്‍ന്നു-
 മായുന്ന അതി മനോഹരമായ
 ഒരു മാരിവില്ലുപോലെ,

സൂര്യതാപത്താലുരുകുന്ന
പുലരൊളിയില്‍ തിളങ്ങുന്ന
ഒരു മഞ്ഞുതുള്ളിപോലെ,

വിടരുകയും കൊഴിഞ്ഞടരുകയും ചെയ്യുന്ന സുന്ദരമായൊരു
പൂവുപോലെ,

പ്രണയം,
          ഒരുവേള പ്രാണന്‍ കൊത്തിയെടുത്ത്
          പറന്നകലുന്നൊരു പക്ഷിയെപ്പോലെ.!

Thursday 12 February 2015

അന്തര്‍മുഖങ്ങള്‍

നിലാവില്‍ പിടയ്ക്കുന്ന നിഴലുകളില്‍
ചിരിയ്ക്കുന്ന അവ്യക്തതയും,
കലാലോലമാം അവയുടെ കണ്ണുകളില്‍
വിടരുന്ന സൂര്യകാന്തിപ്പൂക്കളും, ഇപ്പൂനിലാവില്‍ വസന്തം വിടര്‍ത്തുന്നൂ.

ചേതോഹാരിയാം വരയുടെ മായിക-
വര്‍ണ്ണങ്ങളിലീ ഏകാന്ത വീഥിയിൽ
നിലാവും നിഴലുകളും കെട്ടുപിണഞ്ഞുകിടക്കെ,
തേങ്ങുന്നു- നിഴലിന്‍റെ അസ്ഥിപഞ്ജര-
ത്തിനുള്ളില്‍ നിന്നുമാരോ തേങ്ങുന്നു.

അലിയുന്നു- നിലാവില്‍ വിസ്മരിക്കാത്തൊരു
പരിമളമായാ തേങ്ങലും അലിയുന്നു.

നിലാവിന്‍റെ മടിത്തട്ടില്‍ വീണുകിടക്കുന്നു
നിഴലുകളിലെ നുറുങ്ങിയ ചിത്രങ്ങള്‍.!
അറിയുമ്പോള്‍- ഒഴുകുന്ന മഞ്ഞുകണങ്ങള്‍
ഉരുകാതെ, ഉടയാതെ, നിത്യസത്യംപോല്‍.

നിലാവസ്തമിക്കാനൊരുങ്ങുമ്പോള്‍
നിഴലുകളൊരു താഴ്വര..
ഒഴുകുന്നു ഗിരിശൃഖങ്ങളില്‍ നിന്നും
ഹൃദയം പൊട്ടിയ കണക്കേ ചുടുചോര!!

ചിതലരിക്കുന്ന നിഴലുകളില്‍
അവ്യക്തതയില്‍ നാം കണ്ട സ്വപ്നങ്ങള്‍
തകരുന്നു- വ്യക്തമായറിയുന്നു
നിഴലുകളല്ലവ- പച്ചയായ ജീവനുകള്‍.!

ഞെട്ടിത്തരിച്ചുനില്‍ക്കുമ്പോള്‍ പൊട്ടുന്നുറവകള്‍
ഒഴുകിപ്പരക്കുന്നോരോന്നിലും..

വിറയ്ക്കുന്ന അധരങ്ങളും കവിയുന്ന-
മിഴികളും നമുക്ക് സ്വന്തമപ്പോള്‍.!