Friday 24 October 2014

മണ്ണിന്‍റെ മാറില്‍

ഇതൊരു അവലോകനമോ നിരൂപണമോ അല്ല. ഒരു ആസ്വാദനക്കുറിപ്പു മാത്രം.

ചെറുകാടിന്‍റെ "മണ്ണിന്‍റെ മാറില്‍" വായിക്കുമ്പോള്‍ എനിക്കുണ്ടായ വികാരവിക്ഷോഭങ്ങളുടെ അക്ഷര രൂപം.

ഇതു ഞാന്‍ ആദ്യമായി വായിച്ച പുസ്തകമല്ല. പക്ഷേ ഒരു പുസ്തകം വായിച്ച് കരയുന്നത് ആദ്യമായിട്ടായിരുന്നു. ഈ പുസ്തകം വായിച്ച് ഞാന്‍ കുറേ കരഞ്ഞു.. കൊമ്പന്‍കൊണ്ടേരന്‍ മരിച്ചപ്പോഴായിരുന്നു അത്.. വളരെയടുത്ത ആരോ മരിച്ചതു പോലെ നെഞ്ചുപൊട്ടിക്കരഞ്ഞു.. ആ വേദന സഹിക്കാനായില്ലെനിക്ക്... തുടര്‍ന്ന് വായിക്കാന്‍ പോലുമാകാതെ ഞാൻ പുസ്തകം അടച്ചുവച്ചു. രണ്ടു ദിവസത്തിനുശേഷമാണ് വായന പുനരാരംഭിച്ചത്..

കൊമ്പന്‍കൊണ്ടേരന്‍.!!
കാടുപിടിച്ചു കിടന്നിരുന്ന ഒരു ചെളിക്കുണ്ട് സ്വന്തം ജീവിതം കുരുതികൊടുത്ത് പൊന്നു വിളയുന്ന ഭൂമിയാക്കിയ കൃഷിക്കാരന്‍...!
കൂടും കുടുംബവും മറന്ന് രാപകലധ്വാനിച്ച പരിശ്രമശാലി.!!
അദ്ദേഹത്തേക്കാള്‍ വലിയ ഒരു ഹീറോയും ഒരു കഥയും വായിച്ചിട്ട് എന്‍റെ ഹൃദയത്തില്‍ കയറിപ്പറ്റിയിട്ടില്ല..

ഒട്ടേറെ വൈകാരിക തലങ്ങള്‍ നമുക്ക് സമ്മാനിച്ചുകൊണ്ടാണ് മണ്ണിന്‍റെ മാറില്‍ മുന്നേറുന്നത്. തലമുറകൾ മാറി വരുന്തോറും മാറി വരുന്ന ചിന്താഗതികളും സംസ്കാരങ്ങളും...

സ്വന്തം ദേശത്ത് പാര്‍ക്കാനിടവും അമ്പലങ്ങളുമെല്ലാം പണിതു കൊടുത്ത് ജന്മിമാരായ് വാഴിച്ചവര്‍ക്കു വേണ്ടി പണിയെടുക്കുന്ന അടിയാളന്‍മാരെ കുറിച്ച് വായിക്കുമ്പോള്‍ പെരുവിരലില്‍ നിന്നും പ്രതിഷേധത്തിന്‍റെ ഒരു തരിപ്പ് മുകളിലേക്കിരച്ചു കയറി... ചോര തിളച്ചു...
തങ്ങള്‍ക്കുണ്ടായതില്‍ മുന്തിയവയൊക്കെയും കാഴ്ചവച്ച അടിയാളന്‍മാരുടെ മണ്ടത്തരമോര്‍ത്ത് നിരാശപ്പെട്ടു..
രാപകലധ്വാനിച്ചിട്ടും പട്ടിണി... പനിവന്നാല്‍ പോലും ചികിത്സിക്കാന്‍ വഴിയില്ല.... പ്രതികരണശേഷിയില്ലാതെ ജന്മിമാരുടെ ചൂഷണത്തിനു വശംവദരാവുന്നവരുടെ വിഡ്ഢിത്തരമോര്‍ത്ത് വിലപിച്ചു.....

കൊച്ചുകൊണ്ടേരന്‍റെ വരവ് കുറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അപ്പോഴേക്കും കാലം കുറെ മുന്നോട്ടു പോയി... തലമുറകൾ രണ്ടുമൂന്ന് മാറിമറിഞ്ഞു....
കൊച്ചുകൊണ്ടേരന്‍റെ വിപ്ലവചിന്താഗതികളും തിരുമാളുക്കുട്ടിയോടുള്ള പ്രണയവും ഹൃദ്യമായ ഒരു വായനാനുഭവം തന്നു.

ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ മഹത്തായ കൃതിയാണ് 'മണ്ണിന്‍റെ മാറില്‍'.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിനു പഠിക്കാനുണ്ടായിരുന്നു. (ഇപ്പോഴുണ്ടോയെന്നറിയില്ല.).
ഈ പുസ്തകത്തെ എനിക്കു പരിചയപ്പെടുത്തിത്തന്നത് എന്‍റെ സഹോദരങ്ങളാണ്. എപ്പോഴും വായിക്കാവുന്ന, ഏതു പേജിൽ നിന്നും വായിച്ചു തുടങ്ങാവുന്ന പുസ്തകമെന്നാണു വിശേഷിപ്പിച്ചത്.. എത്ര വായിച്ചാലും മടുക്കില്ലെന്നും....

രസകരമായൊരു സംഗതി അവർ ചായക്കൊപ്പം സ്നാക്സ് ആയും, ഊണിനൊപ്പം തൊടുകറിയായും ഈ പുസ്തകം വായിച്ചിരുന്നു എന്നതാണ്. ഭക്ഷണം കഴിക്കുമ്പോള്‍ വായിക്കുകയെന്നത് ഒരു ദുഃശ്ശീലമാണെങ്കില്‍ കൂടി എന്നും ഒരേ പുസ്തകം തന്നെ ഒരേ താത്പര്യത്തോടെയും പുതുമയോടെയും വായിക്കാന്‍ കഴിയുകയെന്നത് ആ കൃതിയുടെ മഹത്ത്വം കൊണ്ട് മാത്രമാണ്.


പഴയ സംസ്കാരത്തിന്‍റെ,
സ്നേഹത്തിന്‍റെ,
അധ്വാനത്തിന്‍റെ,
മണ്ണിന്‍റെ മണമുള്ള പുസ്തകം....
എന്നും എനിക്ക് പ്രിയപ്പെട്ട പുസ്തകം..
എക്കാലത്തേക്കും ഏറ്റവും പ്രിയപ്പെട്ടതായി എന്‍റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പുസ്തകം.!!!

ഇതില്‍ കൂടുതൽ എന്ത് വിശേഷിപ്പിക്കാന്‍.!!?

ഇത്രയും മനോഹരമായ ഒരു കൃതി മലയാളത്തിനു സമ്മാനിച്ചതിന് എഴുത്തു കാരനോടുള്ള അകമഴിഞ്ഞ നന്ദിയോടെ ഈ കുറിപ്പിനും വിരാമമിടുന്നു.

4 comments:

  1. 7 comments:

    ശ്രീSun Oct 26, 04:47:00 pm
    വായിച്ചിട്ടില്ല. നോക്കട്ടെ

    ReplyDelete
    Replies

    ഋതുSun Oct 26, 07:26:00 pm
    ആയ്ക്കോട്ടെ.... നിരാശപ്പെടേണ്ടി വരില്ല.

    Delete
    Reply

    Shahida Abdul JaleelSun Nov 02, 04:15:00 pm
    പഴയ സംസ്കാരത്തിന്‍റെ,
    സ്നേഹത്തിന്‍റെ,
    അധ്വാനത്തിന്‍റെ,
    മണ്ണിന്‍റെ മണമുള്ള പുസ്തകം
    thank you book parijay peduthiyathil

    ReplyDelete
    Replies

    ഋതുSun Nov 02, 04:23:00 pm
    ഞാൻ വിചാരിച്ചിച്ചത് ഈ പുസ്തകമൊക്കെ എല്ലാവരും വായിച്ചിട്ടുണ്ടാകുമെന്നാ....

    Delete
    Reply

    ബിലാത്തിപട്ടണം Muralee MukundanWed Nov 12, 05:18:00 am
    ധാരാളം വൈകാരിക തലങ്ങള്‍ നമുക്ക് സമ്മാനിച്ചുകൊണ്ടാണ്
    മണ്ണിന്‍റെ മാറില്‍ മുന്നേറുന്നത്. തലമുറകൾ മാറി വരുന്തോറും മാറി
    വരുന്ന ചിന്താഗതികളും സംസ്കാരങ്ങളും ആവാഹിച്ച ‘ചെറുകാടി’ന്റെ
    ‘മണ്ണിന്റെ മാറിൽ’ അസ്സലായി അവലോകനം നടത്തിയിരിക്കുന്നൂ...!

    ReplyDelete
    Replies

    ഋതുThu Nov 13, 05:01:00 pm
    താങ്ക്സ്....

    Delete
    Reply

    കുഞ്ഞുറുമ്പ്Thu Nov 27, 05:32:00 pm
    എന്നാലൊന്നു വായിക്കണമല്ലോ..

    ReplyDelete

    ReplyDelete
  2. .വായിക്കണമല്ലോ.

    ഞാൻ ആദ്യം വായിച്ച അൽപം കട്ടി സാഹിത്യം എൻ.എസ്‌ മാധവന്റെ "ചൂളൈമേടിലെ ശവങ്ങൾ ".നാലാം ക്ലാസിൽ പഠിച്ചിരുന്നപ്പോൾ.ഒന്നും മനസിലായില്ലാ.
    വർഷങ്ങൾ കഴിഞ്ഞു പോകവേ വായിച്ച പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളത്‌ കുറിക്കട്ടെ.
    എം.ടിയുടെ രണ്ടാമൂഴം,
    ശിവാജി സാവന്തിന്റെ കർണ്ണൻ,
    ദുർഗ്ഗാപ്രസാദ്‌ ഖത്രിയുടെ മൃത്യുകിരണം(3 ഭാഗം),/വെളുത്തചെകുത്താൻ(നാലുഭാഗം),
    വിലാസിനിയുടെ അവകാശികൾ,
    ഡാൻ ബ്രൌണിന്റെ ഡാവിഞ്ചികോഡ്,
    പിന്നെ കഥയുടെ സുൽത്താന്റെ എല്ലാ കഥകളും.

    ReplyDelete
  3. ഞാൻ ഒരുപാട് വായിച്ചിട്ടില്ല.. പഠനകാലത്ത് അതിനുള്ള അവസരങ്ങള്‍ അത്ര കണ്ട് കിട്ടിയിട്ടുമില്ല. സ്വന്തമായി വരുമാനമുണ്ടായിത്തുടങ്ങിയപ്പോള്‍ തൊട്ട് പുസ്തകങ്ങൾ വാങ്ങുകയും വായിക്കുകയും ചെയ്തു പോരുന്നു...

    ReplyDelete
  4. നന്നായി.വായന ഇനി ഒരിക്കലും കൈവെടിയാതിരിക്കുക.

    ReplyDelete

ഒരു കമന്‍റ് ഇട്ടേക്കൂ ട്ട്വോ......